ഏകാന്തതയുടെ മാധുര്യം

പ്രസിദ്ധ പണ്ഡിതനായ ഇബ്നു തൈമിയ പറയുന്നു : ആരാധന, പ്രാര്‍ത്ഥന, ആത്മ പരിശോദന, ദൈവവിചാരം, തിന്മയില്‍ നിന്നുള്ള മോചനം തുടങ്ങിയവ സാധിക്കുന്നതിനു മനുഷ്യന് ഏകാന്തത അനിവാര്യമാണ്.'

തിരക്ക് പിടിച്ച, ബഹളമയമായ ഈ ജീവിതത്തില്‍ ഓരോ ദിവസവും മനുഷ്യന്‍ കുറച്ചു നേരമെങ്കിലും ഏകാന്തതയില്‍ ലയിക്കേണ്ട തുണ്ട്. ദൈവധ്യാനത്തിലും പ്രാര്‍ത്ഥനയിലും മന്ത്രോച്ചാരണത്തിലും മുഴുകി അല്‍പനേരം മനസ്സിനെ ആത്മീയവൃത്തത്തില്‍ കേന്ദ്രീകരിച്ചു നിരത്താനായാല്‍ ചിന്തക്ക് ഏകാഗ്രതയും സംശുദ്ധതയും കൈവരുത്താന്‍ സാധിക്കും. ദിവസവും പ്രഭാതത്തിലും സന്ധ്യാസമയത്തും മറ്റു സന്ദര്‍ഭങ്ങളിലുമുള്ള പ്രാര്‍ത്ഥനക്ക് പുറമേ രാത്രിയില്‍ ലോകം നിശബ്ദതയില്‍ ലയിക്കുന്ന സന്ദര്‍ഭത്തില്‍ ഏകനായി പ്രാര്‍ത്ഥനയില്‍ മുഴുകുന്നത് ആത്മീയശക്തി വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാവും. പ്രവാചകന്‍ (സ) രാത്രി ചിലപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി ആകാശത്തേക്ക് കണ്ണുംനട്ട് ചിന്തയില്‍ മുഴുകാറുണ്ടായിരുന്നു. ജനങ്ങളെല്ലാം നിദ്രയില്‍ മുഴുകുമ്പോള്‍ രാത്രി എഴുനേറ്റിരുന്നു പ്രാര്‍ത്ഥനയില്‍ ലയിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ദേവാലയത്തില്‍ വേദോക്തികള്‍ പാരായണം ചെയ്തും സ്തോത്രങ്ങള്‍ ഉരുവിട്ടും ചിന്തയില്‍ മുഴുകിയും ധ്യാനനിരതനായിക്കഴിയുന്നത് മഹത്തായ കര്‍മ്മമായി ഗണിക്കപ്പെടുന്നു. ലോകത്തെ പ്രഗല്‍ഭരായ ചിന്തകന്‍മാരും ശാസ്ത്രഞ്ജന്‍മാരും പണ്ഡിതന്മാരും ഏകാന്തത വരിച്ചു ചിന്തയെ ജ്വലിപ്പിച്ചവരായിരുന്നു. പ്രവാചകന്‍ (സ) നാല്‍പ്പതു വയസ്സിനോടടുത്തപ്പോള്‍ ഹിറാ ഗുഹയില്‍ ഏകാന്തതയില്‍ കഴിച്ചു കൂട്ടിയിരുന്നു.

ജീവിതത്തില്‍ എന്തൊക്കെ തിരക്കുണ്ടാവട്ടെ, ഏകാന്ത ധ്യാനത്തിനും ശുദ്ധമായ ചിന്തക്കും മനുഷ്യന്‍ സമയം കണ്ടെത്തണം. പ്രസിദ്ധ ചിന്തകനായ ഇബ്നുല്‍ ജൌസി പറയുന്നു : "ഏകാന്തത ആശ്വാസവും അന്തസ്സും പ്രദാനം ചെയ്യുന്നു; തിന്മയില്‍ നിന്ന് മനുഷ്യനെ അകറ്റുന്നു. സമയനഷ്ടം ഒഴിവാക്കുന്നു. മരണാനന്തര ജീവിതത്തെ പറ്റിയുള്ള ചിന്തയുളവാക്കുന്നു. ദൈവത്തെ അഭിമുഖീകരിക്കാന്‍ മനുഷ്യനെ തയ്യാറാക്കുന്നു. തത്വങ്ങളുടെ നിധി പുറത്തെടുത്തു കൊടുക്കുന്നു."

ആരാധനകളിലും പുണ്യകര്‍മ്മങ്ങളിലും പലപ്പോഴും പ്രകടഭക്തിയും കീര്‍ത്തിമോഹവും കടന്നുവരാറുണ്ട്. എന്നാല്‍ ഏകാന്തതയില്‍ നിര്‍വഹിക്കപ്പെടുന്ന കര്‍മ്മങ്ങള്‍ ഈ ദൂഷ്യങ്ങളുടെ കലപ്പില്‍ നിന്ന് ശുദ്ധമായിരിക്കും. ഏഷണി, പരദൂഷണം, അസൂയ തുടങ്ങിയ തിന്മകളില്‍ നിന്നെല്ലാം ഏകാന്തതയിലൂടെ സുരക്ഷിതത്വം നേടാനാവുന്നു. ഏകാന്തതയുടെ മാധുര്യം അനുഭവിച്ചറിഞ്ഞ ദാര്‍ശികനായ ഗസ്സാലി പറയുന്നു : "ആരാധനക്കും ചിന്തക്കും ദൈവാഭിമുഖ്യത്തിന്‍റെ രസം അനുഭവിക്കാനും ഐഹികവും പാരത്രികവുമായ ദൈവിക രഹസ്യങ്ങള്‍ കണ്ടെത്താനും ഏകാന്തത അനിവാര്യമാണ്."

എന്നാല്‍ സൃഷ്ടികളോടുള്ള കടമകള്‍ നിര്‍വഹിക്കാതെ ഏകാന്തതയില്‍ വസിച്ചു ആത്മീയോദ്കര്‍ഷം മാത്രം ലക്‌ഷ്യംവെക്കുന്ന സൂഫിസം മാനുഷികതക്കെതിരാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ജനങ്ങളുമായി ഇടപഴകി കഷ്ടപ്പെടുന്നവന്‍റെ ദുരിതമകറ്റുകയോ പട്ടിണി കിടക്കുന്നവന്‍റെ വിശപ്പകറ്റുകയോ രോഗികളെ സന്ദര്‍ശിക്കുകയോ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യാതെ സ്വത്വത്തിലേക്ക്‌ ഉള്‍വലിയുന്ന മനുഷ്യന്‍ എത്ര ആരാധനകള്‍ നടത്തിയാലും ദൈവപ്രീതി നേടുകയില്ല.

ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍, മാതാപിതാക്കള്‍ തുടങ്ങിയ കുടുംബാംഗങ്ങളില്‍ നിന്നുള്ള സ്നേഹശൂന്യമായ പെരുമാറ്റവും ഏറ്റവും അടുത്തവരുടെ വിയോഗവും പലപ്പോഴും മനുഷ്യനെ ഏകാന്തത എന്ന മാനസിക വിഷമത്തിലേക്ക് തള്ളിവിടാറുണ്ട്. വൃദ്ധന്മാരില്‍ പലരും ഇന്ന് ഈ ദുര്യോഗത്തിനിരയായവരാണ്. ഓരോരുത്തര്‍ക്കും ലഭിക്കേണ്ട സ്നേഹലാളനയും പരിഗണനയും ആദരവും ശുശ്രൂഷയും നല്‍കുന്നത് കൊണ്ടല്ലാതെ ഈ പ്രശ്നം പരിഹിക്കപ്പെടുകയില്ല.

by മുഹമ്മദ്‌ കുട്ടശ്ശേരി @ ജീവിതം സന്തോഷപ്രദമാകാന്‍ from യുവത ബുക്സ്