അന്ധമായ അനുകരണം അനിസ്ലാമികം

"അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?)" (അദ്ധ്യായം 2 ബഖറ 170)

മനുഷ്യരില്‍ ചിന്താശീലം വളര്‍ത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ മനുഷ്യബുദ്ധിയെ തട്ടിയുണര്‍ത്തണം. വിശ്യാസവും കര്‍മ്മവും കൃത്യമായ മാനദണ്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. സൃഷ്ടാവിന്‍റെ കല്പ്പനകകള്‍ക്കനുസൃതമായിരിക്കണം ജീവിതത്തെ ക്രമീകരിക്കേണ്ടത്. അല്ലാഹുവിലേക്കടുക്കാനുള്ള വഴികള്‍ അവന്‍ തന്നെയാണ് മനുഷ്യരെ അറിയിച്ചിട്ടുള്ളത്. വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളും അവന്‍ പഠിപ്പിച്ച രൂപത്തിലാണ് ഉള്‍ക്കൊളേളണ്ടത്.

എന്നാല്‍ ദൈവവചനങ്ങളെയും അവ പഠിപ്പിക്കുന്ന ദൂതന്മാരെയും നിരാകരിക്കുക എന്നത് ചിലരുടെ സ്ഥിരം പരിപാടിയാണ്. അവര്‍ക്ക് അതിനു തെളിവുകള്‍ ഉണ്ടായിട്ടല്ല, മറിച്ച് ചില പാരമ്പര്യങ്ങള്‍ മാത്രമാണ് ചൂണ്ടിക്കാണിക്കാനുള്ളത്. "ഞങ്ങളുടെ കാക്ക കാരണവന്മാര്‍ ഇങ്ങനെ ചെയ്യുന്നതായി ഞങ്ങള്‍ കണ്ടു; അതു തെറ്റാണെങ്കില്‍ അവര്‍ നരകത്തിലാണെങ്കില്‍ ഞങ്ങളും അവിടെ ആയിക്കൊള്ളട്ടെ" എന്ന പ്രതികരണമാണ്‌ അവരില്‍ നിന്നും സദാ പുറത്തു വരിക.

പാരമ്പര്യം നല്ലത് തന്നെ; മുന്‍ഗാമികളുടെ നന്മകള്‍ പിന്തുടരണം. അവരുടെ തെറ്റുകള്‍ വലിച്ചെറിയണം. ദൈവിക നിര്‍ദേശങ്ങളോട് യോജിക്കുന്നതെന്തും നാം മുന്‍കാമികളില്‍ നിന്നും സ്വീകരിക്കണം. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് നിരക്കാത്തത് ഉപേക്ഷിക്കാന്‍ പാരമ്പര്യവാദം തടസ്സമാകരുത്.

ഇത്തരം ബാലിശമായ വാദമുഖങ്ങള്‍ ഉയര്‍ത്തുന്നവര്‍ തങ്ങളുടെ ഭൌതിക ജീവിതത്തിലെവിടെയും മുന്കാമികളെ അന്ധമായി അനുകരിക്കാറില്ല. അവര്‍ ഉണ്ടാക്കിയ വീട് ഇവര്‍ മാറ്റിപ്പണിയുന്നു. അവര്‍ സഞ്ചരിച്ച വാഹനങ്ങളോ ധരിച്ച വസ്ത്രങ്ങളോ ആഹാരരീതിയോ പാരമ്പര്യം പറഞ്ഞു ഇവര്‍ പിന്‍പറ്റാറില്ല. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാര്യത്തില്‍ മുന്‍ഗാമികളേയും കാക്ക കാരണവന്മാരെയും കൃത്യമായി പിന്‍പറ്റുകയും ചെയ്യുന്നു! എന്തൊരു വിരോധാഭാസമാണിത്.

ദുര്‍മാര്‍ഗചാരികളും ചിന്താശൂന്യരും ദുര്‍വൃത്തരുമായ കുറെ മുന്‍ഗാമികള്‍ കഴിഞ്ഞു പോയിട്ടുണ്ട്. പാരമ്പര്യം പറഞ്ഞു ഇവരെ പിന്‍പറ്റുന്നത് യുക്തിയാണോ? അവരിലെ നന്മകള്‍ പുല്‍കാനും തിന്മകള്‍ നിരാകരിക്കാനും വിശ്വാസികള്‍ വിവേകം കാണിക്കേണ്ടതുണ്ട്. പൂര്‍വികരെ അന്ധമായി പിന്‍ തുടരുന്നതിനെക്കുറിച്ച് അല്ലാഹു പറയുന്നു :

"അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)" [അദ്ധ്യായം 31 ലുഖ് മാന്‍ 21].

"അദ്ദേഹം (താക്കീതുകാരന്‍) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊരു മാര്‍ഗത്തില്‍ കണ്ടെത്തിയോ, അതിനെക്കാളും നല്ല മാര്‍ഗം കാണിച്ചുതരുന്ന ഒരു സന്ദേശവും കൊണ്ട് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നാലും (നിങ്ങള്‍ പിതാക്കളെത്തന്നെ അനുകരിക്കുകയോ?)" [അദ്ധ്യായം 43 സുഖ്രുഫ് 24 ].

by അബ്ദു സലഫി @ പുടവ കുടുംബ മാസിക