പരമമായ ഇഷ്‌ടം അല്ലാഹുവിനോട്‌

“നബിയേ, പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (വി.ഖു 3:31)

സ്‌നേഹം മനുഷ്യമനസ്സിന്റെ ഉദാത്ത ഭാവങ്ങളിലൊന്നാണ്‌. ഒരു വിശ്വാസി ഏറെ സ്‌നേഹിക്കേണ്ടത്‌ അല്ലാഹുവിനെയും അവന്റെ തിരുദൂതരെയുമാണ്‌. ഇഷ്‌ടമുള്ളവരുടെ കൂടെ നില്‍ക്കാനും അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനും ഏവരും സന്നദ്ധമാവാറുണ്ട്‌. സ്‌നേഹത്തിന്റെ രൂപവും ഭാവവും വ്യക്തികള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ച്‌ മാറ്റങ്ങള്‍ വരുന്നവയാവും. മാതാപിതാക്കളോടും ഇണകളോടുമുള്ള സ്‌നേഹത്തില്‍ വ്യത്യാസം കാണാം. കൂട്ടുകാരെയും മക്കളെയും ഒരുപോലെയല്ല നാം സ്‌നേഹിക്കാറുള്ളത്‌.എന്നാല്‍ എങ്ങനെയാണ്‌ നാം അല്ലാഹുവെ സ്‌നേഹിക്കേണ്ടത്‌? അതിനുള്ള ഉത്തരമാണ്‌ ഈ വചനം.

മുഹമ്മദ്‌ നബി(സ) പഠപ്പിച്ച കാര്യങ്ങള്‍ പിന്‍പറ്റി ജീവിക്കുക എന്നതാണ്‌ അതിന്റെ രീതി. അല്ലാഹുവിന്റെ വചനങ്ങളായ ഖുര്‍ആന്‍ നബി(സ)യാണ്‌ മാനവസമൂഹത്തെ ഓതിക്കേള്‍പ്പിച്ചത്‌. അല്ലാഹുവില്‍ നിന്ന്‌ ലഭിച്ച സന്ദേശാനുസരണം അതിന്റെ വിശദീകരണവും നബി(സ)തന്നെ നിര്‍വഹിച്ചു. ഇതില്‍ വിശ്വസിക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ മാത്രമാണ്‌ അല്ലാഹുവെ ഇഷ്‌ടപ്പെടുന്നവരുടെ പട്ടികയില്‍ നാം ഉള്‍പ്പെടുന്നത്‌.. അല്ലാഹു ഇഷ്‌ടപ്പെട്ട്‌, പ്രവാചകനെ അനുഗമിച്ച്‌, സല്‍കര്‍മങ്ങളില്‍ നിരതനാവുന്നുവെങ്കില്‍ അല്ലാഹു തിരിച്ച്‌ നമ്മെയും ഇഷ്‌ടപ്പെടുന്നു. മാത്രമല്ല, നമ്മുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. ഏറെ കരുണയുള്ളവനാണ്‌ അല്ലാഹു എന്നതിനാല്‍ പൊറുത്തുതരുന്നതാണ്‌ “ആരാണോ പ്രവാചകനെ അനുസരിച്ചത്‌ അവന്‍ അല്ലാഹുവിനെ അനുസരിച്ചു; ആരാണോ പിന്തിരിഞ്ഞത്‌ അവരുടെമേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല” (വി.ഖു 4:80)

by അബ്ദു സലഫി @  പുടവ