ജീവിതത്തിന്റെ നാല്‌ ഘട്ടങ്ങള്‍

മനുഷ്യജീവിതത്തിന്‌ നാല്‌ ഘട്ടങ്ങളുണ്ട്‌. ഗര്‍ഭധാരണം നടന്നതു മുതല്‍ പ്രസവം വരെയുള്ളത്‌ ഒന്നാം ഘട്ടം. ജനനം മുതല്‍ മരണം വരെയുള്ളത്‌ രണ്ടാം ഘട്ടം, മരണം മുതല്‍ ലോകാന്ത്യം വരെയുള്ളത്‌ മൂന്നാം ഘട്ടം, ലോകാന്ത്യം മുതല്‍ അനന്തമായ കാലഘട്ടം നാലാം ഘട്ടം.

ഒന്നാം ഘട്ടം = ഗര്‍ഭസ്ഥ ശിശു 

ഗര്‍ഭസ്ഥ ശിശുവിന്റെ അതിസൂക്ഷ്‌മവും അതിസങ്കീര്‍ണവും അത്യത്ഭുതകരവുമായ ഘടനാ വികാസത്തെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞത്‌ ഇപ്രകാരം: “തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന്‌ നാം സൃഷ്‌ടിച്ചിരിക്കുന്നു. പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു. പിന്നീട്‌ ആ ബീജത്തെ ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. പിന്നീട്‌ ആ മാംസപിണ്ഡത്തെ അസ്ഥികൂടമാക്കി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്‌ടിയായി (മനുഷ്യശിശുവായി) നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്‌ടികര്‍ത്താവായ അല്ലാഹു എത്ര അനുഗ്രഹപൂര്‍ണന്‍!” (ഖുര്‍ആന്‍ 23:12-14)

മനുഷ്യജീവിതത്തിന്റെ ഒന്നാം ഘട്ടരൂപീകരണത്തെപ്പറ്റിയും സവിശേഷതകളെപ്പറ്റിയും ഖുര്‍ആന്‍ 22:5, 32:8,9, 76:1,2, 77:20-23, 96:2 എന്നീ സൂക്തങ്ങളിലും കൃത്യമായ സൂചനകളുണ്ട്‌. ഗര്‍ഭസ്ഥശിശുവിന്റെ രൂപീകരണത്തേയും അവസ്ഥാന്തരങ്ങളെയും സംബന്ധിച്ച്‌ ഖുര്‍ആന്‍ നല്‌കിയിട്ടുള്ള കാര്യങ്ങളുടെ വിവരണം മാത്രമാണ്‌ പില്‌ക്കാലത്ത്‌ ഭൗതികശാസ്‌ത്രം നല്‍കിയിട്ടുള്ളത്‌ എന്നത്‌ ശ്രദ്ധേയമത്രെ. ഗര്‍ഭസ്ഥശിശുവിന്റെ കാര്യങ്ങള്‍ ഇത്ര വ്യക്തമായും കൃത്യമായും ആധികാരികമായും ഭൗതികശാസ്‌ത്രം പറയുന്നതിനു മുമ്പുതന്നെ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടല്ലോ എന്ന അത്ഭുതവും കൗതുകവും തിരിച്ചറിവുമാണ്‌ ലോകപ്രശസ്‌ത ഭ്രൂണശാസ്‌ത്രജ്ഞന്‍ മോറിസ്‌ ബുഖായയെ ഇസ്‌ലാം മതം സ്വീകരിക്കാന്‍ പ്രചോദിപ്പിച്ചത്‌ എന്നതും ഇതിനോട്‌ ചേര്‍ത്തുവായിക്കുക. അതിനാല്‍, മനുഷ്യജീവിതത്തിന്റെ ഒന്നാം ഘട്ടത്തെ മതവിശ്വാസികള്‍ നിഷേധിക്കുകയില്ല കേവലം ഭൗതികവാദികള്‍ക്കും നിഷേധിക്കാനാവില്ല. മനുഷ്യന്റെ കൈകടത്തലുകള്‍ക്കതീതമായ പ്രവര്‍ത്തനങ്ങളാണ്‌ ഒന്നാം ഘട്ടത്തില്‍ നടക്കുന്നത്‌ എന്ന്‌ വ്യക്തം.

രണ്ടാം ഘട്ടം = ഈ ലോക ജീവിതം 

മനുഷ്യജീവിതത്തിന്റെ രണ്ടാംഘട്ടത്തെ പറ്റി ഖുര്‍ആന്‍ പറയുന്നത്‌ ഇപ്രകാരം: “പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. അനന്തരം നിങ്ങള്‍ പൂര്‍ണശക്തി പ്രാപിക്കുന്നതുവരെ (അവന്‍ നിങ്ങളെ വളര്‍ത്തുന്നു). നേരത്തെ മരണം സംഭവിക്കുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിനു ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ (ദയനീയമായ അവസ്ഥയിലേക്ക്‌) മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌.”(ഖുര്‍ആന്‍ 22:5)

ഇഹലോക ജീവിതമാകുന്ന ജീവിതത്തിന്റെ രണ്ടാംഘട്ടം നാം തുടങ്ങുന്നതും അത്‌ മുന്നോട്ട്‌ നീങ്ങുന്നതും അത്‌ അവസാനിക്കുന്നതും നമ്മുടെ തീരുമാനങ്ങളനുസരിച്ചല്ല എന്നത്‌ നിഷേധിക്കാനാകാത്ത ഒരു വസ്‌തുതയാണ്‌. നമ്മുടെ ജനനത്തിയതിയും ജനനസ്ഥലവും എന്തിന്‌, നമ്മുടെ മാതാപിതാക്കളെ പോലും നാം മുന്‍കൂട്ടി കണ്ടറിഞ്ഞ്‌ തെരഞ്ഞെടുത്തതല്ല. നമ്മുടെ മരണത്തിയ്യതിയും മരണസ്ഥലവും മരണം എങ്ങനെയായിരിക്കുമെന്നതും നമുക്കറിയാനും വഴിയില്ല. ഇഹലോകം കര്‍മവേദിയാണ്‌. നന്മയും തിന്മയും ചെയ്യാന്‍ അവസരമുള്ള കര്‍മവേദി! എന്നുവെച്ച്‌ തിന്മ ചെയ്‌ത്‌ നാം നമ്മുടെ മാനവികത നഷ്‌ടപ്പെടുത്തരുത്‌. പൈശാചിക പ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങി മനസ്സിനെ കയറൂരി വിടരുത്‌, ശ്രദ്ധയോടെയും ചിട്ടയോടെയും ജാഗ്രതയോടെയുമാണ്‌ ഈ ലോകത്ത്‌ നാം ജീവിക്കേണ്ടത്‌. ഈ ശ്രദ്ധയെയും ചിട്ടയെയുമാണ്‌ നാം ധാര്‍മികത, മതബോധം എന്നൊക്കെ പറയുന്നത്‌. ജീവിതത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക്‌ നമ്മെ പറഞ്ഞയച്ച അല്ലാഹു പറയുന്നതുകൂടി നാം കേള്‍ക്കുക. “മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. പിതാവിന്‌ സന്താനത്തെക്കൊണ്ടോ സന്താനത്തിന്‌ പിതാവിനെക്കൊണ്ടോ ഒട്ടും പ്രയോജനം ലഭിക്കാത്ത ഒരു ദിവസത്തെ- പരലോകത്തെ- നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചായയും അല്ലാഹുവിന്റെ വാഗ്‌ദാനം സത്യമാകുന്നു. അതിനാല്‍ ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.”(ഖുര്‍ആന്‍ 31:33)

സത്യവിശ്വാസികളേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും അല്ലാഹുവിനെപ്പറ്റിയുള്ള സ്‌മരണയില്‍ നിന്ന്‌ നിങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാകുന്നു നഷ്‌ടക്കാര്‍.”(ഖുര്‍ആന്‍ 63:9)

നബിയേ, അവരോടു പറയുക: നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്മാരും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ തൃപ്‌തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക്‌ അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തേക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‌പന കൊണ്ടുവരുന്നതു വരെ നിങ്ങള്‍ കാത്തിരിക്കുക! അല്ലാഹു ധിക്കാരികളെ നേര്‍വഴിയിലാക്കുകയില്ല.” (ഖുര്‍ആന്‍ 9:24)

ബോധപൂര്‍വമായ ചിട്ടയും ശ്രദ്ധയും ധാര്‍മികതയും മാനവികതയും ഈ രണ്ടാം ഘട്ടത്തില്‍ പരമപ്രധാനമാണെന്നര്‍ഥം.

മൂന്നാം ഘട്ടം = `ബര്‍സഖ്‌’

ബര്‍സഖ്‌ എന്നാല്‍ മറക്ക്‌ പിന്നിലുള്ള ജീവിതം എന്നാണ്‌ ഉദ്ദേശം. ഭൗതികമായ മാപിനികള്‍ക്കൊന്നും അളന്ന്‌ തിട്ടപ്പെടുത്തി വിവരിക്കാന്‍ കഴിയാത്ത ഒരു ജീവിതഘട്ടമാണിത്‌. മരണത്തോടെ മനുഷ്യന്റെ ഈ മൂന്നാം ഘട്ടം ആരംഭിക്കുന്നു. ഒന്നും രണ്ടും ഘട്ടങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ആത്മപ്രധാനമായ ഒരു ഘട്ടമാണിത്‌. പ്രവാചകന്‍(സ) ഈ ഘട്ടത്തിന്റെ സവിശേഷതയെ പറ്റിയും അനിവാര്യതയെപ്പറ്റിയും പറഞ്ഞത്‌ ഇപ്രകാരം: “നിങ്ങളിലൊരാള്‍ മരണപ്പെട്ടാല്‍ അവന്‌ പരലോകത്ത്‌ നിശ്ചയിക്കപ്പെട്ട `സീറ്റ്‌’ രാവിലെയും വൈകുന്നേരവും അവന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. സ്വര്‍ഗാവകാശിയാണെങ്കില്‍ സ്വര്‍ഗം! നരകാവകാശിയാണെങ്കില്‍ നരകം! എന്നിട്ട്‌ അവനോട്‌ പറയപ്പെടും: ഇതാണ്‌ നിന്റെ സീറ്റ്‌! ഇപ്രകാരം ലോകാവസനം വരെ അഥവാ പുരനുത്ഥാനം വരെ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കും.

മരണപ്പെട്ടവരുടെ ഭൗതിക ശരീരത്തിന്‌ നാലിലൊരവസ്ഥയാണ്‌ വന്നുചേരുക. ഒന്നുകില്‍ മണ്ണില്‍ കുഴിച്ചിടും അഥവാ ഖബറടക്കും. അല്ലെങ്കില്‍ തീയില്‍ കത്തിക്കും. അതുമല്ലെങ്കില്‍ വെള്ളത്തില്‍ താഴ്‌ത്തപ്പെടും. അല്ലെങ്കില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണമായി ഉപേക്ഷിക്കപ്പെടും. ഇതിലേത്‌ സംഭവിച്ചാലും മനുഷ്യജീവിതം തീര്‍ന്നുവെന്നോ മനുഷ്യന്‍ രക്ഷപ്പെട്ടുവെന്നോ കരുതുന്നത്‌ മൗഢ്യമാണ്‌. ദേഹത്തെ വിട്ടുപിരിഞ്ഞ ദേഹി അഥവാ ആത്മാവ്‌ (റൂഹ്‌) സുരക്ഷിതമായി യാതൊരു ഹാനിയും സംഭവിക്കാതെ അതിന്റെ യഥാര്‍ഥ ഉടമസ്ഥന്റെ – അല്ലാഹുവിന്റെ – അധീനതയിലുണ്ട്‌. അതിനാണ്‌ പ്രവാചകന്‍ പറഞ്ഞ അനുഭവങ്ങള്‍ മൂന്നാം ഘട്ടത്തില്‍ അനുഭവിക്കാനുള്ളത്‌. ആത്മാവിനെ മണ്ണില്‍ കുഴിച്ചുമൂടുവാനോ തീയില്‍ കരിച്ചുകളയുവാനോ വെള്ളത്തില്‍ മുക്കിത്താഴ്‌ത്താനോ പക്ഷികള്‍ക്ക്‌ ഭക്ഷണമായി വച്ചുകൊടുക്കാനോ കഴിയുമെന്ന്‌ ഇന്നേവരെ ഒരു കേവല ഭൗതികവാദി പോലും പറഞ്ഞിട്ടുമില്ല. മരണത്തോടു കൂടി ജീവിതം തീര്‍ന്നുവെന്ന്‌ പറഞ്ഞ്‌ സമാധാനിക്കുന്നവര്‍ ദേഹത്തില്‍ നിന്ന്‌ വേര്‍പിരിഞ്ഞ `ദേഹി’ എങ്ങോട്ടു പോകുന്നു? ഇപ്പോള്‍ അതിന്റെ അവസ്ഥയെന്താണ്‌? എന്നെങ്കിലും വിശദീകരിക്കേണ്ടതാണല്ലോ? അതവര്‍ വിശദീകരിക്കാറുമില്ല. വിശദീകരിക്കാന്‍ അവര്‍ക്ക്‌ കഴിയുകയുമില്ല.

ജീവിതത്തിന്റെ മൂന്നാം ഘട്ടത്തില്‍ ശരീരം അപ്രസക്തമായേക്കാമെങ്കിലും ശരീരത്തില്‍ നിന്ന്‌ വേര്‍പിരിഞ്ഞ്‌ സുരക്ഷിതമായി നില്‌ക്കുന്ന ആത്മാവ്‌ പ്രസക്തമാണ്‌. രണ്ടാം ഘട്ട ജീവിതത്തിന്റെ റിസള്‍ട്ട്‌ പരലോകത്ത്‌ എങ്ങനെയായിരിക്കുമെന്നതിന്റെ അനുഭവത്തിലൂടെയും സൂചനകളിലൂടെയും ദൃശ്യങ്ങളിലൂടെയും കടന്നു പോവുകയെന്ന അവസ്ഥയാണ്‌ മനുഷ്യജീവിതത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടാവുക എന്നര്‍ഥം.

നാലാം ഘട്ടം= പരലോകം 

വ്യക്തികള്‍ക്ക്‌ മരണമുള്ളതുപോലെ ഈ അത്ഭുത, വിസ്‌മയ, വിശാല പ്രപഞ്ചത്തിനും ഒരു മരണമുണ്ട്‌. അന്ന്‌ നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴും! സൂര്യന്‍ `കെട്ടുപോകും’! പര്‍വതങ്ങള്‍ തകര്‍ന്ന്‌ തരിപ്പണമായി ധൂളികളാവും! സമുദ്രത്തിന്‌ തീപിടിക്കും! കാട്ടിലെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങും! മരിച്ചു മണ്ണടിഞ്ഞവരെല്ലാം ജീവനോടെ എഴുന്നേറ്റു വരും!! (സൂചന: ഖുര്‍ആന്‍ 81:1-14 ) ഇതില്‍ ആദ്യം പറഞ്ഞ അഞ്ചു കാര്യങ്ങള്‍ സംഭവിക്കുമെന്ന്‌ ഭൗതിക ലോകത്തെ ശാസ്‌ത്രവേദികളില്‍ നിന്ന്‌ സൂചനകള്‍ വന്നുതുടങ്ങിയിട്ടുണ്ട്‌. എങ്കില്‍ അവസാനം പറഞ്ഞ കാര്യം മാത്രം നിഷേധിക്കുന്നവരോട്‌ അല്ലാഹു പറഞ്ഞതേ നമുക്കും പറയാനുള്ളൂ. അത്‌ ഇപ്രകാരമാണ്‌: “നിസ്സംശയം, അവര്‍ പിന്നീട്‌ അറിഞ്ഞുകൊള്ളും! നിസ്സംശയം അവര്‍ പിന്നീടഞ്ഞുകൊള്ളും!!” (ഖുര്‍ആന്‍ 78:4,5) അതെ കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്നര്‍ഥം!

ലോകാവസാനം പൂര്‍ത്തിയായി പരലോകം നിലവില്‍ വരുന്നതോടെ ദേഹവും ദേഹിയും വീണ്ടും ഒരുമിക്കുന്നു. രണ്ടാം ഘട്ടമായ ഇഹലോക ജീവിതത്തിന്റെ കര്‍മങ്ങള്‍ വിശകലനം ചെയ്‌ത്‌, വിചാരണ ചെയ്‌ത്‌, നന്മയാണോ തിന്മയാണോ കൂടുതല്‍ ചെയ്‌തത്‌ എന്നും, സ്വര്‍ഗമാണോ നരകമാണോ അര്‍ഹിക്കുന്നത്‌ എന്നും ഓരോരുത്തരെയും ബോധ്യപ്പെടുത്തിയതിനുശേഷം സ്വര്‍ഗാവകാശികള്‍ സ്വര്‍ഗത്തിലേക്കും – സുഖസുന്ദര സ്വലര്‍ഗത്തിലേക്ക്‌! – നരകാവകാശികള്‍ നരകത്തിലേക്കും – നിത്യദുരിത നകരത്തിലേക്ക്‌! – പ്രവേശിക്കപ്പെടും. പിന്നെയോ? അനന്തമായ ജീവിതം! അതിന്റെ യുക്തിഭദ്രവും വിശദവുമായ കാര്യങ്ങളറിയുവാന്‍ അക്കാര്യം വിസ്‌തൃതമായി വിവരിച്ച ഖുര്‍ആന്‍ ഒരു വട്ടമെങ്കിലും ആദ്യാവസാനം വായിക്കാന്‍ മരണത്തിനു മുന്‍പ്‌ അവസരം കണ്ടെത്തുകയാണ്‌ ഏറ്റവും അഭികാമ്യം. പിന്നീട്‌ ഖേദിക്കാതിരിക്കാന്‍ അതാണ്‌ അനിവാര്യം.

സംഗ്രഹം: “എല്ലാവരും മരണത്തിന്റെ `രുചി’ അറിയുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ (കര്‍മഫലങ്ങള്‍) ഉയര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണമായി നല്‌കപ്പെടുകയുള്ളൂ. അപ്പോള്‍ ഏതൊരാള്‍ നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹിക ജീവിതം കബളിപ്പിക്കുന്ന വിഭവമല്ലാതെ മറ്റൊന്നുമല്ല.” (ഖുര്‍ആന്‍ 3:185)

by ശംസുദ്ദീൻ പാലക്കോട് @  പുടവ മാസിക