മതാന്തര ബന്ധം സാമൂഹ്യ ജീവിതത്തില്‍

കടുത്ത ശാരീരിക മാനസിക പീഡനങ്ങളനുഭവിച്ച്‌ തളര്‍ന്ന പ്രവാചക ശിഷ്യന്മാര്‍ പ്രവാചകനോട്‌ ഇതിന്‌ പരിഹാരം തേടി സമീപിച്ചപ്പോള്‍ അവിടുത്തെ പ്രതികരണം നോക്കുക: ഖബ്ബാബ്‌ ബിന്‍ അറത്ത്‌(റ) പറയുന്നു: നബി(സ) പുതപ്പണിഞ്ഞ്‌ കഅ്‌ബാലയത്തണലില്‍ ഇരിക്കുന്നതിനിടെ ഞങ്ങള്‍ ഒരിക്കല്‍ നബി(സ)യോട്‌ ആവലാതി പറഞ്ഞു. ഞങ്ങള്‍ ചോദിച്ചു: `അങ്ങ്‌ ഞങ്ങള്‍ക്ക്‌ വേണ്ടി സഹായാര്‍ത്ഥന നടത്തുന്നില്ലേ? അങ്ങ്‌ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലേ?' നബി(സ) പറഞ്ഞു: `നിങ്ങള്‍ക്ക്‌ മുന്‍പുള്ള ജനതയില്‍ ചിലരെ കുഴികുത്തി അതിലിറക്കി ഈര്‍ച്ചവാള്‍കൊണ്ട്‌ തല രണ്ടായി പിളര്‍ന്ന സംഭവമുണ്ടായിരുന്നു. അതൊന്നും അവരെ അവരുടെ മതത്തില്‍ നിന്ന്‌ തടഞ്ഞിരുന്നില്ല. ഇരുമ്പിന്റെ ചീര്‍പ്പ്‌ കൊണ്ട്‌ വാര്‍ന്നെടുത്ത്‌ മാംസവും എല്ലും ഞരമ്പുകളും വേര്‍തിരിച്ചിരുന്നു. അതും അവരെ അവരുടെ മതത്തില്‍ നിന്ന്‌ തടഞ്ഞിരുന്നില്ല. അല്ലാഹുവില്‍ സത്യം! ഈ കാര്യം അല്ലാഹു ഇവിടെ പൂര്‍ത്തിയാക്കുക തന്നെചെയ്യും. അങ്ങനെ, ഒരു യാത്രക്കാരന്‍ സ്വന്‍ആഅ്‌ മുതല്‍ ഹളര്‍മൗത്‌ വരെ യാത്ര ചെയ്യുക തന്നെ ചെയ്യും. അല്ലാഹുവിനെയല്ലാതെ അവന്‍ ഭയപ്പെടുകയില്ല. അല്ലെങ്കില്‍, തന്റെ ആടിന്റെ കാര്യത്തില്‍ ചെന്നായയെല്ലാതെയും ഭയപ്പെടേണ്ടിവരില്ല. പക്ഷേ, നിങ്ങള്‍ ധൃതിപ്പെടുകയാണ്‌'. (ബുഖാരി, അഹ്‌മദ്‌).

നബി(സ)ക്ക്‌ ആദ്യം വെളിപാട്‌ കിട്ടിയ സന്ദര്‍ഭത്തില്‍, അതെന്തെന്ന്‌ അറിയാത്തതുകൊണ്ട്‌ അതിനെക്കുറിച്ചറിയാന്‍ അവിടുന്ന്‌ ഖദീജ(റ)യുടെ അമ്മാവനും ജാഹിലിയ്യത്തില്‍ ക്രിസ്‌തുമതം സ്വീകരിച്ചയാളുമായ വറഖത്ത്‌ ബിന്‍ നൗഫലിനെ സമീപിച്ചു. അദ്ദേഹം പറഞ്ഞു: `ഇത്‌ മൂസായുടെ അടുക്കല്‍ മലക്ക്‌ വന്നതുപോലെയുള്ള സംഭവമാണ്‌. അതിനാല്‍ താങ്കള്‍ പ്രവാചകനായി രംഗത്ത്‌ വരുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ ഉണ്ടെങ്കില്‍ ശക്തമായ പിന്തുണയും സഹായവും ഞാന്‍ താങ്കള്‍ക്ക്‌ അര്‍പ്പിക്കുന്നതാണ്‌'. പക്ഷേ, അദ്ദേഹം അതിന്‌ മുമ്പു തന്നെ മൃതിയടഞ്ഞു. എന്നാല്‍ തിരുദൂതര്‍ ഈ കാര്യങ്ങളൊന്നും മറന്നില്ല. അവിടുന്ന്‌ വറഖത്തിന്റെ വിശ്വാസത്തെ പുകഴ്‌ത്തിക്കൊണ്ട്‌ പറഞ്ഞത്‌ നോക്കുക: നിങ്ങള്‍ വറഖതിനെ ആക്ഷേപിക്കരുത്‌, അദ്ദേഹത്തിന്‌ ഒന്നോ രണ്ടോ സ്വര്‍ഗത്തോപ്പുകളുള്ളതായി ഞാന്‍ കാണുകയുണ്ടായി. (ഹാകിം തന്റെ മുസ്‌തദ്‌റകില്‍ ആഇശയില്‍ നിന്ന്‌ ഉദ്ധരിച്ചത്‌).

ജൂതക്രൈസ്‌തവ വിഭാഗം കാലാന്ത്യം വരെയും ഈ ഭൂമുഖത്ത്‌ അവശേഷിക്കുമെന്ന വസ്‌തുത പ്രവാചകന്‍ (സ) തിരിച്ചറിയുന്നു. അതിനാല്‍, അവരെ അംഗീകരിച്ചും ഏറ്റവും നല്ല രീതിയില്‍ അവരോടൊന്നിച്ച്‌ സഹകരിച്ചും ജീവിക്കേണ്ടതെങ്ങനെയെന്ന്‌ അദ്ദേഹം ആരായുന്നു. അതിനായി അവരുടെ അസ്‌തിത്വം അവിടുന്ന്‌ അംഗീകരിക്കുന്നു. അവരുടെ അസ്‌തിത്വം അംഗീകരിക്കുന്നതും അവരെ പുകഴ്‌ത്തുന്നതും കേവലമായ ഒരു ചിന്തയോ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടുള്ള സുഖിപ്പിക്കലോ ആയിത്തീരുന്നില്ല. ഇതര ജനവിഭാഗങ്ങളുമായി ഒരു സമുദായത്തിനകത്ത്‌ എങ്ങനെയെല്ലാം സഹകരിച്ചും സഹവസിച്ചും മുന്നോട്ടുപോകാമെന്നുള്ളതിന്‌ രേഖയായി മാറുന്ന മൗലികമായ ഒരു നിയമനിര്‍മ്മാണമായി മാറുന്നു. അതിനാല്‍, തിരുദൂതരുടെ മദീന, പ്രവേശനത്തിന്റെ ഒന്നാം നാളില്‍ തന്നെ ജൂത വിഭാഗവുമായി എങ്ങനെ സഹകരിച്ചു ജീവിക്കാമെന്നതിന്‌ ആവശ്യമായ ചിന്ത സ്വീകരിക്കുന്നു. എന്നിട്ട്‌, സുപ്രധാനമായ ചില കരാറുകള്‍ അവരുമായി ഈ കാര്യത്തില്‍ ഉണ്ടാക്കുക തന്നെ ചെയ്‌തു. ഈ കരാറിലെ വ്യവസ്ഥകള്‍ ഒരിക്കലും കാലഹരണപ്പെടുകയോ തിരസ്‌കരിക്കുകപ്പെടുകയോ ചെയ്യേണ്ടവയായിരുന്നില്ല. പക്ഷേ, വഞ്ചനയും കരാര്‍ ലംഘനവും പതിവായി ജൂത വിഭാഗത്തിന്റെ ഭാഗത്തു നിന്ന്‌ വന്നുകൊണ്ടിരുന്നു. എങ്കിലും പ്രവാചകന്‍(സ) സമാധാനപരമായ സഹകവര്‍ത്തിത്വം നിലനിര്‍ത്തിയും ഇതര വിഭാഗങ്ങളെ അംഗീകരിച്ചും കഴിഞ്ഞു കൂടുന്നു. ഗുരുതരമായ കടന്നാക്രമണമോ അപകടകരമായ നിയമലംഘനമോ വരാത്ത കാലമത്രയും അവിടുന്ന്‌ ഈ നിലപാടു തന്നെ പുലര്‍ത്തി.

 മദീനയുടെ സുരക്ഷിതത്വവും സമാധാനാന്തരീക്ഷവും പരിരക്ഷിക്കാന്‍ വേണ്ടി ഒട്ടനവധി തവണ പ്രവാചകന്‍ (സ) ഉദാത്തമായ വിട്ടുവീഴ്‌ച നടത്തുകയും തന്റെ നിലപാടില്‍ അദ്ദേഹം മരണം വരെ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. നബി(സ)യുടെ അവസാന കാലത്തെ പ്രവര്‍ത്തനം ഒട്ടനവധി പേരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്‌തു. അവിടുന്ന്‌ ഭക്ഷണ സാധനം ആവശ്യമായി വന്നപ്പോള്‍ തന്റെ ഇരുമ്പുകൊണ്ടുള്ള അങ്കി ഒരു ജൂതന്‌ പണയപ്പെടുത്തി അദ്ദേഹത്തില്‍ നിന്ന്‌ ഭക്ഷണം വാങ്ങുന്നു! മദീനയില്‍ അവിടുത്തെ ഒട്ടനവധി ശിഷ്യന്മാര്‍ സമ്പന്നരായി നിലനില്‍ക്കെ അവരാലെങ്കിലും അവിടുത്തേക്ക്‌ ഭക്ഷണം സമ്മാനമായി നല്‍കുകയോ അവരില്‍ നിന്ന്‌ കടമായി ഈടാക്കുകയോ അങ്കി അവരുടെ ആരുടെയെങ്കിലും പക്കല്‍ പണയം വെക്കുകയോ ചെയ്യുക എന്നത്‌ ഏറ്റവും എളുപ്പവും സൗകര്യവുമുള്ള കാര്യമായിരുന്നല്ലോ. എന്നിട്ടും അവിടുന്ന്‌ ഒരു ജൂതനില്‍ നിന്ന്‌ അങ്കി പണയപ്പെടുത്തി ഭക്ഷണം സ്വീകരിക്കുന്നു! അവിടുന്ന്‌ ഇങ്ങനെ ചെയ്‌തത്‌ ഇതനുവദനീയമാണെന്ന്‌ മുസ്‌ലിംകളെ ബോധ്യപ്പെടുത്താന്‍ വേണ്ടി കൂടിയാണ്‌. മുസ്‌ലിംകളുമായുള്ള അയല്‍വാസം ജൂതര്‍ ആദരപൂര്‍വം നിലനിര്‍ത്തുന്ന കാലമത്രയും അവരുമായുള്ള ബന്ധം സ്വാഭാവികമായ രൂപത്തില്‍ തന്നെ ആയിത്തീരണമെന്ന്‌ മുസ്‌ലിംകളെ പഠിപ്പിക്കാന്‍ വേണ്ടിയുമാണ്‌. യുദ്ധോപകരണമായ അങ്കി ജൂതന്റെ കൈയില്‍ പണയപ്പെടുത്തുന്ന അവസ്ഥയോളം അവരുമായുള്ള ബന്ധം സദുദ്ദേശ്യത്തിന്റെ പാരമ്യത്തില്‍ സൂക്ഷിക്കുകയാണ്‌ തിരുദൂതര്‍ ഇവിടെ ചെയ്യുന്നത്‌.

 ജൂത വിഭാഗത്തോട്‌ അനുവര്‍ത്തിച്ചതുപോലെ തന്നെയാണ്‌ ക്രൈസ്‌തവ വിഭാഗത്തോടും തിരുദൂതര്‍ വര്‍ത്തിച്ചത്‌. ഒന്നിലധികം തവണ അവരുടെ അസ്‌തിത്വം അംഗീകരിച്ചുകൊണ്ട്‌ അവരുമായി അവിടുന്ന്‌ കരാറിലേര്‍പ്പെടുകയുണ്ടായി. അവരാകട്ടെ, വിശ്വാസ കാര്യങ്ങളില്‍ അടിസ്ഥാനപരമായിത്തന്നെ ഇസ്‌ലാമുമായി വിയോജിക്കുന്നവരാണ്‌. അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്ന ഗുരുതരമായ ആശയ പ്രശ്‌നം തന്നെ അവരുമായി നിലനില്‍ക്കുന്നുണ്ട്‌. അവരുടെ പര്യാവസാനം എന്തായിരിക്കുമെന്ന ഭയാശങ്കയുമുണ്ട്‌.എന്നിട്ടും ഒരു മതം മാറ്റത്തിന്‌ അവിടുന്ന്‌ അവരെ നിര്‍ബന്ധിക്കുന്നില്ല. തിരുദൂതരെ സംബോധന ചെയ്‌തുകൊണ്ട്‌ അല്ലാഹു പറയുന്നത്‌ നോക്കുക: ``ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?'' (10:99). അനുവദിച്ച വിശാലത പ്രബോധന കാര്യത്തില്‍ മാത്രമാണ്‌. അതായത്‌, ഏറ്റവും നല്ല രീതിയില്‍ പ്രബോധനം നിര്‍വഹിക്കുക, സുവ്യക്തമായി കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുക, തുടര്‍ന്ന്‌, കാര്യങ്ങള്‍ പൂര്‍ണ്ണമായും ഓരോ വ്യക്തിക്കും വിട്ടുകൊടുക്കുന്നു. അവന്‌ ഇഷ്ടമുള്ളത്‌ തെരഞ്ഞെടുക്കാം. അല്ലാഹു പറയുന്നു: ``അതിനാല്‍ ഇഷ്ടമുള്ളവന്‍ വിശ്വസിക്കട്ടെ ഇഷ്ടമുള്ളവന്‍ അവിശ്വസിക്കട്ടെ'' (18:29). ഈയടിസ്ഥാനത്തില്‍ നിന്നുകൊണ്ട്‌ പ്രവാചകന്‍ ജൂത വിഭാഗത്തെ അവരുടെ ജൂത വിശ്വാസത്തിലായിക്കൊണ്ടും ക്രൈസ്‌തവ വിഭാഗത്തെ അവരുടെ ക്രൈസ്‌തവ വിശ്വാസത്തിലായിക്കൊണ്ടും സ്വതന്ത്രമായി വിട്ടേക്കുന്നു. അതോടൊപ്പം, അവരോടെല്ലാം ശുദ്ധവും സമാധാനപരവുമായ ഇടപഴകല്‍ നിലനില്‍ത്തുകയും ചെയ്യുന്നു!

 പ്രവാചകൻ (സ) അവിടുത്തെ ജീവിതത്തിന്റെ വലിയൊരു ഭാഗം കഴിച്ചുകൂട്ടിയത്‌ ബഹുദൈവാരാധകര്‍ക്കിടയിലാണ്‌. അവരോട്‌ സഹകരിച്ചുകൊണ്ടാണ്‌ കാലമത്രയും അവിടുന്ന്‌ കഴിഞ്ഞുകൂടിയത്‌. ഇതിനനുസൃതമായി ധാരാളം ഖുര്‍ആന്‍ വാക്യങ്ങള്‍ മക്കാ കാലഘട്ടത്തില്‍ അവതരിക്കുകയുണ്ടായി. ``നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം എനിക്ക്‌ എന്റെ മതവും'' (109:6). ``നീ വിട്ടുവീഴ്‌ച സ്വീകരിക്കുകയും, സദാചാരം കല്‍പ്പിക്കുകയും, അവിവേകികളെ വിട്ട്‌ തിരിഞ്ഞു കളയുകയും ചെയ്യുക'' (7:199). ``ബഹുദൈവ വിശ്വാസികളില്‍ നിന്ന്‌ തിരിഞ്ഞുകളയുകയും ചെയ്യുക'. (15:94).

 by ഡോ. റാഗിബ്‌ അസ്സര്‍ജാനി @ ശബാബ്