അഭൌതിക സഹായതേട്ടം അല്ലാഹുവോട് മാത്രം

വിജനമായ മരുഭൂമിയിലോ ഭൗതിക മാർഗത്തിൽ സഹായിക്കാൻ ആരുമില്ലാത്ത ഭയാനക സന്ദർഭത്തിലോ മലക്കിനേയോ ജിന്നിനേയോ വിളിച്ചു തേടാമോ എന്ന ഒരു പ്രശ്നം തന്നെ വിശ്വാസിയുടെ മുമ്പിൽ ഉദിക്കുന്നില്ല. കാരണം ആദർശശാലിയായ വിശ്വാസി എങ്ങനെയായിരിക്കുമെന്ന് പ്രവാചകൻ (സ) ഒരു സംഭവ വിവരണത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്‌. അതിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ് :

ആദർശശാലികളായ ഒരു മൂന്നംഗസംഘം യാത്രാമധ്യേ വിശ്രമാർഥം ഒരു ഗുഹയിൽ അഭയം തേടി. അതിനിടയിൽ ഗുഹാമുഖം വലിയൊരു പാറക്കല്ല് വീണ് അടഞ്ഞു പോയി. ഗുഹയിൽ നിന്ന് പുറത്തു കടക്കാൻ കഴിയാത്ത അവസ്ഥ. അവർ പരിഭ്രമം ഉള്ളിലൊതുക്കി ആത്മാർത്ഥമായി അല്ലാഹുവിനെ വിളിച്ചു സഹായം തേടി. ഹൃദയസ്പർശിയായിരുന്നു അവരുടെ പ്രാർഥന. അവർ ഓരോരുത്തരും ജീവിതത്തിൽ ചെയ്ത ഏറ്റവും അഭിമാനകരമായ പുണ്യകർമ്മം ഓർത്തെടുത്ത്‌ അത്‌ ഏറ്റുപറഞ്ഞ്‌ ആത്മാർത്ഥമായി അല്ലാഹുവിനോട്‌ പ്രാർഥിച്ചു. അൽഭുതം! ഗുഹാമുഖത്തെ അടച്ച ഭീമാകരമായ പാറക്കല്ല് മൂന്നു പേരുടേയും പ്രാർഥനക്കൊടുവിൽ വാതിൽ തുറക്കപ്പെടുന്നതു പോലെ തുറക്കപ്പെടുകയും മൂന്നു പേരും അല്ലാഹുവിനെ സ്തുതിച്ച്‌ ഗുഹയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഈ സംഭവത്തിൽ നിന്ന് ഒരു സത്യവിശ്വാസി വായിച്ചെടുക്കേണ്ട കുറെ ലളിത സത്യങ്ങളുണ്ട്‌.

1. സാധാരണ ജീവിതത്തിലും പ്രതിസന്ധിഘട്ടത്തിലും അല്ലാഹുവിനെ മാത്രമേ ഒരു വിശ്വാസി വിളിച്ചു തേടാവൂ.

2. മലക്കുകൾ, ജിന്നുകൾ, മഹാത്മാക്കൾ എന്നിവരോട്‌ ഒരു ഘട്ടത്തിലും ഒരു വിശ്വാസി പ്രാർഥിക്കാൻ പാടില്ല.

3. അല്ലാഹുവിനെ മാത്രം ആത്മാർഥമായി ആരാധിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ആദർശ ശാലിയായ വിശ്വാസിയെ അല്ലാഹു അൽഭുതകരമായി സഹായിക്കും.

4. അല്ലാഹു അല്ലാത്ത സൃഷ്ടികളെയും ശക്തികളേയും പൂജിച്ചാലും ആരാധിച്ചാലും ഒരിക്കലും അവ നമ്മെ സഹായിക്കുകയില്ല. ഇസ്‌ലാമിക ദൃഷ്ട്യാ ഗുരുതരമായ ആദർശ വ്യതിയാനവും കുറ്റവുമാണിത്‌.

by ശംസുദ്ദീൻ പാലക്കോട്‌@ ISM തൃശൂർ സമ്മേളന സുവനീർ