ചിന്തിക്കുന്നവർ ബുദ്ധിമാന്മാർ

തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) "ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ". അദ്ധ്യായം 3 ആലു ഇംറാൻ 190 - 191 

 ഖുർആൻ അല്ലാഹുവിന്റെ വചനം വിവരിക്കുന്ന ഗ്രന്ഥമാണ്. ശാസ്‌ത്രം അല്ലാഹുവിന്റെ പ്രവൃത്തിയെ വിവരിക്കുന്ന വിജ്ഞാന ശാഖയാണ്. രണ്ടും ദൈവത്തിലേക്ക്‌ മനുഷ്യരെ എത്തിക്കുന്നു. അതിനാൽ ഖുർആൻ ശാസ്ത്രം പഠിക്കുവാൻ മനുഷ്യസമൂഹത്തോട്‌ പ്രത്യേകിച്ച്‌ ബുദ്ധിജീവികളോട്‌ നിർദ്ദേശിക്കുന്നു. കോടിക്കണക്കിന് നക്ഷത്രങ്ങളും ഗോളങ്ങളും അന്തരീക്ഷത്തിൽ അതിന്റേതായ സഞ്ചാരപഥത്തിലൂടെ പരസ്പരം കൂട്ടിയിടിക്കാതെ സഞ്ചരിക്കുന്നു. ആരാണ് ഇവ ഓരോന്നിനും ഈ വ്യവസ്ഥ നിർണ്ണയിച്ചു കൊടുത്തത്‌? പ്രകൃതിയാണെന്നാണ് മറുപടിയെങ്കിൽ ഈ പ്രകൃതിക്ക്‌ ദീർഘദൃഷ്ടിയും മുൻ തീരുമാനവും ഉണ്ടെന്ന് സമ്മതിക്കേണ്ടി വരും.

 ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം : ഞാൻ ആയിശ (റ)യോട് ചോദിച്ചു : "പ്രവാചകൻ (സ)ൽ നിന്ന് നിങ്ങൾ ദർശിച്ച ഏറ്റവും വിചിത്രമായ സംഗതി എനിക്ക് പറഞ്ഞു തരിക. അപ്പോൾ അവർ കരഞ്ഞു. കരച്ചിൽ ദീർഘമാക്കി. ശേഷം പറഞ്ഞു : "പ്രവാചകന്റെ സർവ്വ സംഗതികളും അത്ഭുതകരമായിരുന്നു.എന്റെ രാത്രിയിൽ അദ്ദേഹം എന്റെ അടുത്ത് പ്രവേശിക്കും.എന്നിട്ട് ചോദിക്കും.'ആയിശാ,ഈ രാത്രി എന്റെ റബ്ബിന് ആരാധനയിലായി ചെലവഴിക്കാൻ നീ അനുവദിക്കുമോ?' അപ്പോൾ ഞാൻ പറയും : നിങ്ങളുടെ സഹാവാസത്തെ ഞാൻ ആഗ്രഹിക്കുന്നു. അതിലുപരി നിങ്ങൾ നിങ്ങളുടെ റബ്ബിന് ആരാധന ചെയ്യുന്നതിനെയും. അപ്പോൾ അദ്ദേഹം (സ) വുളുവെടുത്ത് ദീഘമായി നമസ്കരിക്കും. പിന്നീട് കുറെ കരയും. അപ്പോൾ ഞാൻ ചോദിക്കും : താങ്കൾ എന്തിനാണു കരയുന്നത്? നിങ്ങളുടെ ചെറിയ തെറ്റുകൾ പോലും അല്ലാഹു മാപ്പാക്കിയിട്ടുണ്ടല്ലോ? അപ്പോൾ അദ്ദേഹം (സ) മറുപടി നൽകും : 'ഞാൻ എങ്ങനെ കരയാതിരിക്കും? എനിക്ക് അല്ലാഹു ഇപ്രകാരം (ഇന്നഫീ ഖൽക്വിസ്സമാവാത്തി....) അവതരിപ്പിച്ചു തന്നിരിക്കുന്നു.ഈ ആയത്തുകൾ ഓതുകയും ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവന് നാശം!' "(ഇബ്നു ഹിബ്ബാൻ)

 ഒരു വലിയ കൊട്ടാരം നാം കാണുന്നു. അകത്തു പ്രവേശിച്ച്‌ നോക്കിയപ്പോൾ എല്ലാ സൗകര്യങ്ങളുമുണ്ട്‌. പക്ഷേ മനുഷ്യരെ ആരേയും കാണുന്നില്ല. ഒരു പൂച്ചയെ മാത്രം കാണുന്നു. അല്ലെങ്കിൽ ഒരു എലിയെ. ആ കൊട്ടാരം ആ പൂച്ചക്കോ അല്ലെങ്കിൽ ആ എലിക്കോ വേണ്ടി സൃഷ്ടിച്ചതാണെന്ന് വല്ലവനും പറയുകയാണെങ്കിൽ ആ നിർമ്മാണം നിരർത്ഥകമാണ്, പാഴ്‌വേലയാണ്. അതുപോലെ ഈ വിശാല പ്രപഞ്ചം മനുഷ്യന്റെ ഭൗതികമായ ക്ഷണിക ജീവിതത്തിനു വേണ്ടി സൃഷ്ടിച്ചതാണെന്ന് പറയുന്നത്‌ അതിനേക്കാൾ നിരർത്ഥകമാണ്.

 by അബ്ദുസ്സലാം സുല്ലമി @ ഖുർആനിന്റെ വെളിച്ചം