സത്യമാർഗ്ഗത്തിൽ പതറാതെ മുന്നോട്ട്‌

സത്യം പലപ്പോഴും കയ്പ്പുള്ളതായിരിക്കും. നൂറ്റാണ്ടുകളുടെ പാരമ്പര്യമവകാശപ്പെടുന്ന അന്ധവിശ്വാസങ്ങൾ അസത്യങ്ങളാണെന്ന് പറയുമ്പോൾ അസത്യവാദികളിൽ നിന്നുണ്ടാകുന്ന പ്രതികരണം തിക്തമായിരിക്കുമല്ലോ. തൗഹീദിന്റെ ശബ്ദവുവായി വന്ന പ്രവാചകന്മാർ 'ലാ ഇലാഹ ഇല്ലല്ലാഹ്‌' എന്നു പ്രഖ്യാപിച്ചപ്പോൾ ശിർക്കൻ വിശ്വാസങ്ങളിൽ അടിയുറച്ച സമുദായങ്ങൾ അവരെ ഒറ്റപ്പെടുത്തുകയായിരുന്നു. പക്ഷേ എവിടെയും സത്യദീനിന്റെ ശബ്ദമുയർന്നു നിൽക്കണമെന്നാഗ്രഹിച്ച പ്രവാചകന്മാർ സമുദായത്തിന്റെ പിന്തുണയേക്കാളും വലുതായിക്കണ്ടിരുന്നത്‌ മതത്തിന്റെ പ്രബോധനമായിരുന്നു.

 ഇബ്രാഹിം നബി (അ) 'ലാ ഇലാഹ ഇല്ലല്ലാഹ്‌' എന്ന് പ്രഖ്യാപിച്ചപ്പോൾ നംറൂദും നാട്ടുകാരും അദ്ദേഹത്തെ ഒറ്റപ്പെടുത്തി. ബഹിഷ്കരണവും പരിഹാസങ്ങളും മർദ്ദനവും അഗ്നി പരീക്ഷണങ്ങളും! സഹിക്കുക തന്നെ. അവസാനം സത്യം ജയിച്ചു. തൗഹീദിന്റെ ഉയർത്തെഴുനേൽപ്പ്‌. ഇന്ന് ഇബ്‌ റാഹീം (അ)ന്റെ ആവേശം പലർക്കുമാവശ്യമുണ്ട്‌. പക്ഷേ, ആ മാതൃകാധന്യനായ പ്രവാചകന്റെ ആദർശ്ശം വേണ്ടതാനും. ഇബ്രാഹീമിന്റെ മക്കളിൽ ചിലർ നംറൂദിന്റെ ആദർശം സ്വീകരിച്ച്‌ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. ഒഴുക്കുനനുസരിച്ച്‌ നീങ്ങാനാണവർക്ക്‌ താൽപര്യം. ആ ഒഴുക്ക്‌ ചെന്നെത്തുന്നത്‌ മലിനമായ ജലാശയത്തിലായിരുന്നിട്ടും.

വിഗ്രഹങ്ങളും ജാറങ്ങളും മഖാമുകളും കെട്ടിയുണ്ടാക്കി സൃഷ്ടിപൂജ നടത്തുന്നവർക്കെതിരിൽ തൗഹീദിന്റെ സന്ദേശവുമായി നാം മുന്നിട്ടിറങ്ങണം. തക്ബീർ ധ്വനികളുടെ അർഥമുൾക്കൊണ്ട്‌ ജീവിക്കാൻ കരുത്താർജ്ജിക്കുകയാണ് നമ്മുടെ ബാധ്യത.

by ഹുസൈൻ മടവൂർ @ പ്രാസ്ഥാനിക ചിന്തകൾ (യുവത)