ഈദുൽഫിത്‌റിന്റെ സന്ദേശം

ഈദുല്‍ ഫിത്വ്‌ര്‍ ദിനത്തില്‍ വിശ്വാസികള്‍ `അല്ലാഹു അക്‌ബര്‍' എന്ന ധ്വനി അത്യുച്ചത്തില്‍ ആഹ്ലാദപൂര്‍വം മുഴക്കുകയാണ്‌. ഇതിന്‌ വലിയ അര്‍ഥതലങ്ങളുണ്ട്‌. മനുഷ്യന്‌ അല്ലാഹു എണ്ണിയാല്‍ കണക്കാക്കാന്‍ കഴിയാത്ത അത്ര ഗ്രന്ഥങ്ങള്‍ നല്‌കിയിട്ടുണ്ട്‌. എന്നാല്‍ അവയില്‍ ഏറ്റവും മഹത്തരമായതത്രെ ഖുര്‍ആന്റെ അവതരണം. കാരണം അത്‌ മുഖേനയാണ്‌ മനുഷ്യന്‍ സ്വര്‍ഗപാത കണ്ടെത്തിയത്‌. സത്യവും അസത്യവും, ഇരുട്ടും വെളിച്ചവും വേര്‍തിരിച്ചറിഞ്ഞത്‌. ഈ ഖുര്‍ആന്റെ അവതരണം ആരംഭിച്ച ദിനത്തിന്റെ പേരില്‍ നിശ്ചയിക്കപ്പെട്ട ഒരു മാസത്തെ ആഘോഷമത്രെ നോമ്പ്‌. ഈ പുണ്യകര്‍മമാകട്ടെ മനുഷ്യന്‌ സംശുദ്ധവും സുകൃതങ്ങള്‍ കൊണ്ട്‌ സജീവവുമായ ഒരു ജീവിതം നയിക്കാനുള്ള പരിശീലനവും. ഇത്‌ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും, ഈ അനുഗ്രഹങ്ങളെല്ലാം നല്‌കിയ അല്ലാഹുവിനുള്ള നന്ദിയുമാണ്‌ തക്‌ബീര്‍ ധ്വനിയിലൂടെ വിശ്വാസികള്‍ പ്രകടിപ്പിക്കുന്നത്‌. സന്തോഷം നിറഞ്ഞ പെരുന്നാള്‍ സുദിനം എത്ര സുന്ദരമാണ്‌. ഈദുല്‍ ഫിത്വ്‌ര്‍ അല്ലാഹു മനുഷ്യന്‌ നല്‌കിയ ഒരു ഉപഹാരമാണ്‌.

റസൂല്‍(സ) പറയുന്നു: "പെരുന്നാള്‍ ദിവസം മലക്കുകള്‍ വഴിയോരങ്ങളില്‍ നിന്ന്‌ ഇങ്ങനെ വിളിച്ചുപറയും: `മുസ്‌ലിംകളേ, നിങ്ങള്‍ അല്ലാഹുവിന്റെ അടുത്തേക്ക്‌ പോവുക. അവന്‍ നിങ്ങള്‍ക്ക്‌ നന്മ നേടാനുള്ള ഒരു മാര്‍ഗം നിര്‍ദേശിച്ചു. പിന്നെ അതിന്‌ മഹത്തായ പ്രതിഫലവും നല്‌കി. രാത്രി എഴുന്നേറ്റു നമസ്‌കരിക്കാന്‍ നിങ്ങളോട്‌ കല്‌പിച്ചു. നിങ്ങള്‍ അപ്രകാരം ചെയ്‌തു. പകല്‍ നോമ്പനുഷ്‌ഠിച്ചു. നിങ്ങള്‍ നിങ്ങളുടെ നാഥന്റെ കല്‌പന അനുസരിച്ചു. അതിനാല്‍ നിങ്ങളുടെ ഉപഹാരം സ്വീകരിക്കുക.' പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞാല്‍ മലക്ക്‌ ഇങ്ങനെ വിളിച്ചുപറയും : 'അറിയുക, നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക്‌ മാപ്പ്‌ നല്‍കിയിരിക്കുന്നു. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചവരായി വീടുകളിലേക്ക്‌ തിരിച്ചുപോവുക. ഇന്ന്‌ ഉപഹാരദിനമാണ്‌.' ഈ ദിനത്തിന്‌ ആകാശത്തും ഉപഹാരദിനം എന്നുതന്നെയാണ്‌ പറയുക.'' (ത്വബ്‌റാനി) 

നോമ്പ്‌ വ്യക്തിനിഷ്‌ഠമായ ആരാധനയാണെങ്കിലും പെരുന്നാള്‍ ആഘോഷം സാമൂഹ്യാരാധനയാണ്‌. അതുകൊണ്ടാണ്‌ പെരുന്നാള്‍ പ്രാര്‍ഥനാസ്ഥലത്ത്‌ നമസ്‌കരിക്കാന്‍ പാടില്ലാത്ത സ്‌ത്രീകള്‍ പോലും പങ്കെടുക്കാന്‍ നബി കല്‌പിച്ചത്‌. പെരുന്നാള്‍ ദിവസം പരസ്‌പരം കണ്ടുമുട്ടുമ്പോള്‍ തഖബ്ബലല്ലാഹു മിന്നാ വമിന്‍കും എന്നിങ്ങനെ പരസ്‌പരം ആശംസിക്കാന്‍ നബി കല്‌പിക്കുന്നു.സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ബോധമാണ്‌ ഈ ദിനം നല്‍കുന്ന സന്ദേശം. മുസ്‌ലിംകളോട്‌ മാത്രമല്ല, അമുസ്‌ലിംകളോടും ബന്ധം സുദൃഡമാക്കാനും സ്‌നേഹത്തിന്റെ പൊട്ടിയ സ്വര്‍ണക്കമ്പികള്‍ വിളക്കിച്ചേര്‍ക്കാനും ഈ ദിനം ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌. നബിയുടെ കാലത്ത്‌ നടന്ന ഈ സംഭവം മനുഷ്യര്‍ക്ക്‌ എന്നും പാഠമായിരിക്കട്ടെ. ഒരു മനുഷ്യന്‍ ഇങ്ങനെ പരാതിപ്പെട്ടു: "ഞാന്‍ കുടുംബബന്ധമുള്ളവരോട്‌ ബന്ധം ചേര്‍ക്കുന്നു. അവരാകട്ടെ എന്നോട്‌ ബന്ധം മുറിക്കുന്നു. ഞാന്‍ അവര്‍ക്ക്‌ ഉപകാരം ചെയ്യുന്നു. അവരാകട്ടെ എനിക്ക്‌ ഉപദ്രവമാണ്‌ ചെയ്യുന്നത്‌. ഞാന്‍ അവരില്‍ നിന്ന്‌ എല്ലാം സഹിക്കുന്നു. അവരാകട്ടെ എന്നോട്‌ അതിക്രമമാണ്‌ കാണിക്കുന്നത്‌." നബി അയാളോട്‌ അയാള്‍ സ്വീകരിച്ച അതേ നിലപാട്‌ തന്നെ തുടരാന്‍ നിര്‍ദേശിച്ചുകൊണ്ട്‌ പറഞ്ഞു: "താങ്കള്‍ ആ നിലപാട്‌ സ്വീകരിക്കുന്നേടത്തോളം കാലം താങ്കള്‍ക്ക്‌ ദൈവസഹായമുണ്ടാകും''. 

സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാത സ്വീകരിക്കാന്‍ ഈദുല്‍ഫിത്വ്‌ര്‍ വെളിച്ചമേകട്ടെ. ഈദുല്‍ഫിത്വ്‌ര്‍ മുസ്‌ലിം സമൂഹത്തില്‍ കൂരിരുള്‍ നീക്കി ഒരു പുതിയ പ്രഭാതത്തിന്റെ ഉദയത്തെപ്പറ്റിയുള്ള ശുഭപ്രതീക്ഷയുണര്‍ത്തുന്നു. കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ട്‌ നീങ്ങാന്‍ കരുത്തേകുന്നു. ആഘോഷങ്ങള്‍ തളര്‍ന്ന ശക്തിക്ക്‌ പുനര്‍ജീവന്‍ നല്‍കി നവോന്മേഷം പ്രദാനം ചെയ്യും. നോമ്പ്‌ വ്യക്തിയില്‍ വല്ല മാറ്റവും സൃഷ്‌ടിച്ചിട്ടുണ്ടോ? അതോ അന്ന്‌ പ്രകടമായിരുന്ന ഭക്തിയും കര്‍മാവേശവും ആവര്‍ത്തിക്കപ്പെടുന്ന വെറുമൊരു ചടങ്ങ്‌ മാത്രമായിരുന്നുവോ? തുടര്‍ന്നുള്ള ജീവിതമാണ്‌ നോമ്പിന്റെ ഗുണഫലവും സ്വാധീനതയും തെളിയിക്കേണ്ടത്‌. ഭക്തിയും സ്‌നേഹവും ഐക്യവും നിറഞ്ഞ പ്രസന്നമായ ജീവിതം -ഇതായിരിക്കട്ടെ ഈദിന്റെ സന്ദേശം.

by പി മുഹമ്മദ്‌ കുട്ടശ്ശേരി @ ശബാബ് വാരിക