പശ്ചാതാപം സ്വീകരിക്കപ്പെടാത്തവർ

"ഇസ്ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും. വിശ്വാസത്തിന് ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതയെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? അവരാകട്ടെ ദൈവദൂതന്‍ സത്യവാനാണെന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയിട്ടുമുണ്ട്‌. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല. അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും എല്ലാം ശാപം അവരുടെ മേലുണ്ടായിരിക്കുക എന്നതത്രെ അവര്‍ക്കുള്ള പ്രതിഫലം. അവര്‍ അതില്‍ (ശാപഫലമായ ശിക്ഷയില്‍) സ്ഥിരവാസികളായിരിക്കുന്നതാണ്‌. അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുന്നതല്ല. അവര്‍ക്ക് അവധി നല്‍കപ്പെടുകയുമില്ല. അതിന് (അവിശ്വാസത്തിനു) ശേഷം പശ്ചാത്തപിക്കുകയും, ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരൊഴികെ. അപ്പോള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും അത്യധികം കരുണ കാണിക്കുന്നവനുമാകുന്നു. വിശ്വസിച്ചതിന് ശേഷം അവിശ്വാസികളായി മാറുകയും, അവിശ്വാസം കൂടിക്കൂടി വരികയും ചെയ്ത വിഭാഗത്തിന്‍റെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. അവരത്രെ വഴിപിഴച്ചവര്‍.അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്‌. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല." [അദ്ധ്യായം 3 ആലു ഇംറാൻ 85 - 91]

സത്യവിശ്വാസത്തെ ഏറെ ഇഷ്ടപ്പെടുകയും സത്യനിഷേധത്തെ വെറുക്കുകയും ചെയ്യത്തക്കവിധം ഒരാളുടെ ഹൃദയം വിശാലമായിക്കഴിഞ്ഞ ശേഷം അയാൾ അവിശ്വാസത്തിലേക്കും നിഷേധത്തിലേക്കും തിരിച്ചു പോകാനുള്ള സാധ്യത കുറവാണ്. സ്വാർഥമോ കാപട്യമോ പണക്കൊതിയോ പോലുള്ള കാരണങ്ങളാൽ മനസ്സ്‌ കളങ്കിതമായാലേ ഏതൊരാൾക്കും സത്യനിഷേധത്തിലേക്ക്‌ തിരിച്ചുപോകാൻ തോന്നുകയുള്ളൂ. അതുകൊണ്ടാണ് അവർ അല്ലാഹുവിന്റെ ശാപത്തിനും ശിക്ഷക്കും അർഹരാകുന്നത്‌. എന്നാലും ഒരിക്കൽ സത്യനിഷേധത്തിലേക്ക്‌ വ്യതിചലിച്ചവർ ആത്മാർത്ഥമായി പശ്ചാതപിച്ചാൽ അല്ലാഹു പൊറുത്തു തരുകയും കരുണ കാണിക്കുകയും ചെയ്യുമെന്ന് 3:89 സൂക്തത്തിൽ വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ അവിശ്വാസത്തിലേക്ക്‌ വഴുതിപ്പോയ ശേഷം അതിൽ തന്നെ ഉറച്ചുനിൽക്കുകയും നിഷേധമനോഭാവം കൂടി വരുകയും ചെയ്തശേഷം പശ്ചാതപിച്ചാൽ അത്‌ അല്ലാഹു സ്വീകരിക്കുകയേ ഇല്ലെന്ന് 3:90 സൂക്തത്തിൽ വ്യക്തമാക്കിയിരിക്കുന്നു. സത്യമതം തൃപ്തിപ്പെട്ട്‌ സ്വീകരിച്ചശേഷം നിഷേധത്തിന്റെ പാരമ്യത്തിലേക്ക്‌ ഒരാൾ വഴുതിപ്പോവുകയാണെങ്കിൽ അയാൾ തികഞ്ഞ ദുർമ്മാർഗി തന്നെയാകുന്നു. സത്യനിഷേധത്തിൽ നിന്നും വൻപാപങ്ങളിൽ നിന്നും എന്നെന്നേക്കുമായി പിന്മാറിയവരുടെ പശ്ചാതാപം മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.

✍️ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി 
📖 ശബാബ്