നോമ്പും നിയമങ്ങളും
'സൗമ്’ എന്നാണ് അറബിയിൽ നോമ്പിന് പറയുക. പിടിച്ചുനിൽക്കുക എന്നർഥം. ആഹാരപാനീയങ്ങളും ഇന്ദ്രിയസ്ഖലനമോ ഛർദിയോ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കലാണ് സാങ്കേതികമായി നോമ്പ്. അനുവദനീമായ ഇൗ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതോടെ നിഷിദ്ധമായ എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കണം. അത് സോദ്ദേശ്യമായിരിക്കുകയും വേണം. ഒരാൾ റമദാൻ നോമ്പുകാരനാവണമെങ്കിൽ തലേന്നാൾ രാത്രിതന്നെ തീരുമാനമെടുക്കണം. അങ്ങനെ തീരുമാനമെടുക്കാത്തവന് നോമ്പുണ്ടായിരിക്കില്ലെന്ന് മുഹമ്മദ് നബി (സ) പ്രസ്താവിച്ചിട്ടുണ്ട്.
വ്രതം മൂന്നു രീതിയിലാണ് അനുഷ്ഠിക്കേണ്ടത്. ആരോഗ്യവാനായി പ്രായപൂർത്തിയായ ഒരാൾ നാട്ടിലുണ്ടെങ്കിൽ റമദാൻ വ്രതം നിർബന്ധമാണ്. എന്നാൽ, രോഗിയോ യാത്രക്കാരനോ ആണെങ്കിൽ നോമ്പ് താൽക്കാലികമായി ഉപേക്ഷിക്കാം. അത്ര ദിവസത്തെ നോമ്പ് പിന്നീട് പൂർത്തിയാക്കിയാൽ മതി. വാർധക്യസഹജമായോ മാറാവ്യാധികൾ പിടിപെട്ടോ ഒരിക്കലും നോമ്പ് നോൽക്കാൻ കഴിയുമെന്ന് പ്രതീക്ഷയില്ലാത്ത മൂന്നാമതൊരു വിഭാഗത്തിന് നിർബന്ധമായും നോമ്പെടുക്കണമെന്നില്ല. ഒാരോ നോമ്പിനും പകരമായി പാവപ്പെട്ടവന് ഒരു നേരത്തെയെങ്കിലും ആഹാരം നൽകിയാൽ മതിയാകും. കൂടുതൽ നൽകുന്നതും നല്ലതാണ്. ഇതിലേക്ക് ചേർത്തുപറയേണ്ടവരാണ് ഗർഭിണികളും മുലയൂട്ടുന്ന മാതാക്കളും. അവർക്ക് പ്രയാസപ്പെട്ട് റമദാനിൽ നോമ്പെടുക്കണമെന്നില്ല. മറ്റു ദിവസം നോമ്പെടുക്കാൻ മാറ്റിവെക്കുമ്പോൾ പിന്നെയും വീണ്ടും ഗർഭിണിയാവുകയും മുലയൂട്ടേണ്ട അവസ്ഥയുണ്ടാവുകയുമാണെങ്കിൽ അവരും നോമ്പിനുപകരം അഗതിക്ക് ആഹാരം നൽകിയാൽ മതി. നോമ്പനുഷ്ഠിക്കുന്നത് നിഷിദ്ധമായ മറ്റൊരു വിഭാഗമുണ്ട്. ആർത്തവകാരികളോ പ്രസവിച്ചുകിടക്കുന്ന സ്ത്രീകളോ ആണത്. അവർക്ക് നമസ്കാരം നിർബന്ധമില്ലെങ്കിലും നോമ്പ് മറ്റു ദിവസങ്ങളിൽ എണ്ണം പൂർത്തിയാക്കണം.
നോമ്പുകാലത്ത് മറ്റുള്ളവർക്ക് ശല്യമുണ്ടാകുന്നത് പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ വാക്കുകൾ പറയുകയോ ശബ്ദകോലാഹലങ്ങൾ സൃഷ്ടിക്കുകയോ പാടുള്ളതല്ല. ആരെങ്കിലും ഇങ്ങോട്ട് പ്രകോപനമുണ്ടാക്കുകയാണെങ്കിൽ തന്നെ നോമ്പുകാരനാണെന്നുപറഞ്ഞ് പ്രകോപനത്തിനിരയാകാതെ മാറിനിൽക്കേണ്ടതാണ്. നോമ്പിനെ സംബന്ധിച്ച് പറഞ്ഞപ്പോൾ തന്നെ അല്ലാഹു പ്രാർഥനയെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. നോമ്പ് ഒരു സ്വകാര്യ ആരാധനയാണ്. ഒരാൾക്കും നോമ്പ് കാണാൻ സാധിക്കില്ല. നമസ്കാരവും ഹജ്ജുമെല്ലാം മറ്റുള്ളവർക്ക് കാണാം. അതുകൊണ്ടാണ് നോമ്പിനെപ്പറ്റി പറഞ്ഞയുടൻ അല്ലാഹു പറഞ്ഞു : "എന്‍റെദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക് ഏറ്റവും ) അടുത്തുള്ളവനാകുന്നു വെന്നും പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണെന്നും നബിയേ നീ പറഞ്ഞു കൊടുക്കണം".[അദ്ധ്യായം 2 ബഖറ 186]
അല്ലാഹുവിനോടുള്ള പ്രാർഥന എത്ര പതുക്കെയാണെങ്കിലും അവൻ കേൾക്കുമെന്ന് മനസ്സിലാക്കിത്തരുവാനാണിത് പറയുന്നത്. അതുകൊണ്ട് ശബ്ദകോലാഹലങ്ങളുണ്ടാക്കി മറ്റുള്ളവർക്ക് നാം ശല്യമുണ്ടാക്കരുത്. മൈക്ക് വെച്ച് ഖുർആൻ ഒാതിയും പ്രാർഥനയും ദിക്റും ഉറക്കെ ചൊല്ലിയും ശല്യംചെയ്യരുത്. ഖുർആനിലെ അദ്ധ്യായം 17 ഇസ്‌റാഅ് 110 സൂക്തം മുസ്ലിംകൾ പ്രത്യേകം ഒാർക്കേണ്ടതാണ് : "(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക." അപ്പോൾ ആരാധനലായങ്ങളിലുള്ളവരെ മാത്രം കേൾപ്പിക്കുക. പുറത്തേക്ക് ശല്യമുണ്ടാക്കരുത് എന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഖുർആൻ ഒാതി ശബ്ദമുണ്ടാക്കുന്നത് മറ്റുള്ളവർ ഖുർആനെ ശപിക്കാനിടയാക്കുമെന്നും നമ്മൾ മനസ്സിലാക്കേണ്ടതാണ്.
By സി പി ഉമർ സുല്ലമി
© മാധ്യമം ദിനപത്രം