അല്‍പജ്ഞാനികളായ മുഫ്തികള്‍ - അന്ധത ബാധിച്ച അനുയായികള്‍

അന്ധമായ അനുകരണത്തിന് അറബി ഭാഷയില്‍ സാങ്കേതികമായി പറയുന്നത് തഖ്‌ലീദ് എന്നാണ്. ഈ പദത്തിന് ഇമാം ഗസ്സാലി നല്‍കിയ അര്‍ഥം ഇപ്രകാരമാണ്: ''തെളിവില്ലാതെ ഒരു വ്യക്തിയുടെ വാക്ക് അംഗീകരിക്കല്‍'' (അല്‍മുസ്തസ്വ്). എല്ലാ ജനവിഭാഗങ്ങളിലും അന്ധമായ അനുകരണങ്ങള്‍ കണ്ടെത്താനാവും. മതപണ്ഡിതന്മാര്‍, ഫുട്ബാള്‍, ക്രിക്കറ്റ് കളിക്കാര്‍, സിനിമാ നടന്മാര്‍ തുടങ്ങിയവരെ അന്ധമായി അനുകരിക്കുന്നവരുണ്ട്. ഈ അനുകരണം പ്രസംഗശൈലി, വസ്ത്രധാരണം, മുടിവെട്ട്, സംസാരം എന്നിവകളിലെല്ലാം പ്രകടമാണ്.

ഇസ്‌ലാം, ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിശ്വാസികള്‍ പാലിക്കേണ്ടവ വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്. അതിന്റെ പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. മറ്റുള്ള പ്രമാണങ്ങള്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നിലകൊള്ളുന്നവയുമാണ്. ഖുര്‍ആനും സുന്നത്തും പ്രമാണമാക്കാതിരിക്കല്‍ കുഫ്‌റാണ് (സത്യനിഷേധം). ഒരു മുസ്‌ലിമിന് അല്ലാഹുവെയും റസൂലിനെയും മാത്രമേ അന്ധമായി അനുകരിക്കാന്‍ പാടുള്ളൂ അല്ലാഹു പറയുന്നു: ”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും തന്റെ റസൂലിനെയും ധിക്കരിക്കുന്ന പക്ഷം വ്യക്തമായ നിലയില്‍ വഴിപിഴച്ചുപോയിരിക്കുന്നു.” (അഹ്സാബ് 36).

മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ഇന്ന് അന്ധമായി അനുകരിച്ചു പോരുന്നത് മതപണ്ഡിതന്മാര്‍, സംഘടനകള്‍, മദ്ഹബുകള്‍, പൂര്‍വികര്‍, ത്വരീഖത്തുകള്‍ തുടങ്ങിയവരെയാണ്. ആരെയും അന്ധമായി അനുകരിക്കരുത് എന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ കല്പന. പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അന്ധമായി അനുകരിക്കുക വഴി ചിലപ്പോള്‍ അയാള്‍ എത്തിപ്പെടുന്നത് ശിര്‍ക്കിലായിരിക്കും. അല്ലാഹു പറയുന്നു:  "അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിനു പുറമെ അവര്‍ റബ്ബുകളായി സ്വീകരിച്ചു” (തൗബ 31).
ഈ വചനം അതരിപ്പിച്ചപ്പോള്‍ ക്രിസ്തുമതത്തില്‍ നിന്നും ഇസ്‌ലാമിലേക്കു വന്ന അദിയ്യുബ്‌നുഹാതിം(റ) നബി(സ) യോട് പറഞ്ഞു: ''നബിയേ, ക്രിസ്ത്യാനികള്‍ അവരെ റബ്ബുകളാക്കി ആരാധനകള്‍ ചെയ്യാറില്ലല്ലോ?". അപ്പോള്‍ നബി(സ) പറഞ്ഞു: "പക്ഷെ, അവര്‍ അല്ലാഹു ഹലാലാക്കിയ കാര്യങ്ങള്‍ ഹറാമാക്കുകയും ഹറാമാക്കിയ കാര്യങ്ങള്‍ ഹലാലാക്കുകയും ചെയ്യാറില്ലേ? അത് തന്നെയാണ് അവര്‍ അവര്‍ക്കു ചെയ്യുന്ന ആരാധന”. (തിര്‍മിദി, അഹ്മദ്).

അനുകരണത്തിന്റെ അന്ത്യം ജീവിതപരാജയമായിരിക്കും. നബി(സ) പറയുന്നു: ”അവസാന കാലത്ത് വിജ്ഞാനം കുറയും പ്രസംഗകര്‍ വര്‍ധിച്ചുകൊണ്ടിരിക്കും. അറിവില്ലാതെ അവര്‍ മതവിധികള്‍ പ്രസ്താവിക്കും. അതുകൊണ്ട് അവരും വഴിപിഴക്കും. മറ്റുള്ളവരെ അവര്‍ വഴിപിഴപ്പിക്കുകയും ചെയ്യും”(ബുഖാരി). അന്ധമായ അനുകരണം മനുഷ്യനെ കുഫ്‌റില്‍ വരെ എത്തിക്കും. ഇബ്‌നു മസ്ഊദ്(റ)വിന്റെ പ്രസ്താവന ശ്രദ്ധിക്കുക: ”ദീനീകാര്യത്തില്‍ ഒരാളും മറ്റൊരാളെ അന്ധമായി അനുകരിക്കരുത്. എന്തുകൊണ്ടെന്നാല്‍ അനുകരിക്കപ്പെടുന്നവന്‍ വിശ്വാസിയാണെങ്കില്‍ അനുകരിക്കുന്നവനും വിശ്വാസിയായിത്തീരും. മറിച്ച്, അനുകരിക്കപ്പെടുന്നവന്‍ കാഫിറാണെങ്കില്‍ അനുകരിക്കുന്നവനും കാഫിറായിത്തീരും”. (ത്വബ്‌റാനി: സ്വിയാനത്തുല്‍ ഇന്‍സാന്‍, പേജ് 326). അന്ധമായ അനുകരണം  വിജ്ഞാനത്തിന്റെ മാര്‍ഗമായി അംഗീകരിക്കുന്നില്ല. ഇമാം ഗസ്സാലിയുടെ പ്രസ്താവന ശ്രദ്ധിക്കുക: ”അടിസ്ഥാനപരമായ വിഷയങ്ങളിലാകട്ടെ ശാഖാപരമായ കാര്യങ്ങളിലാകട്ടെ അന്ധമായ അനുകരണം വിജ്ഞാനത്തിന്റെ മാര്‍ഗമേ അല്ല’ (അല്‍മുസ്തസ്വ്ഫ 2:387).

പണ്ഡിതന്മാരെയും പുരോഹിതന്മാരെയും വീണ്ടു വിചാരമില്ലാതെ അന്ധമായി അനുകരിച്ച് വഴിപിഴച്ചു പോയവരുടെ രോദനം വിശദീകരിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ ധാരാളം കാണാം. അല്ലാഹു പറയുന്നു: "പിന്‍തുടരപ്പെട്ടവര്‍ (നേതാക്കള്‍) പിന്‍തുടര്‍ന്നവരെ (അനുയായികളെ) വീട്ട് ഒഴിഞ്ഞുമാറുകയും ശിക്ഷ നേരില്‍ കാണുകയും അവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്. പിന്‍തുടര്‍ന്നവര്‍ (അനുയായികള്‍) അന്ന് പറയും: തങ്ങള്‍ക്ക് (ദുനിയാവിലേക്ക്) ഒരു മടക്കത്തിനവസരം ലഭിച്ചിരുന്നെങ്കില്‍ ഇവര്‍ (നേതാക്കള്‍) ഞങ്ങളെ വിട്ടൊഴിഞ്ഞു മാറിയതുപോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞുമാറുകയായിരുന്നു. അപ്രകാരം അവരുടെ കര്‍മങ്ങളെല്ലാം അവരുടെ ഖേദത്തിന് കാരണമായി ഭവിച്ചത് അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കും. നരകാഗ്നിയില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാനാവുകയുമില്ല”(അല്‍ബഖറ 166:167).

തങ്ങളെ വഴിപിഴച്ച നേതാക്കളോട് ശിക്ഷയില്‍ ഇളവുകള്‍ ചെയ്തുതരാന്‍ പറ്റുമോ എന്ന് അന്ധമായി അനുകരിച്ച അനുയായി യാചിച്ചു അപേക്ഷിക്കുന്നതായും വിശുദ്ധ ഖുര്‍ആനില്‍ കാണാം. അത് ശ്രദ്ധിക്കുക. അല്ലാഹു അരുളി: ”അവരെല്ലാവരും അവങ്കലേക്ക് പുറപ്പെട്ടു വന്നിരിക്കയാണ്. അപ്പോഴതാ ദുര്‍ബലര്‍ (അനുയായികള്‍) അഹങ്കരിച്ചിരുന്നവരോട് (നേതാക്കളോട്) പറയുന്നു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നല്ലോ. ആകയാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അല്പമെങ്കിലും നിങ്ങള്‍ ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരുമോ? അവര്‍ (നേതാക്കള്‍) പറയും: അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നുവെങ്കില്‍ ഞങ്ങള്‍ നിങ്ങളെയും നേര്‍വഴിയിലാക്കുമായിരുന്നു. നമ്മെ സംബന്ധിച്ചേടത്തോളം നാം ക്ഷമകേടു കാണിച്ചാലും ക്ഷമിച്ചാലും ഒരുപോലെയാകുന്നു. നമുക്ക് യാതൊരു രക്ഷാമാര്‍ഗവുമില്ല”(ഇബ്‌റാഹീം 21).

പി കെ മൊയ്തീന്‍ സുല്ലമി
📖ശബാബ്‌