മതകാര്യത്തില്‍ അതിരുകവിയരുത്‌

നബി (സ) ഇങ്ങനെ പറഞ്ഞു : "മര്‍യമിന്റെ മകന്‍ ഈസായെക്കുറിച്ച് ക്രിസ്ത്യാനികള്‍ അധികപ്രശംസ നടത്തിയത്പോലെ നിങ്ങള്‍ എന്നെക്കുറിച്ച് അധികപ്രശംസ നടത്തരുത്. നിശ്ചയമായും ഞാന്‍ ഒരു അടിയാന്‍ (അബ്ദ്) മാത്രമാകുന്നു. അതുകൊണ്ട് എന്നെപ്പറ്റി അല്ലാഹുവിന്‍റെ അടിയാനും അവന്‍റെ റസൂലും എന്നുമാത്രം പറഞ്ഞുകൊള്ളുവിന്‍." [ബുഖാരി, അഹമദ്]

മതകാര്യത്തിലുള്ള ക്രിസ്ത്യാനികളുടെ അതിര്കവിയല്‍ അനാചാരങ്ങളിലേക്ക് മാത്രമല്ല, ഈസാനബിയെ കര്ത്താവാക്കുന്ന തനി ശിര്‍ക്കിലേക്ക് എത്തിച്ചത് പോലെ മുസ്ലിം സമുദായത്തെയും മതത്തിലെ അതിര്'വിടല്‍ ശിര്‍ക്ക്പരമായ അനേകം വിശ്വാസങ്ങളിലേക്കും ബിദ്അത്തിലേക്കും എത്തിക്കുകയുണ്ടായി എന്നത് യഥാര്‍ത്ഥത്തില്‍ വിശദീകരിക്കേണ്ടതില്ലാത്ത വസ്തുതയത്രെ.

"നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌."എന്ന ഖുര്‍ആനിന്റെ ആവര്‍ത്തിച്ചുള്ള കല്‍പ്പന അതീവ ഗൌരവമുള്ളതാണ്. "അപ്രകാരം നാം നിങ്ങളെ ഒരു മദ്ധ്യമസമുദായമാക്കിയിരിക്കുന്നു." എന്ന ഖുര്‍ആന്‍ വചനവും പരാമര്ശിക്കുന്നതും ഈ വിഷയംതന്നെ.

ഏറ്റക്കുറച്ചിലില്ലാതെ മിതത്വത്തോടെ നിലകൊള്ളുക എന്നതാണ് യഥാര്‍ത്ഥത്തില്‍ മുസ്ലിം ഉമ്മത്തിന്റെ മുഖമുദ്ര. പ്രയോഗവല്‍കരണം ഏറെ പ്രയാസകരമായിട്ടുള്ള നിലപാടും അതാണ്‌. വിശ്വാസങ്ങളും കര്‍മ്മങ്ങളുമില്ലാതെ താന്തോന്നികളും അനുഷ്ഠാനങ്ങള്‍ പുലര്‍ത്താത്തവരുമായി ജീവിക്കുക എന്നതും, നേര്‍വിപരീതം വികാരാവേശത്തോടെ വിശ്വാസകാര്യങ്ങളില്‍ അതിര്'വിട്ടു ജീവിക്കുക എന്നതും ഒരുനിലക്ക് എളുപ്പമുള്ള കാര്യമാണ്. പ്രയാസകരമായിട്ടുള്ളത്, ഏറ്റക്കുറവില്ലാതെ എങ്ങനെയാണോ ആയിരിക്കേണ്ടത് അതേവിധം സൂക്ഷ്മതയോടെ ജീവിക്കുന്നതാണ്.

ആത്മീയതയുടെപേരില്‍ ഐഹികമായ ഉത്തരവാദിത്തങ്ങളെ ഒരു സത്യവിശ്വാസി ഇട്ടെറിയുകയില്ല. ദുന്യാവില്‍മുഴുകി പരലോകത്തെ അവഗണിക്കുകയുമില്ല. ഒന്നിന് മറ്റേതു താങ്ങാവുംവിധം രണ്ടും, ഖുര്‍ആനിന്റെയും നബിചര്യയുടെയും താല്പര്യങ്ങള്‍ക്കൊത്തു പാലിച്ചുപോരുകയാകും അവന്‍ ചെയ്യുക. കൂടിയാല്‍ ശിര്‍ക്കിലേക്കും ബിദ്അത്തിലേക്കും, കുറഞ്ഞാല്‍ ഹറാമിലേക്കും അനുസരണക്കേടിലെക്കും- ഇതാണ് സംഭവിക്കുകയെന്ന വസ്തുത നാം മനസ്സിലാക്കുന്നുവെങ്കില്‍ അതായിരിക്കും യഥാര്‍ത്ഥ സൂക്ഷ്മതയും [തഖ്'വ] ഈമാനും.

✍ ചെറിയമുണ്ടം അബ്ദുര്‍റസാഖ്
 📖ബിദ്അതുകള്‍ - വ്യാപ്തിയും കെടുതിയും