പ്രശ്നം ശാഖാപരവും നിസ്സാരവുമല്ല

'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന ശഹാദത്ത് കലിമയുടെ പ്രഖ്യാപനവും പ്രചാരണവുമാണ് ഇസ്ലാഹീപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്‍റെ പ്രവാചകനുമാണെന്നുമുള്ള പ്രഖ്യാപനം മനസ്സിലും വാക്കിലും പ്രവര്‍ത്തനത്തിലുമുണ്ടാകണമെന്ന കാര്യത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ഒരു മുസ്ലിമിന്‍റെ ജീവിതത്തെ നിയന്ത്രിക്കാനുള്ള ശക്തികേന്ദ്രമാണ് സത്യസാക്ഷ്യം.

ഇതാണ് വസ്തുതയെങ്കിലും വിവിധ മതവിശ്വാസികളുമായി ഇഴുകിച്ചേര്‍ന്നുകഴിയുന്ന നമ്മുടെ നാട്ടിലെ മുസ്ലിംകളില്‍ പലരും വിശ്വാസങ്ങളിലും ആചാരങ്ങളിലും മറ്റു മതക്കാരെ അനുകരിച്ചുപോരുന്നു. അല്ലാഹുവില്‍ പങ്കുചേര്‍ക്കുക (ശിര്‍ക്ക്) ഗുരുതരമായ കുറ്റമാണെന്ന് എല്ലാ മുസ്ലിംകള്‍ക്കുമറിയാം. അല്ലാഹു അല്ലാത്തവരോട് ആരാധന (ഇബാദത്ത്) നടത്തിയാല്‍ ശിര്‍ക്കാണെന്നുമറിയാം. എന്നാല്‍ എന്താണ് ഇബാദത്ത്? എന്താണ് ശിര്‍ക്ക്? എന്ന് കൃത്യമായി പലര്‍ക്കും അറിഞ്ഞുകൂടാ. അതിനാല്‍ ഭക്തരും നിഷ്കളങ്കരുമായ എത്രയോ മുസ്ലിംകള്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്തു ശിര്‍ക്കില്‍ അകപ്പെടുന്നു. അല്ലാഹുവേ രക്ഷിക്കണേ എന്ന് പ്രാര്‍ഥിക്കേണ്ട മുസ്ലിംകളില്‍ ധാരാളമാളുകള്‍ ഇന്ന് മണ്മറഞ്ഞ മഹാന്മാരോടാണ് പ്രാര്‍ഥിക്കുന്നത്. പ്രാര്‍ത്ഥന (ദുആ)യാണ് ഇബാദത്ത് (ആരാധന) എന്ന നബിവചനം ഇവര്‍ മനസ്സിലാക്കിയിട്ടില്ല.

ഖുര്‍ആനില്‍ ധാരാളം പ്രാര്‍ത്ഥനകളുണ്ട്. ആദം നബി (അ) മുതല്‍ മുഹമ്മദ്‌ നബി (സ) വരെയുള്ള അമ്പിയാക്കളില്‍ പലരുടെയും പ്രാര്‍ത്ഥനകള്‍ എല്ലാം അല്ലാഹുവിനോട് മാത്രം. ഈസാ നബി, മറിയം ബീവി, വദദ്, സുവാഅ' തുടങ്ങിയ മഹാന്മാരോട് പ്രാര്‍ഥിച്ച സമൂഹങ്ങളെ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ താക്കീത് ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടില്‍ കാണുന്ന ജാറങ്ങളും ഉത്സവങ്ങളും മറ്റും ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ രൂപമാണെന്ന കാര്യത്തില്‍ സംശയമില്ല.

നമുക്ക് ചുറ്റും ജീവിക്കുന്ന നമ്മുടെ സഹോദരന്മാര്‍, അയല്‍വാസികള്‍, കുടുംബക്കാര്‍, സ്നേഹിതന്മാര്‍ തുടങ്ങിയവരില്‍ പലരും അവരറിയാതെ ശിര്‍ക്കിന്‍റെ വഴിയിലേക്ക് നീങ്ങുന്നുണ്ട്. അവരെ അതില്‍ നിന്നും പിന്തിരിപ്പിച്ചു തൌഹീദിലേക്ക് കൊണ്ട്വരാന്‍ നമുക്ക് ബാധ്യതയുണ്ട്. അതിനു നാം തൌഹീദ് ഉള്‍ക്കൊള്ളുകയാണ് ആദ്യം വേണ്ടത്. മറ്റു കാര്യങ്ങളെല്ലാം അതിനു ശേഷം. അമ്പിയാക്കന്‍മാരുടെ പ്രബോധനം അങ്ങനെയായിരുന്നു. നബി തിരുമേനി (സ) പ്രബോധകന്മാരെ നിയോഗിക്കുമ്പോള്‍ ആദ്യം പഠിപ്പിക്കേണ്ട കാര്യം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നാണെന്ന് അവരോടു വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഇക്കാരണങ്ങളാല്‍ നാം അമ്പിയാക്കന്മാരുടെ പ്രബോധനക്രമം സ്വീകരിച്ചു ലക്ഷക്കണക്കിന് ആളുകളെ ശിര്‍ക്കില്‍ നിന്നും മോചിപ്പിച്ചു. ആ പ്രവര്‍ത്തനം വിജയകരമായി നടക്കുന്നു. പക്ഷെ, ഈ തര്‍തീബ് ഇഷ്ടപ്പെടാത്ത ചിലര്‍ നമ്മെ കലഹപ്രിയരായി ചിത്രീകരിക്കുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ശാഖാപരവും നിസ്സാരവുമായ പ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നു വിലപിക്കുന്നു. ഫലമോ, യഥാര്‍ത്ഥ ദീനി പ്രവര്‍ത്തകര്‍ സമുദായ ദ്രോഹികളായി ചിത്രീകരിക്ക പ്പെടുന്നു.

ലോകമെമ്പാടും മുസ്ലിം നവോഥാനപ്രസ്ഥാനങ്ങള്‍ക്ക്‌ ശക്തിപകരുന്നത് യുവാക്കളാണ്. നമ്മുടെ ലൈനാണ് ശരിയെന്നു ഇന്ന് സര്‍വരും അംഗീകരിച്ചിരിക്കുന്നു. അതിനാല്‍ കേരള നദ്'വത്തുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്കും ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്‍മാര്‍ക്കും തൌഹീദിന്‍റെ സന്ദേശം പരത്തുവാന്‍ നാം ശക്തി പകരുക.

"നീ മൂലം ഒരാളെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കിയാല്‍ അതാണ്‌ ഈ ലോകത്തേക്കാളും അതിലുള്ള വസ്തുക്കളെക്കാളും ഉത്തമം" [ഹദീസ്]

by ഹുസൈന്‍ മടവൂര്‍ @ പ്രാസ്ഥാനിക ചിന്തകള്‍