പൊങ്ങച്ചവും ദുര്‍വ്യയവും

പൊങ്ങച്ചത്തിന് വേണ്ടിയുള്ള മത്സരം ഇന്നത്തെ സമൂഹത്തിന്‍റെ ഒരു രോഗമായി മാറിയിരിക്കുന്നു. ഒരാള്‍ അത്യാവശ്യ സൌകര്യങ്ങളെല്ലാമുള്ള വീട് പണിയുന്നു. നാലഞ്ചുകൊല്ലം കഴിയുമ്പോഴാണ് തന്‍റെ അയല്‍ക്കാരന്‍ ഇതിനേക്കാള്‍ നല്ല ഒരു വീട് നിര്‍മ്മിക്കുന്നത് അയാളുടെ ശ്രദ്ധയില്‍പെടുന്നത്. അതിനോട് മത്സരിക്കാന്‍ തന്‍റെ നല്ല വീട് കുത്തിപ്പൊളിക്കുന്നു. അതിനേക്കാള്‍ ആടമ്പരത്തോടെ പുതിയത് നിര്‍മ്മിക്കുന്നു. ഇത്തരം ആളുകള്‍ പിശാചിന്‍റെ സഹോദരങ്ങള്‍ തന്നെ!. അല്ലാഹു പറയുന്നു : "തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച്‌ തന്‍റെ രക്ഷിതാവിനോട്‌ ഏറെ നന്ദികെട്ടവനാകുന്നു". [ഇസ്രാഅ' 27]

 ഇതെല്ലാം ഭൌതിക ജീവിതത്തിന്‍റെ കാര്യങ്ങളാണ്. എന്നാല്‍ പരലോകജീവിതത്തിനു വേണ്ടി എത്രയെങ്കിലും ചിലവഴിച്ചു സ്വന്തം കുടുംബത്തെ ദരിദ്രമാക്കാമോ? ഇല്ല. സഅദുബ്നു അബീവകാസ് (റ) പറയുന്നു : ഞാന്‍ നബി (സ)യോട് ചോദിച്ചു : അല്ലാഹുവിന്‍റെ റസൂലേ, എനിക്ക് കുറെ സ്വത്തുണ്ട്. എനിക്ക് അനന്തരാവകാശിയായി ഒരു മകള്‍ മാത്രമേയുള്ളൂ. ആയതുകൊണ്ട് എനിക്ക് എന്‍റെ സ്വത്തില്‍ നിന്ന് മൂന്നില്‍ രണ്ടു ഭാഗം ദാനം ചെയ്യാമോ? അപ്പോള്‍ നബി (സ) പറഞ്ഞു : പാടില്ല. ഞാന്‍ വീണ്ടും ചോദിച്ചു : അതിന്‍റെ മൂന്നിലൊന്നു ആവാമോ? അവിടുന്ന് പറഞ്ഞു : മൂന്നിലൊന്നുതന്നെ ധാരാളമാണ്. താങ്കളുടെ അനന്തരാ വകാശികള്‍ ജനങ്ങളോട് കൈനീട്ടി യാചിക്കാന്‍ ഇടവരുത്തുന്നതിനേക്കാള്‍ നല്ലത് അവര്‍ സ്വയം പര്യാപ്തരാകാന്‍ അനുവദിക്കുന്നതാണല്ലോ." [ബുഖാരി, മുസ്ലിം]

അല്ലാഹു പറയുന്നു ; "കുടുംബബന്ധമുള്ളവന്ന്‌ അവന്‍റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും) . നീ (ധനം) ദുര്‍വ്യയം ചെയ്ത്‌ കളയരുത്‌." [ഇസ്രാഅ' 26] ഇതെല്ലാം തെളിയിക്കുന്നത് ദൈവ പ്രീതിക്കാണെങ്കില്‍പോലും എല്ലാം ദാനം ചെയ്തു തീര്‍ക്കരുത്‌ എന്നാണ്. "ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍." [ഫുര്‍ഖാന്‍ 67] ഉത്തമദാസന്മാരുടെ ലക്ഷണങ്ങളിലൊന്ന്‍ എന്ന നിലയിലാണ് അല്ലാഹു ഈ കാര്യം പരാമര്‍ശിക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ പണത്തോടുള്ള സമീപനം മനുഷ്യന്റെ വ്യക്തിത്വം നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകമാണ്.

 by കെ എം തരിയോട് @ ഇസ്ലാമിലെ പെരുമാറ്റ മര്യാദകള്‍