നോമ്പ് : സംശയനിവാരണം



Q : നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമല്ലേ? നബി(സ) പഠിപ്പിച്ച നിയ്യത്തിന്റെ രൂപം എങ്ങനെയാണ്‌? സുന്നി പള്ളികളില്‍ തറാവീഹിന്‌ ശേഷം ‘നവയ്‌തു സൗമ ഗദിന്‍....’ എന്നിങ്ങനെ ആളുകള്‍ക്ക്‌ നിയ്യത്ത്‌ ചൊല്ലിക്കൊടുക്കാറുണ്ട്‌. നബി(സ) ഇങ്ങനെ ചൊല്ലിക്കൊടുത്തിട്ടുണ്ടോ?

Ans : എല്ലാ കര്‍മങ്ങളും അല്ലാഹു പരിഗണിക്കുന്നത്‌ നിയ്യത്തുകളനുസരിച്ചാണ്‌ അഥവാ ചെയ്യുന്ന ആളുകളുടെ ഉദ്ദേശമനുസരിച്ചാണ്‌ എന്ന്‌ വ്യക്തമാക്കുന്ന നബിവചനം തന്നെയാണ്‌ നോമ്പിന്റെ നിയ്യത്തിനുമുള്ള പ്രധാന തെളിവ്‌. ഇതിനുപുറമെ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: “വല്ലവനും റമദ്വാനില്‍ നോമ്പനുഷ്‌ഠിക്കുന്നത്‌ (അല്ലാഹുവിലുള്ള) വിശ്വാസത്തോടെയും അവന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചുമാണെങ്കില്‍ അവന്‍ മുമ്പ്‌ ചെയ്‌തുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌‌.” അല്ലാഹുവിന്റെ മാത്രം പ്രതിഫലം കാംക്ഷിച്ചുകൊണ്ട്‌ നോമ്പനുഷ്‌ഠിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാകുന്നു.

പ്രവാചകപത്‌നി ഹഫ്‌സ(റ)യില്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു നബിവചനം ഇപ്രകാരമാകുന്നു. “നോമ്പനുഷ്‌ഠിക്കണമെന്ന്‌ ഫജ്‌റിന്‌ (പുലരിക്ക്‌) മുമ്പായി രാത്രിയില്‍ തന്നെ തീരുമാനിക്കാത്തവന്റെ നോമ്പ്‌ സാധുവല്ല.” ഒരു ദിവസം നോമ്പെടുക്കണമെന്ന്‌ അന്നത്തെ സ്വുബ്‌ഹിന്‌ മുമ്പുതന്നെ തീരുമാനിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാണെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. എന്നാല്‍ സുന്നത്ത്‌ നോമ്പുകള്‍ക്ക്‌ രാവിലെ തീരുമാനിച്ചാല്‍ മതിയെന്ന്‌ മറ്റു ചില ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാം.

നിയ്യത്ത്‌ മനസ്സിലാണ്‌ ഉണ്ടാകേണ്ടത്‌. അത്‌ നാവ്‌കൊണ്ട്‌ ഉച്ചരിക്കണമെന്നതിനോ, തറാവീഹിന്‌ ശേഷം ഇമാം ചൊല്ലിക്കൊടുത്ത്‌ മഅ്‌മൂമുകള്‍ ഏറ്റുചൊല്ലുന്നതിനോ പ്രാമാണികമായ തെളിവൊന്നുമില്ല. നബി(സ) സ്വഹാബികള്‍ക്ക്‌ രാത്രിയില്‍ നോമ്പിന്റെ നിയ്യത്ത്‌ ചൊല്ലിക്കൊടുത്തതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല.


Q : നോമ്പാണെന്ന ഓര്‍മയില്ലാതെ റമദ്വാനിന്റെ പകലില്‍ വല്ലതും തിന്നാനോ കുടിക്കാനോ ഇടയായാല്‍ എന്തു ചെയ്യണം? നോമ്പ്‌ മുറിയുമോ? പകരം നോമ്പ്‌ വേണമോ? പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ?

Ans : നബി(സ) ഇപ്രകാരം പറഞ്ഞതായി അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു. “മറവി നിമിത്തം വല്ലവനും തിന്നാനോ കുടിക്കാനോ ഇടയായാല്‍ അവന്‍ തന്റെ നോമ്പ്‌ പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അല്ലാഹു അവന്‌ തിന്നാനും കുടിക്കാനും കൊടുത്തു എന്ന്‌ മാത്രമേയുള്ളൂ” ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ അയാളുടെ നോമ്പ്‌ മുറിയുകയില്ലെന്നും, ആ നോമ്പ്‌ നോറ്റുവീട്ടേണ്ടതില്ലെന്നുമാണ്‌ മുസ്‌ലിം പണ്ഡിതന്മാരില്‍ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്‌. മറവി നിമിത്തം, ചെയ്യാനിടയാകുന്ന തെറ്റിന്‌ സത്യവിശ്വാസികള്‍ കുറ്റക്കാരാവുകയില്ലെന്ന്‌ വ്യക്തമാക്കുന്ന ഹദീസും ഈ അഭിപ്രായത്തിന്‌ പിന്‍ബലമേകുന്നു. എന്നാലും വിശുദ്ധ ഖുര്‍ആനിലെ 2:286 സൂക്തത്തില്‍ അല്ലാഹു പഠിപ്പിക്കുന്നതുപോലെ, മറവിയുടെയും അബദ്ധത്തിന്റെയും പേരില്‍ ശിക്ഷിക്കാതിരിക്കാന്‍ അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്നതിന്‌ പ്രസക്തിയുണ്ട്‌.


Q : റമദ്വാനില്‍ നോമ്പ്‌ നിര്‍ബന്ധമല്ലാത്തവരും ഉപേക്ഷിക്കേണ്ടവരും ആരൊക്കെയാണ്‌? പിന്നീട്‌ നോമ്പ്‌ നോറ്റുവീട്ടേണ്ടത്‌ ആരെല്ലാമാണ്‌? നോറ്റുവീട്ടാതെ പ്രായശ്ചിത്തം ചെയ്യേണ്ടവര്‍ ആരെല്ലാം?

Ans : രോഗികള്‍ക്കും യാത്രക്കാര്‍ക്കും നോമ്പ്‌ ഉപേക്ഷിക്കാന്‍ അനുവാദമുണ്ട്‌. കടുത്തരോഗവും ഏറെ ക്ഷീണമുണ്ടാക്കുന്ന യാത്രയുമാണെങ്കില്‍ ശരീരത്തിന്‌ അപകടമുണ്ടാക്കും വിധം നോമ്പെടുക്കുന്നത്‌ കുറ്റകരമാകുന്നു. രോഗികള്‍ സുഖം പ്രാപിച്ച ശേഷവും യാത്രക്കാര്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷവും വിട്ടുപോയ നോമ്പുകള്‍ നോറ്റുവീട്ടേണ്ടതുണ്ട്‌. രോഗം സുഖമാകുമെന്ന പ്രതീക്ഷയില്ലാത്ത രോഗികള്‍ ഓരോ നോമ്പിനും പകരം ഓരോ അഗതിക്ക്‌ ആഹാരം നല്‌കി പ്രായശ്ചിത്തം ചെയ്യുകയാണ്‌ വേണ്ടത്‌.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്‌ത്രീകള്‍ക്കും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്‌. അവര്‍ നോറ്റുവീട്ടേണ്ടതില്ല; പ്രായശ്ചിത്തം ചെയ്‌താല്‍ മതി എന്ന്‌ ഇബ്‌നുഉമര്‍, സഈദുബ്‌നു ജുബൈര്‍ എന്നീ സ്വഹാബികള്‍ പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അവര്‍ നോറ്റുവീട്ടുകയും പ്രായശ്ചിത്തം ചെയ്യുകയും വേണമെന്നാണ്‌ ഇമാം ശാഫിഈ, അഹ്‌മദ്‌(റ) എന്നിവരുടെ അഭിപ്രായം. പ്രായശ്ചിത്തം വേണ്ട; നോറ്റുവീട്ടിയാല്‍ മതി എന്നാണ്‌ ഹനഫികളുടെ വീക്ഷണം; വാര്‍ധക്യസഹജമായ അവശതകളുള്ളവര്‍ നോമ്പുപേക്ഷിച്ച്‌ പ്രായശ്ചിത്തം ചെയ്യുകയാണ്‌ വേണ്ടത്‌.

ആര്‍ത്തവവും പ്രസവാനന്തര രക്തസ്രാവവുമുള്ള സ്‌ത്രീകള്‍ക്ക്‌ നോമ്പനുഷ്‌ഠിക്കാന്‍ പാടില്ല. അവര്‍ അതിന്നുപകരം ശുദ്ധിയുള്ള അവസരത്തില്‍ നോമ്പനുഷ്‌ഠിക്കുകയാണ്‌ വേണ്ടത്‌. പകല്‍സമയത്ത്‌ കഠിനമായ ശാരീരികാധ്വാനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആ ജോലി വേണ്ടെന്ന്‌ വെച്ചാല്‍ മറ്റൊരു ഉപജീവനമാര്‍ഗവും കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക്‌ മാത്രമേ നിര്‍ബന്ധിതാവസ്ഥയുടെ ആനുകൂല്യത്തിന്‌ അര്‍ഹതയുണ്ടാവുകയുള്ളൂ.


Q : നോമ്പുകാരന്റെ രാത്രിയിലെ ഭക്ഷണം സംബന്ധിച്ച നബിചര്യ എപ്രകാരമാണ്‌? നോമ്പ്‌ തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഏറ്റവും ചുരുങ്ങിയ ഭക്ഷണം മാത്രം കഴിക്കുന്നതാണോ പുണ്യകരം? അത്താഴത്തിന്റെ ശരിയായ സമയം എപ്പോഴാണ്‌?

Ans : സുബ്‌ഹിന്റെ അല്‌പം മുമ്പ്‌ അത്താഴം കഴിക്കുകയും സൂര്യന്‍ അസ്‌തമിച്ചാല്‍ ഉടനെ നോമ്പുതുറക്കുകയുമാണ്‌ നബിചര്യ. അതിന്നിടയില്‍ (രാത്രിയില്‍) എപ്പോഴൊക്കെ ഭക്ഷണം കഴിക്കണമെന്ന കാര്യത്തില്‍ പ്രത്യേകിച്ച്‌ നിര്‍ദേശമൊന്നുമില്ല. അത്താഴം കഴിക്കാന്‍ നബി(സ) പ്രേരിപ്പിച്ചിട്ടുണ്ട്‌. അത്‌ അനുഗൃഹീതമായ ഭക്ഷണമാണെന്ന്‌ പഠിപ്പിച്ചിട്ടുമുണ്ട്‌. നബി(സ)യുടെ അത്താഴത്തിനും സുബ്‌ഹ്‌ നമസ്‌കാരത്തിനും ഇടയില്‍ അമ്പത്‌ ആയത്ത്‌ ഓതാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂവെന്ന്‌ സൈദുബ്‌നുസാബിതി(റ)ല്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അത്താഴമോ നോമ്പുതുറക്കുന്ന ഭക്ഷണമോ തീരെ ചുരുങ്ങിയതായിരിക്കണമെന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടില്ല. അത്താഴം ആവശ്യത്തിന്‌ കഴിച്ചുകൊള്ളാന്‍ അവിടുന്ന്‌ നിര്‍ദേശിച്ചതായിത്തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. സമയമായാല്‍ ഒട്ടും വൈകാതെ നോമ്പുതുറക്കുന്നതാണ്‌ ഏറ്റവും ഉത്തമമെന്ന്‌ വ്യക്തമാക്കുന്ന ഒന്നിലേറെ ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. നോമ്പ്‌ അവസാനിപ്പിക്കുന്നത്‌ ഈന്തപ്പഴമോ വെള്ളമോ കഴിച്ചുകൊണ്ടായിരിക്കലാണ്‌ ഉത്തമമെന്ന്‌ റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ അതിനുശേഷം എന്തൊക്കെ ഭക്ഷണങ്ങള്‍ എത്രത്തോളം കഴിക്കണമെന്ന്‌ അവിടുന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടില്ല. അമിതഭോജനം വിശുദ്ധ ഖുര്‍ആനില്‍ വിലക്കിയിട്ടുണ്ട്‌.


Q : നോമ്പു തുറക്കുമ്പോള്‍ വെള്ളമാണോ കാരയ്‌ക്കയാണോ കൂടുതല്‍ പുണ്യകരം?

Ans : സുലൈമാനുബ്‌നു ആമിര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: “നിങ്ങളോരോരുത്തരും നോമ്പ്‌ തുറക്കുന്നത്‌ ഈത്തപ്പഴം കൊണ്ടായിരിക്കണം. അത്‌ കിട്ടാനില്ലെങ്കില്‍ വെള്ളംകൊണ്ട്‌ നോമ്പ്‌ തുറക്കാം. അത്‌ ശുദ്ധീകരണക്ഷമമത്രെ” (അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, അഹ്മദ്‌). നോമ്പ്‌ തുറക്കുമ്പോള്‍ ഏറ്റവുമാദ്യമായി ഈത്തപ്പഴം കഴിക്കുന്നതാണ്‌ ഏറ്റവും ശ്രേഷ്‌ഠമെന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഈ ഹദീസില്‍ തംറ്‌ എന്ന അറബി പദമാണ്‌ പ്രയോഗിച്ചിട്ടുള്ളത്‌. ഇതിന്‌ പലരും കാരയ്‌ക്ക എന്നാണ്‌ അര്‍ഥം പറയാറുള്ളതെങ്കിലും ഉണക്കി ജലാംശം തീര്‍ത്തും വറ്റിച്ചതിന്‌ മാത്രമല്ല ഈത്തപ്പഴം എന്ന പേരില്‍ വിപണനം ചെയ്യപ്പെടുന്ന പഴുത്തുപാകമായ പഴത്തിനും അറബികള്‍ തംറ്‌ എന്നുതന്നെയാണ്‌ പറയുന്നത്‌. നോമ്പ്‌ തുറക്കാന്‍ അതും ഉപയോഗിക്കാവുന്നതാണ്‌. കടിച്ചു ചവയ്‌ക്കാന്‍ പ്രയാസമുള്ള ഉറപ്പേറിയ കാരയ്‌ക്ക നോമ്പ്‌ തുറക്കാന്‍ കൂടുതല്‍ വിശേഷപ്പെട്ടതാണെന്നതിന്‌ പ്രത്യേക തെളിവൊന്നുമില്ല.


Q : പകല്‍സമയത്ത്‌ ഭാര്യയെ ചുംബിച്ചാല്‍ നോമ്പ്‌ മുറിയുമോ? അല്ലെങ്കില്‍ അതു കാരണം നോമ്പിന്റെ പ്രതിഫലം കുറയുമോ?

Ans : നബി(സ) നോമ്പുകാരനായിരിക്കെ ഭാര്യമാരെ ചുംബിക്കാറുണ്ടായിരുന്നുവെന്ന്‌ അവിടുത്തെ പത്‌നിമാരായ ആഇശ(റ), ഹഫ്‌സ്വ(റ), ഉമ്മുസലമ(റ) എന്നിവരില്‍ നിന്ന്‌ വിശ്വാസ്യമായ നിവേദക പരമ്പരയോടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ നോമ്പിന്റെ പ്രതിഫലം കുറയുമെന്ന്‌ പറയാന്‍ തെളിവൊന്നും കാണുന്നില്ല. എന്നാല്‍ വികാരം നിയന്ത്രിക്കാന്‍ പ്രയാസമുള്ളവര്‍ ചുംബനം ഉള്‍പ്പെടെ ലൈംഗികവേഴ്‌ചയിലേക്ക്‌ നയിക്കാന്‍ ഇടയുള്ള കാര്യങ്ങളെല്ലാം ഉപേക്ഷിക്കുകയാണ്‌ വേണ്ടത്‌. നബി(സ) നോമ്പുള്ളപ്പോള്‍ ചുംബിക്കാറുണ്ടായിരുന്നുവെന്ന്‌ പറഞ്ഞ ആഇശ(റ) അദ്ദേഹം വികാരം നിയന്ത്രിക്കാന്‍ ഏറ്റവും കഴിവുള്ള ആളായിരുന്നുവെന്ന്‌ കൂടി പറഞ്ഞതായി മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.


Q : റമദ്വാനില്‍ നോമ്പെടുക്കാനോ പിന്നീട്‌ നോറ്റുവീട്ടാനോ കഴിയാത്ത വിധം രോഗിയായ ഒരാള്‍ക്ക്‌ സാമ്പത്തിക ഞെരുക്കം നിമിത്തം പ്രായശ്ചിത്തം നല്‌കാനും സാധിക്കാത്ത പക്ഷം അയാളുടെ കാര്യത്തിലുള്ള ഇസ്‌ലാമിക വിധി എന്താണ്‌?

Ans : ഇസ്‌ലാമിലെ ഏത്‌ ആജ്ഞയും അത്‌ നിറവേറ്റാന്‍ കഴിവുള്ളവനു മാത്രമേ ബാധകമാവുകയുള്ളൂ. "അല്ലാഹു യാതൊരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല" (2:286), "നിങ്ങള്‍ക്ക്‌ സാധിക്കുന്നേടത്തോളം അല്ലാഹുവെ (അവന്റെ വിധിവിലക്കുകളെ) നിങ്ങള്‍ സൂക്ഷിക്കുക" (64:16) എന്നീ ഖുര്‍ആന്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിവിന്നതീതമായ കാര്യങ്ങള്‍ ചെയ്യാന്‍ ആരും ബാധ്യസ്ഥരല്ല. നോമ്പും പ്രായശ്ചിത്തവും ചെയ്യാന്‍ കഴിവില്ലാത്തവന്‍ മറ്റെന്തെങ്കിലും ചെയ്യണമെന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടുമില്ല.


Q : രാത്രിയില്‍ ഒരാള്‍ക്ക്‌ ജനാബത്ത്‌ (വലിയ അശുദ്ധി) ഉണ്ടായാല്‍ സ്വുബ്‌ഹിന്റെ സമയമാകുന്നതിനുമുമ്പ്‌ കുളിച്ചാലേ നോമ്പെടുക്കാവൂ എന്ന്‌ നിബന്ധനയുണ്ടോ? വലിയ അശുദ്ധിയോടെ നോമ്പില്‍ പ്രവേശിക്കുന്നത്‌ കുറ്റകരമാണോ?

Ans : നോമ്പെടുക്കണമെങ്കില്‍ സ്വുബ്‌ഹ്‌ ബാങ്കിനു മുമ്പ്‌ കുളിച്ചു ശുദ്ധിയാകണമെന്ന്‌ നിര്‍ബന്ധമില്ല. സൂര്യോദയത്തിന്റെ കുറച്ചുമുമ്പ്‌ കുളിച്ച്‌ സ്വുബ്‌ഹ്‌ നമസ്‌കരിച്ചാലും മതിയാകുന്നതാണ്‌. നോമ്പിന്റെ സമയത്തിനുമുമ്പ്‌ സംഭവിച്ച അശുദ്ധി തുടരുന്നത്‌ നോമ്പിന്റെ സാധുതയെ ബാധിക്കുകയില്ല. നബി(സ) വലിയ അശുദ്ധിയില്‍ ആയിരിക്കെ ഫജ്രര്‍ (പുലരി) ആവുകയും തുടര്‍ന്ന്‌ അദ്ദേഹം കുളിച്ച്‌ നോമ്പനുഷ്‌ഠിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന്‌ പ്രവാചക പത്‌നിമാരായ ആഇശ(റ)യും ഉമ്മുസലമ(റ)യും പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.


Q : ഓരോ വര്‍ഷവും നഷ്‌ടമാകുന്ന നോമ്പ്‌ ആഇശ(റ)യും മറ്റും അതേ വര്‍ഷത്തില്‍ തന്നെ നോറ്റ്‌ വീട്ടിയിരുന്നുവെങ്കിലും അപ്രകാരം തന്നെ നോറ്റ്‌ വീട്ടല്‍ നിര്‍ബന്ധമുണ്ടോ? നോമ്പനുഷ്‌ഠിക്കാന്‍ കഴിയാതെ പ്രായശ്ചിത്തം നല്‌കാന്‍ ബാധ്യതയുള്ളവര്‍ ഓരോ വ്രതത്തിനും പ്രായശ്ചിത്തമായി ഒരു അഗതിക്ക്‌ ഭക്ഷണം നല്‌കുന്നതിന്‌ പകരം പണം നല്‌കിയാല്‍ മതിയാകുമോ?

Ans : നിര്‍ബന്ധമായ നോറ്റുവീട്ടേണ്ട നോമ്പ്‌ കഴിയും വേഗം നിര്‍വഹിക്കുക തന്നെയാണ്‌ അഭികാമ്യം. കാരണം, മരണം എപ്പോഴാണെന്ന്‌ ആര്‍ക്കും അറിയില്ല. അല്ലാഹുവോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിട്ടും അത്‌ ചെയ്യാത്ത നിലയില്‍ മരിച്ചുപോകാന്‍ ഇടയാകുന്നത്‌ വലിയ നഷ്‌ടമായിരിക്കും. എന്നാല്‍ അടുത്ത റമദ്വാനിന്‌ മുമ്പ്‌ തന്നെ നോറ്റുവീട്ടല്‍ നിര്‍ബന്ധമാണെന്നതിന്‌ ഖണ്ഡിതമായ തെളിവൊന്നുമില്ല.

വിശുദ്ധഖുര്‍ആനില്‍ നിര്‍ദേശിച്ച പ്രായശ്ചിത്തം അഗതിക്ക്‌ ആഹാരം നല്‌കുക എന്നതാണ്‌. അല്ലാഹുവിന്റെ കല്‌പന അക്ഷരം പ്രതി പാലിച്ചുകൊണ്ട്‌ ഭക്ഷ്യപദാര്‍ഥം തന്നെ നല്‌കുന്നതാണ്‌ ഉത്തമം. എന്നാല്‍ അഗതികള്‍ക്ക്‌ ഇഷ്‌ടമുള്ള ആഹാരം വാങ്ങിക്കഴിക്കാന്‍ സൗകര്യപ്പെടുംവിധം പണം നല്‌കിയാലും മതിയാകുമെന്ന്‌ തന്നെയാണ്‌ മനസ്സിലാകുന്നത്‌. അല്ലാഹുവിന്റെ കല്‌പനകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ട കാര്യം ഭക്ഷ്യപദാര്‍ഥത്തിന്റെ വില നല്‌കുന്നതു മുഖേനയും നിറവേറുമല്ലോ.


Q : നോമ്പ്‌ നോറ്റു വീട്ടാന്‍ ബാധ്യതയുള്ള നിലയില്‍ ഒരാള്‍ മരിച്ചാല്‍ ബന്ധുക്കള്‍ ആ നോമ്പ്‌ വീട്ടേണ്ടതുണ്ടോ?

Ans : "വല്ലവനും നോമ്പ്‌ ബാധ്യതയുള്ള നിലയില്‍ മരിച്ചാല്‍ അയാള്‍ക്ക്‌ പകരം അയാളുടെ അടുത്ത ബന്ധു നോമ്പനുഷ്‌ഠിക്കേണ്ടതാണെന്ന്‌" നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഈ വിഷയകമായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാകുന്നു: ഒരു സ്‌ത്രീ റസൂലി(സ)ന്റെ അടുത്ത്‌ വന്നു "ഒരു മാസത്തെ നോമ്പ്‌ ബാധ്യതയുള്ള നിലയില്‍ എന്റെ മാതാവ്‌ മരിച്ചിരിക്കുന്നു. അവര്‍ക്ക്‌ പകരം ഞാനത്‌ നോല്‍ക്കേണ്ടതുണ്ടോ" എന്ന്‌ ചോദിച്ചു. "അവര്‍ക്ക്‌ കട ബാധ്യതയുണ്ടായിരുന്നെങ്കില്‍ നീ വീട്ടുമായിരുന്നോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അവള്‍ അതെയെന്ന്‌ പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: "എങ്കില്‍ അല്ലാഹുവിനുള്ള കടമാണ്‌ വീട്ടാന്‍ ഏറ്റവും അവകാശപ്പെട്ടത്‌.
"


Q : ഒരാള്‍ ലൈംഗികവേഴ്‌ച മുഖേന നോമ്പ്‌ മുറിക്കാന്‍ ഇടയായാല്‍ എന്താണു ചെയ്യേണ്ടത്‌?

Ans : ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള ഒരു നബിവചനമനുസരിച്ച്‌ അയാള്‍ പ്രായശ്ചിത്തം ചെയ്യേണ്ടതാണ്‌. ഒന്നുകില്‍ ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്‌ഠിക്കുക, അതും സാധ്യമല്ലെങ്കില്‍ അറുപത്‌ അഗതികള്‍ക്ക്‌ ആഹാരം നല്‌കുക. ആഹാരത്തിന്റെ അളവ്‌ നബി(സ) നിര്‍ണയിച്ചിട്ടില്ല. സംഭോഗം മുഖേന നോമ്പു മുറിച്ചവന്‍ അതിനു പകരം മറ്റൊരു ദിവസം നോമ്പെടുക്കണമെന്ന്‌ നബി(സ) പറഞ്ഞതായി അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.


Q : സാധാരണയായി പുലര്‍ച്ചെ മൂന്ന്‌ മണിക്ക്‌ എഴുന്നേറ്റ്‌ പതിനൊന്ന്‌ റക്‌അത്ത്‌ നമസ്‌കരിക്കുന്ന ഒരാള്‍ റമദാനില്‍ ഇത്‌ തുടരുന്നതാണോ, അതോ ഇശാക്ക്‌ ശേഷം പള്ളിയില്‍ നടക്കുന്ന തറാവീഹ്‌ ജമാഅത്തില്‍ പങ്കെടുക്കുന്നതാണോ പുണ്യകരം?

: റമദാന്‍ രാത്രിയിലെ സുന്നത്ത്‌ നമസ്‌കാരം നബി(സ) രണ്ടോ മൂന്നോ പ്രാവശ്യം മാത്രം പള്ളിയില്‍ ജമാഅത്തായി നിര്‍വഹിച്ചുവെന്നാണ്‌ പ്രബലമായ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. പിന്നീട്‌ നബി(സ) അത്‌ നിര്‍ത്തിവെച്ചത്‌ സമൂഹത്തിന്‌ അത്‌ നിര്‍ബന്ധ ബാധ്യതയായിത്തീരുമോ എന്ന ആശങ്കകൊണ്ടാണ്‌. ഈ നമസ്‌കാരം പള്ളിയില്‍ വിപുലമായ ജമാഅത്തായി നിര്‍വഹിക്കുന്ന സമ്പ്രദായം പുനരാരംഭിച്ചത്‌ രണ്ടാം ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്താണ്‌.

ഇത്‌ സംബന്ധമായ റിപ്പോര്‍ട്ട്‌ സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുല്‍ ഇഅ്‌തികാഫില്‍ കാണാം. അദ്ദേഹം തറാവീഹ്‌ ജമാഅത്ത്‌ ഏര്‍പ്പെടുത്തിയത്‌ ഇശായ്‌ക്ക്‌ ശേഷമായിരുന്നുവെന്നും അദ്ദേഹം അങ്ങനെ ചെയ്യുന്നതിന്‌ മുമ്പ്‌ പള്ളിയില്‍ ആളുകള്‍ ഓരോരുത്തരായോ ചെറിയ സംഘങ്ങളായോ നമസ്‌കരിച്ചിരുന്നുവെന്നും അദ്ദേഹം അവരെ ഒരേ ഇമാമിന്റെ പിന്നില്‍ ഏകോപിപ്പിച്ചുവെന്നും അര്‍ധരാത്രിക്കു ശേഷമുള്ള സമയത്ത്‌ ഈ നമസ്‌കാരം നിര്‍വഹിക്കുന്നതാണ്‌ ഈ സമയത്ത്‌ നമസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചുവെന്നും ഈ റിപ്പോര്‍ട്ടില്‍ നിന്ന്‌ വ്യക്തമാകുന്നു.

അര്‍ധരാത്രിക്ക്‌ ശേഷം പള്ളിയില്‍ ജമാഅത്തായി ഈ നമസ്‌കാരം നിര്‍വഹിക്കുന്നതാണ്‌ കൂടുതല്‍ പുണ്യകരം എന്ന കാര്യത്തില്‍ സംശയത്തിന്നവകാശമില്ല. എന്നാല്‍ വീട്ടില്‍വെച്ച്‌ അര്‍ധരാത്രിക്ക്‌ ശേഷം തനിച്ച്‌ നമസ്‌കരിക്കുന്നത്‌ ഇശായ്‌ക്കു ശേഷം പള്ളിയില്‍ ജമാഅത്തായി നമസ്‌കരിക്കുന്നതിനേക്കാള്‍ പുണ്യകരമാണെന്ന്‌ ഉറപ്പിച്ചു പറയാന്‍ തെളിവിന്റെ പിന്‍ബലം കാണുന്നില്ല. സമയത്തിന്റെ പ്രാധാന്യം പോലെ പരിഗണിക്കേണ്ട വിഷയങ്ങളാണല്ലോ നമസ്‌കാരം പള്ളിയിലാകുന്നതിന്റെയും ജമാഅത്താകുന്നതിന്റെയും പ്രാധാന്യം. അര്‍ധരാത്രിക്ക്‌ ശേഷം പള്ളിയില്‍ തറാവീഹ്‌ ജമാഅത്തിന്‌ എത്തിച്ചേരാന്‍ പലര്‍ക്കും പ്രയാസമുണ്ടാകുമെന്ന്‌ കരുതിയാകാം ഖലീഫ ഉമര്‍(റ) ഈ ജമാഅത്ത്‌ ഇശാ ജമാഅത്തിന്‌ ശേഷമാക്കിയത്‌.

from മുഖാമുഖം @ ശബാബ് വാരിക