സംഘടിത പ്രവർത്തനത്തിന്റെ പ്രാധാന്യം

വിശുദ്ധ ഖുർആനും നബിചര്യയും ഒറ്റപ്പെട്ട പ്രവർത്തനത്തേക്കാൾ സംഘമായിക്കൊണ്ടുള്ള പ്രവർത്തനത്തിന് പ്രാധാന്യം കൽപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്ന സന്ദർഭത്തിൽ വരെ സംഘമായി ഭക്ഷിക്കുന്നതിനെ പ്രേരിപ്പിക്കുന്നു. ഇതുപോലെ തിന്മക്കെതിരേയുള്ള സംഘടിതമായ പ്രവർത്തനത്തേയും നന്മ പ്രചരിപ്പിക്കുവാനുള്ള സംഘടിത പ്രവർത്തനത്തേയും ഇസ്‌ലാം പ്രേരിപ്പിക്കുകയും അതിന് പ്രാമുഖ്യം കൽപ്പിക്കുകയും ചെയ്യുന്നു.

 വിശുദ്ധ ഖുർആൻ പറയുന്നു : "എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ട് പോയിക്കൂടേ ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്‌) മതകാര്യങ്ങളില്‍ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്‌) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും കഴിയുമല്ലോ?" (അദ്ധ്യായം 9 തൗബ 122) 

"നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍". (അദ്ധ്യായം 3 ആലു ഇംറാൻ 104) 

"മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു". (അദ്ധ്യായം 3 ആലുഇംറാൻ 110)

 "സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അതനുസരിച്ച് തന്നെ നീതി നടത്തുകയും ചെയ്യുന്ന ഒരു സമൂഹം നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്‌". (അദ്ധ്യായം 7 അഅ്‌റാഫ്‌ 181)

 നബി (സ) പറഞ്ഞു : "അല്ലാഹുവിന്റെ കരം സംഘത്തിന്റെ കൂടെയാണ്". (തുർമുദി, നസാഈ)

 "തീർച്ചയായും ദൈവികമായ അനുഗ്രഹം സംഘത്തിന്റെ കൂടെയാണ്". (ഇബ്നുമാജ)

 "ഇസ്‌ലാം അപരിചിതമായ നിലക്ക്‌ ആരംഭിച്ചു. പിറകെ അത്‌ ആരംഭിച്ചതു പോലെ അപരിചിതാവസ്ഥയിലേക്ക്‌ മടങ്ങും. അപ്പോൾ അപരിചിതന്മാർക്ക്‌ ആശിർവാദം". (മുസ്‌ലിം).

 "എന്റെ സുന്നതിൽ ജനങ്ങൾ കേടുവരുത്തിയതിനെ നന്നാക്കുന്നവരാണ് ആ അപരിചിതർ". (തുർമുദി).

 "എന്റെ മുമ്പുണ്ടായിരുന്ന സമൂഹങ്ങളിലേക്ക്‌ അല്ലാഹു നിയോഗിച്ച ഏതൊരു പ്രവാചകനും അദ്ദേഹത്തിന്റെ മാർഗം അനുവാധനം ചെയ്യുകയും അദ്ദേഹത്തിന്റെ കൽപനയെ ശിരസ്സാവഹിക്കുകയും ചെയ്തിരുന്ന അനുയായികളും ഹവാരികളുമുണ്ടായിരുന്നു. ശേഷം അവരുടെ പിൻതലമുറകൾ രംഗത്തു വരും. അവർ പ്രവർത്തികാത്തത്‌ പറയും. കൽപിക്കാത്തത്‌ പ്രവർത്തിക്കും. അവരോട്‌ തന്റെ കൈ കൊണ്ട്‌ സമരം ചെയ്യുന്നവൻ വിശ്വാസിയാണ്. തന്റെ നാവ്‌ കൊണ്ട്‌ സമരം ചെയ്യുന്നവൻ വിശ്വാസിയാണ്. തന്റെ മനസ്സുകൊണ്ട്‌ സമരം ചെയ്യുന്നവനും വിശ്വാസിയാണ്. അതിനപ്പുറം അണുമണിതൂക്കം വിശ്വാസമില്ല". (മുസ്‌ലിം)

 by എ അബ്ദുസ്സലാം സുല്ലമി @ ഐ എസ് എം തൃശൂർ സമ്മേളന സുവനീർ