അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുന്നവർ

`നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്‌ (ഹലാൽ), ഇത് നിഷിദ്ധമാണ്‌ (ഹറാം) എന്നിങ്ങനെ കള്ളം പറയരുത്‌. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്‍റെ ഫലം) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച´ [അദ്ധ്യായം 16 നഹ്‌ൽ 116]

മഹത്തായ ചില തത്വങ്ങളിലേക്ക്‌ ഈ സൂക്തം വെളിച്ചം നൽകുന്നു

 1. മതത്തിൽ ഒരു കാര്യം നിഷിദ്ധമാണെന്നു പറയണമെങ്കിൽ ശരിയായ അറിവ്‌ ആ കാര്യത്തിൽ ഉണ്ടായിരിക്കണം.

 2. പിൽക്കാലത്ത്‌ അറിവ്‌ ഉയർത്തപ്പെടുകയും അങ്ങനെ സമുദായം വിഢികളെപ്പിടിച്ച്‌ പണ്ഡിതന്മാരുടെ സ്ഥാനത്ത്‌ അവരോധിക്കുകയും ജനങ്ങൾ ഏതു പ്രശ്നത്തിനും അവരോട്‌ മതവിധി ചോദിച്ചാൽ ഉടൻ അവർ വിധി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് നബി (സ) പ്രവചിക്കുകയുണ്ടായി (ബുഖാരി, മുസ്‌ലിം). റസൂലുള്ളയുടെ പ്രവചനം ഇന്ന് പുലർന്നു കൊണ്ടിരിക്കുന്നു.

 3. അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുക എന്നതിന്റെ ഉദ്ദേശ്യം ഈ സ്വഭാവത്തിന്റെ പര്യവസാനം വിവരിക്കുകയാണ്. അതായത്‌, ശരിയായ ജ്ഞാനം ഇല്ലാതെ ഒരു കാര്യം മതത്തിൽ നിഷിദ്ധമാണെന്നും അനുവദനീയമാണെന്നും നാം പ്രഖ്യാപിച്ചാൽ അതിന്റെ ഫലം അല്ലാഹുവിന്റെ പേരിൽ നാം കളവ്‌ കെട്ടിച്ചമക്കലായിത്തീരും. (ആ ലക്ഷ്യം ഇല്ലെങ്കിൽ പോലും).

 4. ഈ സൂക്തം ശരിക്കും ഗ്രഹിച്ചതിനാൽ മദ്‌ഹബിന്റെ ഇമാമുകൾ വരെ അറിയാത്ത കാര്യങ്ങൾ തങ്ങൾക്ക്‌ അറിയുകയില്ല എന്ന് പറയുവാൻ മടി കാണിച്ചിരുന്നില്ല.

 by അബ്ദുസ്സലാം സുല്ലമി @ ഖുർആനിന്റെ വെളിച്ചം