ഖുര്‍ആനിന്റെ വിശേഷണങ്ങള്‍

വിശുദ്ധ ഖുര്‍ആനിന്‌ ഇരുപതിലധികം വിശേഷണങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്‌. അന്തിമ വേദഗ്രന്ഥത്തെപ്പറ്റി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പദം ഖുര്‍ആന്‍ എന്നാണ്‌. വായന, വായിക്കപ്പെടുന്നത്‌, വായിക്കപ്പെടേണ്ടത്‌ എന്നെല്ലാമാണ്‌ ഇതിന്നര്‍ഥം. മുസ്‌ലിംകള്‍ സാധാരണ ഉപയോഗിക്കുന്ന `മുസ്‌ഹഫ്‌' എന്ന പദം `ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം' എന്ന അര്‍ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌. രണ്ടു ചട്ടക്കുള്ളില്‍ സൂക്ഷിക്കപ്പെട്ട പുസ്‌തകം അഥവാ വിജ്ഞാനം എന്ന അര്‍ഥമാണ്‌ മുസ്‌ഹഫിനുള്ളത്‌. `ഖുര്‍ആന്‍' ദൈവികവചനങ്ങളും `മുസ്‌ഹഫ്‌' ഖുര്‍ആന്‍ അക്ഷരങ്ങളില്‍ വായിക്കാവുന്ന വിധം സൂക്ഷിച്ചുവെക്കാന്‍ വേണ്ടി മനുഷ്യരുണ്ടാക്കിയ ഒരു ഭൗതിക ക്രമീകരണവുമാണ്‌. അതിനാല്‍ മുസ്‌ഹഫ്‌ എന്നത്‌ ഖുര്‍ആനിന്റെ വിശേഷണമോ അതിന്റെ പര്യായപദമോ അല്ല, ഖുര്‍ആനിന്‌ ഖുര്‍ആനില്‍ തന്നെ സൂചിക്കപ്പെട്ട ചില സുപ്രധാന വിശേഷണങ്ങളാണ്‌ ചുവടെ:

 കിതാബുന്‍ മുബീന്‍ (സുവ്യക്ത ഗ്രന്ഥം) 

 "അലിഫ്‌ ലാം റാ... സുവ്യക്തമായ വേദഗ്രന്ഥത്തിലെ വചനങ്ങളാകുന്നു അവ. നിങ്ങള്‍ ഗ്രഹിക്കുന്നതിനു വേണ്ടി അത്‌ അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു ഗ്രന്ഥമായി നാം അവതരിപ്പിച്ചിരിക്കുന്നു.'' (യൂസുഫ്‌ 1,2)

ബലാഗുന്‍ (വ്യക്തമായ ഉദ്‌ബോധനം) 

"ഇത്‌ മനുഷ്യര്‍ക്കുവേണ്ടിയുള്ള വ്യക്തമായ ഒരു ഉദ്‌ബോധനമാകുന്നു. ഇത്‌ മുഖേന അവര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‌കപ്പെടേണ്ടതിനും അവന്‍ ഒരാരാധ്യന്‍ മാത്രമാണെന്ന്‌ അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്മാര്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള ഉത്‌ബോധനം.'' (ഇബ്‌റാഹീം 52) 

മുഹൈമിന്‍ (കാത്തുരക്ഷിക്കുന്നത്‌) 

"(നബിയേ) താങ്കള്‍ക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ചതനുസരിച്ച്‌ വിധി കല്‌പിക്കുക. നിനക്ക്‌ വന്നുകിട്ടിയ സത്യത്തെ വിട്ട്‌ നീ അവരുടെ തന്നിഷ്‌ടങ്ങളെ പിന്‍പറ്റിപ്പോകരുത്‌.'' (മാഇദ 48)

അഹ്‌സനുല്‍ ഹദീസ്‌ (ഉത്തമമായ വര്‍ത്തമാനം) 

"അല്ലാഹുവാണ്‌ ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക്‌ പരസ്‌പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട്‌ അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ അനുസ്‌മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു.'' (സുമര്‍ 23)

മൗഇദ്വത്തുന്‍ (സദുപദേശം)

"മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള രോഗത്തിന്‌ ശമനവും നിങ്ങള്‍ക്ക്‌ വന്നു കിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമാണത്‌.'' (യൂനുസ്‌ 57)

ശിഫാഉന്‍ (ശമനം)

"സത്യവിശ്വാസികള്‍ക്ക്‌ ശമനവും കാരുണ്യവുമായിട്ടുള്ളത്‌ ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക്‌ അത്‌ നഷ്‌ടമല്ലാതെ മറ്റൊന്നും വര്‍ധിപ്പിക്കുന്നില്ല.'' (ഇസ്‌റാഅ്‌ 82)

ഹുദന്‍ (സന്മാര്‍ഗം) 

"ജനങ്ങള്‍ക്ക്‌ സന്മാര്‍ഗമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളുമായി വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍'' (അല്‍ബഖറ:185). ഇതിനു പുറമെ ഖുര്‍ആന്‍ സൂക്ഷ്‌മത പാലിക്കുന്നവര്‍ക്ക്‌ സന്മാര്‍ഗമാണെന്ന്‌ 2:2ലും സത്യവിശ്വാസികള്‍ക്ക്‌ സന്മാര്‍ഗമാണെന്ന്‌ 10:57 ലും സദ്‌വൃത്തര്‍ക്ക്‌ സന്മാര്‍ഗമാണെന്ന്‌ 31:3ലും അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്‌. "നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള വ്യക്തമായ പ്രമാണവും മാര്‍ഗദര്‍ശനവും കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു. എന്നിട്ടും അല്ലാഹുവിന്റെ തെളിവുകളെ നിഷേധിച്ചു തള്ളുകയും അവയില്‍ നിന്ന്‌ തിരിഞ്ഞുകളയുകയും ചെയ്‌തവനേക്കാള്‍ കടുത്ത അതിക്രമി ആരുണ്ട്‌?'' (അന്‍ആം 157)

 ബുര്‍ഹാന്‍ (ന്യായപ്രമാണം) 

"മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക്‌ ഇറക്കിത്തന്നിരിക്കുന്നു.'' (നിസാഅ്‌ 174). `ന്യായപ്രമാണം' എന്ന്‌ ഇവിടെയും വ്യക്തമായ പ്രമാണം (ബയ്യിനത്തുന്‍) എന്ന്‌ 7:157 ലും അല്ലാഹു ഖുര്‍ആനിനെ വിശേഷിപ്പിച്ചിട്ടുണ്ട്‌.

റൂഹുന്‍ (ചൈതന്യവത്തായ സന്ദേശം) 

"അപ്രകാരം നാം നിനക്ക്‌ നമ്മുടെ കല്‌പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനംചെയ്‌തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന്‌ നിനക്കറിയുമായിരുന്നില്ല. പക്ഷെ, അതിനെ നാം ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്മാരില്‍ നിന്ന്‌ നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം വഴികാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‌കുന്നത്‌.'' (ശൂറാ 52)

തന്‍സീലുന്‍ (അവതരിപ്പിക്കപ്പെട്ടത്‌) 

"തീര്‍ച്ചയായും ഇത്‌ (ഖുര്‍ആന്‍) ലോകരക്ഷിതാവിനാല്‍ അവതരിപ്പിക്കപ്പെട്ടത്‌ തന്നെയാകുന്നു. വിശ്വസ്‌താത്മാവ്‌ (ജിബ്‌രീല്‍) നിന്റെ ഹൃദയത്തില്‍ അതും കൊണ്ടവതരിച്ചിരിക്കുന്നു. നീ താക്കീതു നല്‌കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ അത്‌. സ്‌പഷ്‌ടമായ അറബിഭാഷയിലാണ്‌ അത്‌ അവതരിപ്പിച്ചത്‌.'' (ശുഅറാ 192-195)

അലിയ്യുന്‍ ഹകീം (വിജ്ഞാനസമ്പന്നവും ഉന്നതവുമായത്‌ ) 

"തീര്‍ച്ചയായും ഇത്‌ (ഖുര്‍ആന്‍) മൂലഗ്രന്ഥത്തില്‍ നമ്മുടെ അടുക്കല്‍ (സൂക്ഷിക്കപ്പെട്ടതത്രെ). അത്‌ ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാണ്‌.'' (സുഖ്‌റുഫ്‌ 4)

ഹിക്‌മത്തുന്‍ ബാലിഗത്തുന്‍ (പരിപൂര്‍ണമായ വിജ്ഞാനം) 

"നിഷേധത്തില്‍ നിന്ന്‌ ഒഴിഞ്ഞുനില്‌ക്കാന്‍ പര്യാപ്‌തമായ കാര്യങ്ങളടങ്ങിയ ചില വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌. അതെ, പരിപൂര്‍ണമായ വിജ്ഞാനം. എന്നിട്ടും താക്കീതുകള്‍ പര്യാപ്‌തമാകുന്നില്ല.'' (ഖമര്‍ 45)

ലാറയ്‌ബഫീഹി (സംശയരഹിതമായത്‌) 

"അലിഫ്‌, ലാം, മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്‌മത പാലിക്കുന്നവര്‍ക്ക്‌ മാര്‍ഗദര്‍ശകമത്രെ അത്‌.'' (അല്‍ബഖറ 1,2). ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്ന കാര്യത്തില്‍ സംശയമില്ല. ഖുര്‍ആനു തുല്യം ഖുര്‍ആന്‍ മാത്രം എന്ന കാര്യത്തിലും സംശയമില്ല. ഖുര്‍ആന്‍ പോലൊന്ന്‌ കൊണ്ടുവരാനോ നിര്‍മിച്ചുണ്ടാക്കാനോ ലോകാവസാനം വരെ ലോകത്താര്‍ക്കും സാധ്യമല്ല എന്ന കാര്യത്തിലും സംശയമില്ല. ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം മനുഷ്യരെ സംബന്ധിച്ചും മനുഷ്യരുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെക്കുറിച്ചും സത്യമാണെന്ന കാര്യത്തിലും സംശയമില്ല. ഖുര്‍ആനിന്റെ മാര്‍ഗദര്‍ശനം സ്വീകരിച്ചുകൊണ്ട്‌ ഒരാള്‍ ജീവിച്ചാല്‍ അയാള്‍ വിജയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഈ ദിവ്യഗ്രന്ഥം ലോകാവസാനം വരെ നിലനില്‍ക്കുമെന്ന കാര്യത്തിലും വായിക്കപ്പെട്ടുകൊണ്ടേയിരിക്കുമെന്ന കാര്യത്തിലും സംശയമില്ല. ഇങ്ങനെ ഒട്ടനവധി അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ `സംശയരഹിതമായ ഗ്രന്ഥം' എന്ന വിശേഷണം.

ഇനിയുമുണ്ട്‌ ഖുര്‍ആനിന്‌ വിശേഷണങ്ങള്‍ ധാരാളം. പരസ്‌പരം സാദൃശ്യമുള്ള വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നത്‌ എന്ന അര്‍ഥത്തിലുള്ള മുതശാബിഹ്‌ എന്നും (39:23) ആവര്‍ത്തിച്ചുവരുന്ന വചനങ്ങള്‍ എന്ന അര്‍ഥത്തിലുള്ള മസാനിയ എന്നും (39:23) ഖുര്‍ആനില്‍ പരാമര്‍ശം കാണാം.പ്രതാപമുള്ള ഖുര്‍ആന്‍ അഥവാ ഖുര്‍ആനുന്‍ മജീദ്‌ (ബുറൂജ്‌ 21), ആദരണീയമായ ഖുര്‍ആന്‍ അഥവാ അല്‍ഖുര്‍ആനുല്‍ കരീം (വാഖിഅ 77), യുക്തിഭദ്രമയ ഖുര്‍ആന്‍ അഥവാ അല്‍ഖുര്‍ആനുല്‍ ഹകീം (യാസീന്‍ 2), അറബിഭാഷയിലുള്ള ഖുര്‍ആന്‍ അഥവാ ഖുര്‍ആനന്‍ അറബിയ്യല്‍ (യൂസുഫ്‌ 2) എന്നിങ്ങനെ ഖുര്‍ആനിനെ വിശേഷിപ്പിച്ച പ്രയോഗങ്ങളും ഖുര്‍ആനില്‍ കാണാം.

By ശംസുദ്ദീൻ പാലക്കോട് @ ശബാബ് വാരിക