വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശ ബോധം

വിശ്വസിക്കുന്ന കാര്യങ്ങള്‍ നൂറു ശതമാനവും സത്യസന്ധമാണെന്ന ഉറച്ച വിശ്വാസമുണ്ടായാല്‍ മാത്രമേ ആ വിശ്വാസം ഏതൊരാളിലും ചലനം സൃഷ്ടിക്കുകയുള്ളൂ. പാരമ്പര്യമായ ധാരണകളും പ്രാദേശികമായ സങ്കല്‍പ്പങ്ങളും ബുദ്ധിശൂന്യമായ വിചാരണകളും മാത്രമാണ് പലരുടെയും വിശ്വാസങ്ങളെ രൂപപ്പെടുത്തുന്നത്. തന്റെ ആലോചനയോ തീരുമാനങ്ങളോ രൂപപ്പെടുത്താത്ത കാര്യത്തില്‍ അടിയുറച്ച വിശ്വാസമര്‍പ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല.

ഇബ്രാഹിം നബി (അ)യുടെ ചോദ്യം ബുദ്ധിപരമായിരുന്നു. "പിതാവേ! കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത, താങ്കള്‍ക്കു ഗുണം ചെയ്യാത്ത വിഗ്രഹങ്ങളെ എന്തിനു ആരാധിക്കണം?" ശരിയാണ്. വിഗ്രഹങ്ങള്‍ കേള്‍ക്കുകയില്ല, കാണുകയില്ല, ഒരു ചെറിയ ചലനം സൃഷ്ടിക്കാന്‍ പോലും അവയ്ക്ക് കഴിയില്ല. ഇക്കാര്യം ബോധ്യപ്പെടെണ്ട സമൂഹത്തിന്റെ മുമ്പില്‍ സൃഷ്ടാവിന്റെ മഹത്വം പ്രഖ്യാപിക്കുന്നു : "എന്നെ സൃഷ്ടിച്ചവന്‍. അവന്‍ എന്നെ നേര്‍വഴിയിലാക്കുന്നു. എനിക്ക് രോഗം വന്നാല്‍ അവന്‍ എന്നെ സുഖപ്പെടുത്തുന്നു. അവനാകുന്നു എന്നെ മരിപ്പിക്കുന്നതും പിന്നീട് ജീവിപ്പിക്കുന്നതും. പ്രതിഫലനാളില്‍ (പരലോകത്ത്) എന്റെ പാപം അവന്‍ പൊറുത്തുതരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു....". ഈ കൃത്യമായ വിശ്വാസം ആദര്‍ശ രംഗത്തെ വ്യക്തിരിക്തത പ്രഖ്യാപിക്കാന്‍ ആവേശം നല്‍കാന്‍ മാത്രം ശക്തമാണ്. ആ പ്രഖ്യാപനം ഒരു ഗര്ജ്ജനമായി പ്രവഹിക്കുന്നു. നിങ്ങളുടെ ആരാധ്യവസ്തുക്കളുമായി എനിക്ക് ബന്ധമില്ല.

ഇത്തരത്തിലുള്ള ഒരു നയരൂപീകരണമാണ് ആദര്‍ശവാദികളായ നമുക്ക് വേണ്ടത്. ഇസ്ലാഹി പ്രസ്ഥാനം നമ്മുടെ നാട്ടില്‍ പ്രഖ്യാപിച്ചത് കറകളഞ്ഞ തൌഹീദാണ്. തൌഹീദിന്റെ ലംഘനം കുറ്റകരമാണ്. ശിര്‍ക്ക് മഹാപാപമാണ്. ഈ പ്രഖ്യാപനം പാരമ്പര്യവിശ്വാസത്തിനെതിരായി പലര്‍ക്കും തോന്നി. ദൈവ നിഷേധികള്‍ , ഭൌതിക വാദികള്‍ , വിഗ്രഹാരാധകര്‍ , ഖബര്‍ പൂജകര്‍ , അന്ധ വിശ്വാസികള്‍ , യുക്തി വാദികള്‍ ...എല്ലാവര്‍ക്കും എതിരിലുള്ളതായിരുന്നു സത്യസാക്ഷ്യത്തിന്റെതായ പ്രഖ്യാപനം : ലാ ഇലാഹ ഇല്ലല്ലാഹ്!

നമ്മുടെ പണ്ഡിതന്മാര്‍ അല്ലാഹുവെ ഭയപ്പെട്ടു. പരലോകജീവിതമാണ് യഥാര്‍ത്ഥ ജീവിതമെന്ന് വിശ്വസിച്ചു. അതിനാല്‍ തൌഹീദില്‍ കളങ്കം ചേര്‍ക്കുന്നവരോട് രാജിയാവാന്‍ അവര്‍ക്ക് സാധിച്ചില്ല. ആ വ്യക്തമായനിലപാട് പലര്‍ക്കുമിഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് സുന്നികളെന്നു അവകാശപ്പെടുന്ന ചിലര്‍ നമ്മെ ആക്ഷേപിക്കുന്നത്. ശാഖാപരമായ കാര്യങ്ങളില്‍ തര്‍ക്കിക്കുന്ന ശ്മശാന വിപ്ലവക്കാരാണ് നാമെന്നു മറ്റു ചിലര്‍ നമ്മെ ആക്ഷേപിക്കുന്നതും ഇക്കാരണത്താലാണ്. ദുന്യാവിലെ നേട്ടങ്ങള്‍ക്ക്‌ വേണ്ടി വിശാലതാല്‍പ്പര്യം സംരക്ഷിക്കാന്‍ തൌഹീദിന്റെ വിഷയത്തില്‍ അട്ജസ്റ്റ്‌മെന്റിന് നാം തയ്യാറല്ല.

ആദര്‍ശങ്ങള്‍ മാറ്റുരച്ചു നോക്കാന്‍ ആഹ്വാനം ചെയ്യുന്നത് മതേതരത്വത്തിനു എതിരാണെന്ന് പലരും പ്രചരിപ്പിക്കുന്നു. വിശ്വാസമാറ്റത്തിന്റെ ഫലമായ മതപരിവര്‍ത്തനം കുറ്റമായി കരുതുന്നു. മറ്റൊരു ഭാഗത്ത്‌ സാമുദായിക ഐക്യം കാത്തുസൂക്ഷിക്കാനെന്ന പേരില്‍ സമുദായത്തിനകത്തു വിളയാടുന്ന സര്‍വതിന്മകളും കണ്ടില്ലെന്നു നടിക്കണമെന്ന അയഞ്ഞ നിലപാടും. കാര്യഗൌരവമില്ലാതവര്‍ക്ക് ഈ സമീപനങ്ങളോടാണ് ഇഷ്ടം.

അമ്പിയാക്കളും സഹാബികളും ഉത്തമ നൂറ്റാണ്ടുകളിലെ മഹാന്മാരായ വിശ്വാസികളും സലഫീ പണ്ഡിതന്മാരും ഉയര്‍ത്തിപ്പിടിച്ച തൌഹീദിന്റെ പ്രകാശം കൂടുതല്‍ ശക്തിയോടെ നാടെങ്ങും പ്രചരിപ്പിക്കാന്‍ നാം പ്രതിജ്ഞയെടുക്കുകയാണ് വേണ്ടത്.

by ഹുസൈന്‍ മടവൂര്‍ @ പ്രാസ്ഥാനിക ചിന്തകള്‍