മഴയും വിശ്വാസിയും

സൈദുബ്നു ഖാലിദ് (റ)ല്‍ നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു : രാത്രി മഴ വര്‍ഷിച്ച ഒരു ദിവസം ഹുദൈബിയയില്‍ വച്ച് പ്രവാചകന്‍ (സ) നമ്മോടൊപ്പം സുബഹി നമസ്ക്കരിച്ചു. നമസ്കാരന്തരം നബി (സ) ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു : "നിങ്ങളുടെ നാഥന്‍ പറഞ്ഞതെന്താണെന്നു നിങ്ങള്‍ക്കറിയുമോ?" അവര്‍ പറഞ്ഞു : അല്ലാഹുവിനും അവന്‍റെ ദൂതനും അറിയാം. അപ്പോള്‍ നബി (സ) പറഞ്ഞു : "നാഥന്‍ പറഞ്ഞിരിക്കുന്നു : 'ഈ പ്രഭാതത്തില്‍ എന്‍റെ അടിമകളില്‍പ്പെട്ടവര്‍ എന്നില്‍ വിശ്വസിച്ചവരും അവിശ്വസിച്ചവരും ആയിത്തീര്‍ന്നിരിക്കുന്നു എന്ന്. അല്ലാഹുവിന്‍റെ ഔദാര്യംകൊണ്ടും അവന്‍റെ കാരുണ്യംകൊണ്ടും ഞങ്ങള്‍ക്ക് മഴ ലഭിച്ചു എന്നാലൊരാള്‍ പറഞ്ഞതെങ്കില്‍ അയാള്‍ എന്നില്‍ വിശ്വസിച്ചവനും നക്ഷത്രഫലത്തെ അവിശ്വസിച്ചവനുമായിരിക്കുന്നു. എന്നാലൊരാള്‍ ഇന്നയിന്ന ഞാറ്റുവേല കൊണ്ട് ഞങ്ങള്‍ക്ക് മഴ ലഭിച്ചിരിക്കുന്നു എന്നാണു പറഞ്ഞതെങ്കില്‍ അയാള്‍ എന്നില്‍ അവിശ്വസിച്ചിരിക്കുന്നു, നക്ഷത്ര ഫലത്തില്‍ വിശ്വസിച്ചിരിക്കുന്നു'." [ബുഖാരി,മുസ്ലിം]
മുകളില്‍ പരാമര്‍ശിച്ച തിരുവചനം ബഹുമത സമൂഹത്തില്‍ ജീവിക്കുന്ന നമുക്ക് ധാരാളം ധാരണകള്‍ നല്‍കുന്നതോടൊപ്പം നമ്മുടെ വിശ്വാസവിശുദ്ധിയെ വികലമാക്കാതെ കാത്തുസൂക്ഷിക്കുന്നതിന് വഴി കാണിക്കുക കൂടി ചെയ്യുന്നു.

മഴക്കാലത്തെ ചുറ്റിപ്പറ്റി ധാരാളം അബദ്ധധാരണകള്‍ മനുഷ്യര്‍ക്കിടയിലുണ്ട്. പ്രത്യേകിച്ചും ബഹുദൈവ വിശ്വാസികള്‍ അധികമുള്ള സമൂഹത്തില്‍ . ഇസ്ലാം മനുഷ്യമനസ്സില്‍ കടന്നു വിശ്വാസവൈകല്യങ്ങളെ നേരെയാക്കുന്നതോടൊപ്പം യാഥാര്‍ത്യബോധം അവരില്‍ വളര്‍ത്തിയെടുക്കുക കൂടി ചെയ്യുന്നു. അതാതവസരങ്ങളില്‍ കാത്തുസൂക്ഷിക്കേണ്ട വിശ്വാസകാര്യങ്ങളെ അപ്പപ്പോള്‍ അതുണര്‍ത്തുന്നു.

മഴ അല്ലാഹുവിന്‍റെ കാരുണ്യമാണ്,ഔദാര്യമാണ്‌. കാരുണ്യവും ഔദാര്യവും ദൈവികഭാവങ്ങളില്‍ അതിശ്രേഷ്ഠമത്രെ. കാരുണ്യവും ഔദാര്യവുമെന്ന ഈ അനുഗ്രഹം സാങ്കേതികമായോ ആലങ്കാരികമായിപ്പോലുമോ മറ്റൊന്നിലേക്കു ചേര്‍ത്തിപ്പറയാവതല്ല . മഴ പെയ്യുന്നത് തികച്ചും അവന്‍റെ കാരുണ്യം കൊണ്ടും അവന്‍റെ സുനിശ്ചിതമായ സംവിധാനത്തെ ആസ്പദിച്ചുമാണ്. അതിന്‍റെ കാരണക്കാരന്‍ അവന്‍ മാത്രമാകുന്നു. എന്നിരിക്കെ എന്തിനാണ് മനുഷ്യന്‍ വാവും നക്ഷത്രവും ഞാറ്റുവേലകളുമൊക്കെ അതിന്മേല്‍ വെച്ച് കെട്ടുന്നത്?

ഈ ഹദീസിന്‍റെ വ്യാഖ്യാനത്തില്‍ മഹാനായ ഖുര്‍തുബി പറയുന്നു : "അറബികളുടെ പതിവില്‍പെട്ടതാണ്, കിഴക്ക് നിന്ന് ഒരു നക്ഷത്രമുദിക്കുകയും പടിഞ്ഞാറ് മറ്റൊന്നസ്തമിക്കുകയും ചെയ്‌താല്‍ ഉടനെ കാറ്റോ മഴയോ വരവായി എന്ന് പറയല്‍. എന്നാല്‍ ചിലരങ്ങനെ വിശ്വസിച്ചിരുന്നില്ല. ഖുര്‍ആന്‍ പറയുന്നു : 'നീ അവരോടു ചോദിച്ചു നോക്കൂ; ആരാണ് ആകാശത്ത് നിന്നും മഴ വര്‍ഷിപ്പിച്ചു നിര്‍ജീവമായ ഭൂമിയെ സജീവമാക്കുന്നതെന്ന്? അവര്‍ പറയുന്നു : അതു അല്ലാഹു മാത്രമാണെന്ന്. നീ പറയുക : സര്‍വസ്തുതിയും അല്ലഹുവിനത്രേ. പക്ഷെ അധികംപേരും അതറിയുന്നില്ല."

പ്രവാചകന്‍ പറയുന്നു : "ആകാശത്ത് നിന്ന് വല്ല അനുഗ്രഹവും അവര്‍ക്ക് അല്ലാഹു ഇറക്കിയാല്‍ ഒരു വിഭാഗം ജനതയതാ അതുകൊണ്ട് അവിശ്വാസികളായി മാറുന്നു. അല്ലാഹു മഴയിറക്കുന്നു. അപ്പോളവര്‍ പറയും: ഇന്നയിന്ന നക്ഷത്രം കൊണ്ടാണ് സംഭവിച്ചതെന്നു." [മുസ്ലിം]

നമുക്കിടയിലും ഇതേ സംസാരവും പ്രയോഗവും നിലനില്‍ക്കുന്നു. ആതിരനക്ഷത്രവുമായാണ് അതിനു ബന്ധം. തിരുവാതിരനക്ഷത്രവും സൂര്യനും ഒരു പ്രത്യേക ദിശ കൈക്കൊള്ളുന്നതില്‍ നിന്നാണ് ഈ പ്രയോഗങ്ങളൊക്കെയും. സമൃദ്ധമായ മഴ ലഭിച്ചാല്‍ ഞാറു പണി ആരംഭിക്കുമായിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഞാറ്റുവേല എന്ന പദപ്രയോഗം ജനിക്കുന്നത്.

~നഉഅ'~ എന്ന പദം നക്ഷത്രമെന്ന അര്‍ത്ഥത്തില്‍ മാത്രമല്ല, അതിലുപരി അതിന്‍റെ ഉദയാസ്തമയങ്ങളെ സൂചിപ്പിക്കുന്ന ഒരറബി പദമാണ്. ഹദീസുകളില്‍ 'കൌകാബ്' എന്നും ~നഉഅ'~ എന്നും വന്നിരിക്കുന്നു. രണ്ടായാലും മഴവര്‍ഷം അതുമായി ബന്ധപ്പെടുന്നില്ല. മറിച്ച് മഴ വര്ഷിച്ചതിനാല്‍ ഞാറ്റുവേല ആരംഭിക്കാന്‍ കഴിയുന്നു എന്ന് മാത്രം.

സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റോരര്‍ത്ഥത്തില്‍ മനുഷ്യന്‍റെ വിശ്വാസത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുകയാണോ? സത്യത്തിലതല്ല, മനുഷ്യന്‍ അവയെ തെറ്റായി ധരിക്കുകയാണ്. പ്രവാചകന്‍ (സ) ഇത്തരം കാര്യങ്ങള്‍ അപ്പപ്പോള്‍ തിരുത്തുക പതിവാണ്. നബി (സ)യുടെ മകന്‍ മരണപ്പെട്ട ദിവസം ഒരു ഗ്രഹണദിവസമായിരുന്നു. ഉടനെ ജനങ്ങള്‍ പറഞ്ഞു : നബി പുത്രന്റെ മരണകാരണമായാണ് ഇന്ന് ഗ്രഹണം സംഭവിച്ചിരിക്കുന്നതെന്നു. നബി (സ) അതറിഞ്ഞ മാത്രയില്‍ തന്നെ അതിനെ തിരുത്തി സംസാരിച്ചു.

ആയതിനാല്‍, നാം നമ്മുടെ വിശ്വാസവും ആദര്‍ശവും വികലമാക്കാന്‍ ഇടവരുന്ന വാക്കോ പ്രവര്‍ത്തിയോ വരാതെ നോക്കണം. അതെത്ര വലുതായാലും ചെറുതായാലും വിശ്വാസത്തെ ബാധിക്കുമെങ്കില്‍ അത് ഭയാനകമാണ്, വിപല്‍ക്കരമാണ്. വിശ്വാസവിശുദ്ധിയെ കാത്തു സംരക്ഷിക്കാന്‍ സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

by സഈദ് ഫാറൂഖി @ ഹദീസ് ചിന്തകള്‍ from യുവത ബുക്ക് ഹൌസ്