ഉപകാരപ്രദമായ വിജ്ഞാനം

നബി (സ) പറഞ്ഞു : "അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ചു കൊണ്ട്‌ പഠിപ്പിക്കേണ്ട ഒരു വിജ്ഞാനം ആരെങ്കിലും ഭൗതിക നേട്ടങ്ങൾക്ക്‌ വേണ്ടി പഠിപ്പിച്ചാൽ പുനരുത്ഥാന നാളിൽ സ്വർഗത്തിന്റെ നറുമണം അവർ ആസ്വദിക്കുകയില്ല". [അഹമ്മദ്‌, ഇബ്നുമാജ]

കേവല ഭൗതികവും സാമ്പത്തികവുമായ നേട്ടങ്ങളേക്കാളുപരി പാരത്രിക നേട്ടമായിരിക്കണം അധ്യാപനം കൊണ്ട്‌ ലക്ഷ്യം വെക്കേണ്ടതെന്ന് മേൽ തിരുവചനം നമ്മെ പഠിപ്പിക്കുന്നു. തലമുറകളിലൂടെ പകർന്നു നൽകപ്പെടുന്ന വിജ്ഞാനം സദുദ്ദേശ്യപരമാണെങ്കിൽ ഇഹത്തിലും പരത്തിലും നേട്ടമുണ്ടാക്കുന്ന കാര്യമായിരിക്കുമെന്ന് പ്രവാചകൻ (സ) ഉണർത്തി.

മനുഷ്യന്റെ കർമ്മങ്ങളെല്ലാം മരണത്തോടെ നിലച്ചു പോകുന്നു. എന്നാൽ നിലച്ചുപോകാതെ തുടരുന്ന കർമ്മങ്ങളിലൊന്നായി അദ്ദേഹം എണ്ണിയതു ഉപകാരപ്രദമായ വിജ്ഞാനം എന്നാണ് (മുസ്‌ലിം).

കേവല ഭൗതിക നേട്ടങ്ങൾക്കായി വിദ്യ നൽകിയ വ്യക്തിയെ പരലോകത്ത്‌ വിചാരണ ചെയ്യുന്നതും അവസാനം അയാൾ നരകത്തിലെറിയപ്പെടുന്നതും മറ്റൊരു നബിവചനത്തിൽ വിശദമായി പരാമർശിച്ചിട്ടുണ്ട്‌ (മുസ്‌ലിം).

നല്ല വിജ്ഞാനം പകർന്നുകൊടുക്കുന്ന ആളുകൾക്ക്‌ എല്ലാവരുടേയും പ്രാർഥനയും അനുഗ്രഹവും ലഭിക്കുന്നതാണ്. വിജ്ഞാനം മനുഷ്യനു വഴികാട്ടിയായി മാറുന്നുവെന്നതാണ് അതിനു കാരണം.

നബി (സ) പറഞ്ഞു : "അല്ലാഹുവും അവന്റെ മലക്കുകളും ആകാശഭൂമിയിലുള്ളവരും വിജ്ഞാനം പകർന്നുകൊടുക്കുന്നവർക്ക്‌ വേണ്ടി കരുണ ചൊരിയുന്നു" (തുർമുദി, ദാരിമി)

By സി മുഹമ്മദ്‌ സലീം സുല്ലമി @ മുഹമ്മദ്‌ നബി : മാതൃകാധ്യാപകൻ by യുവത ബുക്ക്‌ ഹൗസ്