സകാത്തിന്‍റെ പ്രാധാന്യം

ഒരു മുസ്‌ലിം ചെയ്യേണ്ട അനുഷ്ഠാനകര്‍മ്മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സകാത്ത്. നമസ്കാരം നിര്‍വഹിക്കാത്തവന് മുസ്‌ലിംസമുദായത്തില്‍ അംഗീകാരം ഇല്ലാത്തത് പോലെത്തന്നെ സത്യവിശ്വാസത്തിന്‍റെ അനിവാര്യ താല്പര്യമായിത്തന്നെയാണ് കഴിവുണ്ടെങ്കില്‍ സകാത്ത് നല്‍കുക എന്നതും ഇസ്‌ലാം കാണുന്നത്.

"സകാത്ത് നല്‍കാത്തവരും പരലോകത്തില്‍ വിശ്വാസമില്ലാത്തവരുമായ ബഹുദൈവാരാധകര്‍ക്കാകുന്നു നാശം" [അദ്ധ്യായം 41 ഫുസ്സിലത്ത് 6,7] എന്ന ഖുര്‍ആന്‍ വാക്യം കഴിവുള്ള ഏകദൈവവിശ്വാസി സകാത്ത് നല്‍കേണ്ടതിന്‍റെ അനിവാര്യത സൂചിപ്പിക്കുന്നു.

നമസ്കാരത്തിനുള്ള അതെ പ്രാധാന്യം തന്നെയാണ് സകാത്തിനും ഇസ്‌ലാം കല്‍പ്പിക്കുന്നത്. എന്നാല്‍ ഇന്ന് സമുദായം ഈ കാര്യം മനസ്സിലാക്കിയതില്‍ കാര്യമായ അപാകത നേരിട്ടിരിക്കുന്നു. നമസ്കാരം കൃത്യമായി നിര്‍വഹിക്കുന്നവര്‍ പോലും സകാത്തിന്‍റെ കാര്യം വിസ്മരിക്കുന്നു. നമസ്കാരത്തെപ്പോലെ സകാത്തിനെപ്പറ്റി പഠിക്കാന്‍ പലരും ശ്രമിക്കുന്നില്ല. നമസ്കാരം സ്വന്തമായും സംഘടിതമായും ഒട്ടൊക്കെ നിര്‍വഹിക്കുന്നവര്‍ പോലും സകാത്ത് നടപ്പിലാക്കാന്‍ താല്പര്യം കാണിക്കുന്നില്ല.

വിശുദ്ധ ഖുര്‍ആനില്‍ 32 സ്ഥലങ്ങളിലാണ് സകാത്ത് പരാമര്‍ശിക്കപ്പെട്ടത്. അതില്‍ 28 സ്ഥലങ്ങളിലും നമസ്കാരത്തോട്‌ ചേര്‍ത്താണ് പറഞ്ഞിരിക്കുന്നത്. പ്രവാചകന്‍ (സ)യും അനുയായികളും അതു അങ്ങനെത്തന്നെ ഉള്‍ക്കൊണ്ടു.

ജാബിര്‍ (റ) പറയുന്നു : "നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും എല്ലാ മുസ്ലിംകളോടും ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്തുകൊള്ളാമെന്നു ഞാന്‍ നബി (സ)യുമായി കരാര്‍ (ബൈഅത്ത്) ചെയ്തു" [ബുഖാരി].

അബൂബക്കര്‍ (റ) ഖലീഫയായി സ്ഥാനമേറ്റെടുത്തപ്പോള്‍ പ്രഖ്യാപിച്ചു : "അല്ലാഹുവാണ് സത്യം, നമസ്കാരത്തിന്‍റെയും സകാത്തിന്‍റെയുമിടയില്‍ വ്യത്യാസം കല്‍പ്പിച്ചവനോട് ഞാന്‍ സമരം ചെയ്യും" [മുസ്‌ലിം].

സകാത്ത് വ്യക്തി ഗതമായ ബാധ്യതയാണെങ്കിലും അതു നിര്‍വഹിക്കേണ്ട ത് സാമൂഹികമായിട്ടാണ്. മുസ്ലിംകളില്‍ നിന്നു സകാത്ത് വാങ്ങാന്‍ പ്രവാചകന്‍ (സ)യോടാണ് ഖുര്‍ആന്‍റെ കല്‍പ്പന. അതുകൊണ്ട്തന്നെ നബി (സ) സകാത്ത് സ്വീകരിക്കാന്‍ ഉദ്യോഗസ്ഥന്‍മാരെ നിയമിച്ചിരുന്നു.

ഒരു മുസ്‌ലിം സകാത്ത് നല്‍കാന്‍ വിസമ്മതിച്ചാല്‍ പിഴയടക്കം വസൂലാക്കും എന്നു പ്രവാചകന്‍ (സ) പ്രഖ്യാപിച്ചു : "വല്ലവനും പ്രതിഫലം ആഗ്രഹിച്ചു സ്വമനസ്സാലെ സകാത്ത് നല്‍കിയാല്‍ അയാള്‍ക്കതിന്‍റെ പ്രതിഫലമുണ്ട്. വല്ലവനും അതു നല്‍കാതിരുന്നാല്‍ അതും അവന്‍റെ ധനത്തിന്‍റെ ഒരു ഭാഗവും നാം പിടിച്ചടക്കുകതന്നെ ചെയ്യും. നമ്മുടെ റബ്ബിന്‍റെ ഉറച്ച തീരുമാനങ്ങളില്‍ ഒന്നാണിത്. എന്നാല്‍ മുഹമ്മദിന്‍റെ കുടുംബത്തിനു അതില്‍നിന്നും അനുവദനീയമല്ല".

പാവങ്ങളുടെ അവകാശം ധനികര്‍ നിഷേധിച്ചാല്‍ മതനിയമമെന്ന നിലയില്‍തന്നെ അതില്‍ സമുദായ നേതൃത്വം ഇടപെടണമെന്നര്‍ത്ഥം. ഇത് ദൈവിക തീരുമാനമാണെന്ന് പ്രവാചകന്‍ (സ) പറഞ്ഞു. എന്നാല്‍ ശക്തിയുപയോഗിച്ചു സകാത്ത് പിടിച്ചെടുക്കുന്നത് സ്വന്തം താല്പര്യത്തിനു വേണ്ടിയല്ല എന്നു പ്രത്യേകം ഉണര്‍ത്തുന്നു. പ്രവാചകനോ കുടുംബത്തിനോ അതില്‍ നിന്നും അനുഭവിക്കാന്‍ അനുവാദമില്ല. എത്ര ഉദാത്തമായ നിയമം!

നബി (സ)യുടെ വിയോഗാനന്തരം ഒരു വിഭാഗം സകാത്ത് നിഷേധിച്ചപ്പോള്‍ ഖലീഫ അബൂബക്കര്‍ (റ) വളരെ കര്‍ക്കശമായിത്തന്നെ അതു കൈകാര്യം ചെയ്തു. അദ്ദേഹം പ്രഖ്യാപിച്ചു : "പടച്ചവന്‍ സത്യം, പ്രവാചകന് അവര്‍ നല്കാറുണ്ടായിരുന്ന ഒരു ഒട്ടകകുട്ടിയെയെങ്കിലും അവര്‍ എനിക്ക് നിഷേധിച്ചാല്‍ അതിന്‍റെ പേരില്‍ ഞാന്‍ അവരോടു യുദ്ധം ചെയ്യും" [ബുഖാരി].

സകാത്ത് നിഷേധിക്കുന്നവര്‍ക്കെതിരെ സമുദായ നേതൃത്വം നടപടി സ്വീകരിക്കുമെന്ന് മാത്രമല്ല ഐഹിക ജീവിതത്തില്‍ തന്നെ ദൈവശിക്ഷയും ലഭിച്ചേക്കാം. അതു പോലെ സകാത്ത് നല്കാത്തവന്‍റെ ബാക്കിധനം പോലും ദുഷിക്കുമെന്നും ഹദീസുകളില്‍ കാണാം.

നബി (സ) പറഞ്ഞു : "സകാത്ത് നല്‍കാത്ത ഏതു സമൂഹത്തെയും അല്ലാഹു ക്ഷാമവര്‍ഷങ്ങള്‍ കൊണ്ട് പരീക്ഷിക്കാതിരിക്കില്ല" [ത്വബ്റാനി]. "ധര്‍മം- സകാത്ത് ഏതു ധനവുമായി കലരുന്നുവോ അതു (ധര്‍മ്മമായി കൊടുക്കേണ്ട ധനം) മറ്റേതിനെ കേടുവരുത്താതിരിക്കില്ല" [ബൈഹഖി]

by സി പി ഉമര്‍ സുല്ലമി @ സകാത്ത്,ദാനം തത്വവും പ്രയോഗവും from യുവത ബുക്സ്