നേതാവും അനുയായികളും

പിന്തുടരപ്പെട്ടവര്‍ (നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ട് ഒഴിഞ്ഞ് മാറുകയും, ശിക്ഷ നേരില്‍ കാണുകയും, അവര്‍ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ (അത്‌.)))))))))) പിന്തുടര്‍ന്നവര്‍ (അനുയായികള്‍))] അന്നു പറയും : ഞങ്ങള്‍ക്ക് (ഇഹലോകത്തേക്ക്‌))))))) ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കില്‍ ഇവര്‍ ഞങ്ങളെ വിട്ടൊഴിഞ്ഞ് മാറിയത് പോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞു മാറുമായിരുന്നു. അപ്രകാരം അവരുടെ കര്‍മ്മങ്ങളെല്ലാം അവര്‍ക്ക് ഖേദത്തിന് കാരണമായി ഭവിച്ചത് അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കും. നരകാഗ്നിയില്‍ നിന്ന് അവര്‍ക്ക് പുറത്ത് കടക്കാനാകുകയുമില്ല. (അദ്ധ്യായം 2 ബഖറ 166,167)

നേതാക്കന്മാരും അനുയായികളും സാമൂഹ്യജീവിതത്തിലെ ഒരനിവാര്യ ഘടകമാണ്. ഏതൊരു കൂട്ടായ്മക്കും ഒരു നേതൃത്വം ഉണ്ടാവേണ്ടതുണ്ട്. നേതൃത്വമേറ്റെടുക്കുന്നവര്‍ തികഞ്ഞ ഉത്തരവാദിത്വബോധം കാണിക്കണം. അനുയായികളുടെ ക്ഷേമവും വളര്‍ച്ചയും വിജയവും സുരക്ഷയുമെല്ലാം നേതാക്കളുടെ കൂടി ചുമതലയില്‍ പെട്ടതാണ്. അവര്‍ക്ക് ദിശാബോധം നല്‍കി നന്മയിലേക്ക് തിരിച്ചുവിടാന്‍ നേതാക്കള്‍ക്ക് കഴിയണം. എന്നാല്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന നേതാക്കളുമുണ്ട്.വിവരമില്ലാത്ത അനുയായികളെ അവര്‍ പലതും പറഞ്ഞു ധരിപ്പിക്കും. അവരുടെ മനസ്സും പണവും ഇവര്‍ കവര്‍ന്നെടുക്കും. തങ്ങള്‍ നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കുമെന്നവര്‍ പറഞ്ഞു നടക്കും. തങ്ങളെ അന്ധമായി പിന്‍പറ്റി ജീവിച്ചാല്‍ നിങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല എന്ന രീതിയില്‍ അവര്‍ സംസാരിക്കും.

എന്നാല്‍ അല്ലാഹുവിന്‍റെയും റസൂല്‍ (സ)യുടെയും നിര്‍ദേശങ്ങള്‍ക്കാണ് ഒരു വിശ്വാസി മുന്‍ഗണന നല്‍കേണ്ടത്. ഇതിനെതിരെ എത്ര വലിയ നേതാവ് പറഞ്ഞാലും ആ നേതാവിനെ തള്ളിക്കളയണം. ശിര്‍ക്കിലേക്കും ദുര്‍മാര്‍ഗത്തിലേക്കും നയിക്കുന്ന നേതാക്കളും അവരെ പിന്‍പറ്റിയ അനുയായികളും പരലോകത്ത് ഒരു പോലെ ശിക്ഷക്ക് വിധേയമായിത്തീരും. അന്ന് എല്ലാവരും നിസ്സഹായരായിരിക്കും. തങ്ങള്‍ക്കു വല്ല ശിക്ഷക്കും ഇളവു ലഭിക്കുമോ എന്നു കരുതി നേതാക്കളില്‍ കുറ്റംചാരാന്‍ അനുയായികള്‍ ശ്രമിക്കുന്നു. നേതാക്കളാകട്ടെ, തങ്ങളല്ല ഇവര്‍ ഇവിടെ എത്താന്‍ ഉത്തരവാദികള്‍ എന്നുപറഞ്ഞു ഒഴിഞ്ഞു മാറുന്നു. ഇത് അനുയായികളുടെ സങ്കടം വര്‍ധിപ്പിക്കുന്നു. തങ്ങള്‍ക്കെങ്ങാനും ഒരു തിരിച്ചു പോക്ക് സാധ്യമായിരുന്നെങ്കില്‍ നിങ്ങളോട് ഞങ്ങള്‍ പ്രതികാരം ചെയ്യുമായിരുന്നു എന്നു പറഞ്ഞു വിലപിക്കാന്‍ മാത്രമേ അവര്‍ക്ക് അന്ന് കഴിയുകയുള്ളൂ.

ഖുര്‍ആനും സുന്നത്തും അനുവദിക്കാത്ത വിശ്വാസങ്ങളുടെയും കര്‍മ്മങ്ങളുടെയും പിന്നാലെ പോയവരുടെ നാളത്തെ ദുസ്ഥിതിയാണിത്. തങ്ങള്‍ ചെയ്തു കൂട്ടിയ പ്രവര്‍ത്തനങ്ങളെല്ലാം നഷ്ടത്തിലായ ദുഃഖം അവര്‍ താങ്ങേണ്ടി വരും. ശാശ്വതമായ നരകശിക്ഷ അനുഭവിക്കുക എന്നതല്ലാതെ മറ്റൊരു പോംവഴിയും പിന്നീട് അവരുടെ മുന്നില്‍ ഇല്ലാതാകുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ, ആമീന്‍

by അബ്ദു സലഫി @ പുടവ കുടുംബ മാസിക