ദൈവം പിതാവല്ല, പുത്രനുമല്ല

ദൈവത്തെ പിതാവായും പുത്രനായും സങ്കല്‍പ്പിക്കുന്ന തിനെ ഖുര്‍ ആന്‍ നിശിതമായി എതിര്‍ത്തിട്ടുണ്ട്. ഖുര്‍ ആനിലെ ഒരു ചെറിയ അദ്ധ്യായത്തിലെ ആശയം ഇവിടെ പകര്‍ത്തുന്നു : "പ്രഖ്യാപിക്കുക, : കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും" [അദ്ധ്യായം 112].

അല്ലാഹുവിന്റെ നിസ്തുലതയും ഏകത്വവും അവന്‍റെ സത്തയിലും ഗുണങ്ങളിലും ആസ്തിക്യതിലും പ്രവര്‍ത്തനങ്ങളിലും എല്ലാം ബാധകമാണ്. അവനു ഒരു സന്താനവുമില്ല. അവന്‍ ആരുടേയും സന്താനവുമല്ല. സന്താനത്തിന് പിതാവിന്‍റെ ഗുണങ്ങളും കഴിവുകളും ഏറെക്കുറെയുണ്ടായിരിക്കും. ചിലപ്പോള്‍ ചില വിഷയങ്ങളില്‍ പിതാവിനേക്കാള്‍ കഴിവുകള്‍ ഉണ്ടായേക്കും. ആരെയും അല്ലാഹുവിന്‍റെ 'പുത്രന്‍' എന്നു ഒരു അലങ്കാരരൂപത്തില്‍ പോലും വിശേഷിപ്പിക്കുവാന്‍ പരിശുദ്ധ ഖുര്‍ആന്‍ അനുവദിക്കുന്നില്ല.

""പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. (അതെ,) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും" [അദ്ധ്യായം 19 മര്‍യം 88 - 93].

പരിശുദ്ധ ഖുര്‍ആന്‍റെ അവതരണോദേശ്യങ്ങളില്‍ ഒന്ന് "ദൈവപുത്രാ'രോപണം നടത്തിയവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കലാണ്. ഖുര്‍ആനിന്‍റെ അവതരണോദേശ്യത്തെപ്പറ്റി അല്ലാഹു പറയുന്നു : "അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയുമാകുന്നു (ഖുര്‍ആന്‍ അവതരിപ്പിച്ചത്). അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല" [അദ്ധ്യായം 18 ഇസ്രാഅ' 4,5]

ഒരു അലങ്കാരരൂപത്തില്‍ പോലും പറയാന്‍ പാടില്ലാത്ത പ്രയോഗമാണ് 'ദൈവ പുത്രന്‍' എന്നത്. സൃഷ്ടികളില്‍ എത്ര വലിയവരായാലും അല്ലാഹുവിന്‍റെ ദാസന്‍ എന്ന നിലയിലല്ലാതെ അതിന്നപ്പുറമുള്ള ഒരു ബന്ധം അല്ലാഹുവിനോട് ഉണ്ടായിരിക്കുവാന്‍ പറ്റുകയില്ല. അല്ലാഹുവിന്‍റെ കല്‍പ്പനപ്രകാരം നിലവില്‍ വരികയും നിലനില്‍ക്കുകയും നശിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്‍റെ സൃഷ്ടിയെ അവന്‍റെ പുത്രനായി ആരോപിച്ചു കൂടാത്തതാണ്. പുത്രന് പിതാവിന്‍റെമേല്‍ സ്വാധീനവും അവകാശങ്ങളും ചിലപ്പോള്‍ അധികാരവുമുണ്ടായിരിക്കും. പിതാവിനെ വിശ്രമിക്കുവാന്‍ വിട്ടു പൂര്‍ണ്ണമായ അധികാരവും നിയന്ത്രണവും കൈയ്യേല്‍ക്കാനും പുത്രന് സാധിക്കും. അല്ലാഹുവിനു തുല്യനെയോ അതിലും ഉപരിയായവനെയോ ആരോപിക്കലാണ് ദൈവപുത്ര സങ്കല്പം കൊണ്ടുണ്ടായിത്തീരുന്നത്. അല്ലാഹുവിന്‍റെ പരിശുധിക്കും നിസ്തുലതക്കും എകത്വത്തിനും ഒട്ടും യോജിക്കാത്ത 'ദൈവപുത്രന്‍' എന്ന സങ്കല്‍പ്പത്തെ പരിശുദ്ധ ഖുര്‍ആന്‍ വളരെ ശക്തിയായി തിരസ്കരിക്കുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിമര്‍ശിക്കുന്നു.

"അവര്‍ പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്‌. അവനെത്ര പരിശുദ്ധന്‍! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്‍റെതാകുന്നു. എല്ലാവരും അവന്ന് കീഴ്പെട്ടിരിക്കുന്നവരാകുന്നു. ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍....... അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു" [അദ്ധ്യായം 2 ബഖറ 116,117].

by ഡോ : എം ഉസ്മാന്‍ @ അള്ളാഹു from ദി ട്രുത്ത്