വിമോചനത്തിന്‍റെ വേദം

മാനവരാശിയുടെ മോചനത്തിന് വേണ്ടി അല്ലാഹു അവതരിപ്പിച്ച അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. റമദാന്‍ ആ വിശുദ്ധ ഗ്രന്ഥത്തിന്‍റെ അവതരണം ആരംഭിച്ച മാസവും. അമൂല്യമായ ഈ അനുഗ്രഹതിനുള്ള നന്ദി പ്രകടനമാണ് റമദാനിലെ വ്രതം. അകവും പുറവും ശുദ്ധമാക്കാന്‍ വിശ്വാസികള്‍ ഉപയോഗപ്പെടുത്തുന്ന അസുലഭ അവസരം. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ മാത്രമാണ് സ്വയം ദൈവികഗ്രന്ഥമെന്നു അവകാശപ്പെടുന്നത്. അവതരിപ്പിക്കപ്പെട്ട രൂപത്തില്‍ മാറ്റമില്ലാതെ ഇന്നും നിലനില്‍ക്കുന്ന ഏകഗ്രന്ഥവും ഖുര്‍ആന്‍ മാത്രമാണ്.

"തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു" [അദ്ധ്യായം 26 ശൂറ 192,193].

അതിബൃഹത്തും വിപുലവുമായ വിഷയങ്ങളാണ് ഖുര്‍ആന്‍ കൈകാര്യം ചെയ്യുന്നത്. ചരിത്രവും ശാസ്ത്രവും പ്രാപഞ്ചിക പ്രതിഭാസങ്ങളും ഇഹപര ജീവിതത്തിന്‍റെ സൂക്ഷ്മ തലങ്ങളും അതിന്‍റെ പ്രതിവാദ്യപരിധിയില്‍ വരുന്നുണ്ട്. മനുഷ്യന്‍ ആരാണെന്നും എവിടെനിന്നു വന്നുവെന്നും എപ്രകാരം ജീവിക്കണമെന്നും ജീവിതത്തിന്‍റെ ലക്‌ഷ്യം എന്തെന്നും വളരെ കൃത്യമായി ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.

ജീവിതത്തിലെ പരശ്ശതം സമസ്യകളില്‍ ഉത്തരം കിട്ടാതെ ഉഴലുന്നവര്‍ പലപ്പോഴും ഈ ആധികാരിക സ്രോദസ്സിനെ കണ്ടില്ലെന്നു നടിക്കുകയോ അതിനെ പാര്‍ശ്വവല്‍ക്കരിക്കുകയോ ചെയ്യുന്നു. ദൈവിക വേദഗ്രന്ഥമായ ഖുര്‍ആന്‍ മാനവകുലത്തിന്‍റെ വേദഗ്രന്ഥമാണ്. അതു നമുക്ക് പരിചയപ്പെടുത്തിയ മുഹമ്മദ്‌ നബി സകല മനുഷ്യരുടെയും പ്രവാചകനും. ഇത്തരമൊരു വിശാല പശ്ചാത്തലത്തില്‍ വിശുദ്ധ ഖുര്‍ആനിനെ സമീപിക്കുവാനും അറിയാനും ഈ മാസം പ്രചോദനമായിത്തീരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

"അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു" [അദ്ധ്യായം 4 നിസാഅ' 82]

വ്യക്തിജീവിതത്തിലും കുടുംബത്തിലും സാമൂഹികതലത്തിലും രാഷ്ട്രീയജീവിതത്തിലും പ്രായോഗികമായി തെളിയിക്കപ്പെട്ട അധ്യാപനങ്ങളാണ് ഖുര്‍ആനിലുള്ളത്. നാഗരികതയുടെ ഏതു മാപിനിവെച്ച് തുലനം ചെയ്താലും പൂജ്യത്തില്‍ നിന്നിരുന്ന അറേബ്യന്‍ സമൂഹത്തെ സംസ്കാരത്തിന്‍റെയും സംശുദ്ധിയുടെയും ഉന്നത ഗോപുരങ്ങളിലേക്ക് കൈപിടിച്ചു നടത്തിയത് ഈ ഗ്രന്ഥമാണ്.

"നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക" [അദ്ധ്യായം 2 ബഖറ 23].

ഖുര്‍ആനിന്‍റെ പ്രായോഗിതയും അതുയര്‍ത്തുന്ന ചോദ്യങ്ങളും നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

by എം ടി എം @ വര്‍ത്തമാനം ആഴ്ചപ്പതിപ്പ്