വിശുദ്ധഖുര്‍ആന്‍റെ അമാനുഷികത

മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്‍റെ ശേഷ്ട്ര പ്രവാചകനായത് വിശുദ്ധ ഖുര്‍ആന്‍റെ വചനങ്ങള്‍ ലഭിച്ചതോടെയാണ്. പ്രകാശപര്‍വതം എന്നറിയപ്പെടുന്ന മക്കയിലെ ജബലുന്നൂറിലുളള ഹിറ എന്ന ഗുഹയില്‍ ഏകാന്തനായി ധ്യാനത്തിലായിരുന്ന നബി തിരുമേനിയെ ദൈവദൂദനായ മാലാഖ ജിബ്'രീല്‍ (അ) സമീപിച്ചു ആദ്യമായി ആവശ്യപ്പെട്ടത് 'വായിക്കുക' എന്നായിരുന്നു.

വായിക്കുക എന്നര്‍ത്ഥം വരുന്ന ഇഖ്റഅ' എന്ന് തുടങ്ങുന്ന വചനങ്ങളാണ് ആദ്യമായി ഖുര്‍ആനില്‍ നിന്നും അവതീര്‍ണ്ണമായത്. തുടര്‍ന്ന്‍ 23 വര്‍ഷം കൊണ്ടാണ് വിശുദ്ധഗ്രന്ഥത്തിന്‍റെ അവതരണം പൂര്‍ത്തിയായത്. പ്രസ്തുത ഖുര്‍ആന്‍ അവതരിച്ച വിശുദ്ധ മാസമാണ് ലോക മുസ്ലിംകള്‍ വ്രതം ആചരിക്കുന്ന റമദാന്‍. ഏകദൈവമായ അല്ലാഹുവിനുള്ള നന്ദിസമര്‍പ്പണത്തിന്‍റെ പ്രാവര്‍ത്തിക രൂപമാണ് പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും വികാരചിന്തകളും വെടിഞ്ഞുകൊണ്ടുള്ള വ്രതാചരണം. റമദാന്‍ ദൈവികഗ്രന്ഥമായ ഖുര്‍ആന്‍റെ വായനാമാസമാണ്. ഖുര്‍ആന്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് വായിച്ചു കൊണ്ടേയിരിക്കുന്ന ഏക ഗ്രന്ഥം ഇത് മാത്രമാണുള്ളത്‌.

ഖുര്‍ആന്‍ അമാനുഷികമാണ്‌. അതിലുള്ളതെല്ലാം ആദ്യാവസാനം ദൈവിക വചനങ്ങളാണ്. മനുഷ്യന്‍റെ ഭൌതികവും മരണാനന്തരവുമായ വിജയത്തിനും രക്ഷക്കുമുള്ള നിര്‍ദേശങ്ങളാണ് അതിലുള്ളത്. സര്‍വോപരി മരണാനന്തര മോക്ഷത്തിനുള്ള മാര്‍ഗങ്ങള്‍ അതു നിര്‍ദേശിക്കുന്നു. കഥകളും കവിതകളും സാഹിത്യവും ചരിത്രപരവും എന്നുവേണ്ട വൈജ്ഞാനിക ഗ്രന്ഥങ്ങളും ശാസ്ത്ര സാങ്കേതിക രചനകളും മത ദാര്‍ശനിക കൃതികളുമടക്കമുള്ള ലോകത്തുള്ള പ്രാചീനവും ആധുനികവുമായ ലക്ഷോപലക്ഷം ഗ്രന്ഥങ്ങളില്‍ നിന്നെല്ലാം ഒട്ടനവധി സവിശേഷതകളാല്‍ വ്യക്തിരിക്തമായ ഒരു ഗ്രന്ഥമാകുന്നു വിശുദ്ധ ഖുര്‍ആന്‍.

വിശുദ്ധ ഖുര്‍ആന്‍ അനുവദിച്ചതോ അനുശാസിച്ചതോ ആയ ഒരു കാര്യവും മാനവസമൂഹത്തിനു ദോഷകരമാണെന്നോ അതിലൂടെ നിരോധിക്കപ്പെട്ട ഏതെങ്കിലും ഒരുകാര്യം മാനവര്‍ക്ക് ഗുണകരമാണെന്നോ ഇന്ന് വരെ ആരാലും തെളിയിക്കപ്പെട്ടിട്ടില്ല. കാരണം അതു ത്രികാലജ്ഞനായ ജഗന്നിയന്താവിന്‍റെ വചനങ്ങളാകുന്നു. അതിനാല്‍ അതു അവതീര്‍ണ്ണമായ പുണ്യ മാസത്തില്‍ വ്രതശുദ്ധികളുടെ നാളുകളിലൂടെ കടന്നു പോകുന്ന നാം ഈ ഗ്രന്ഥത്തെ അടുത്തറിയാന്‍ ശ്രമിക്കുക.

by എം നാസര്‍ മദനി @ തേജസ്‌ ദിന പത്രം